Thursday, December 30, 2010

മേരിയും കുഞ്ഞാടും




ഗ്രാമത്തിലെ പള്ളിയിലെ കപ്യാരായ ഗിവർഗ്ഗീസിന്റെയും (വിജയ രാഘവൻ) മേരിയുടേയും (വിനയ പ്രസാദ്) മകനാണ്‌ സോളമൻ, നാട്ടിൽ കുഞ്ഞാട് എന്ന വിളിപ്പേരിലറിയപ്പെടുന്ന, മഹാ പേടിത്തൊണ്ടനും, ശുദ്ധനും, സർവ്വോപരി കുഴി മടിയനുമായ സോളമന്റെ ജീവിതാഭിലാഷം ഒരു സിനിമാ സംവിധായകനാവുക എന്നതാണ്‌. കാമുകി മേരിയുടെ (ഭാവന) അപ്പനും (ഇന്നസെന്റ്) സഹോദർന്മാരും തരം കിട്ടുമ്പോഴൊക്കെ കുഞ്ഞാടിനെ ദ്രോഹിക്കാറുമുണ്ട് ഇതിനിടയിലേക്കാണ്‌ ജോസേട്ടൻ (ബിജു മേനോൻ ) കടന്നു വരുന്നത്, നല്ലവനോ ചീത്തയോ എന്നു വേർതിരിച്ചറിയാനാകാത്ത പ്രകൃതക്കാരനായ അയാൾ തത്കാലത്തേക്ക് സോളമനു സംരക്ഷകനാവുന്നുണ്ടെങ്കിലും, സങ്കീർണ്ണമായെ ചില സംഭവവികാസങ്ങൾ സോളമനേയും കുടുംബത്തേയും കാത്തിരിപ്പുണ്ടായിരുന്നു.

ബെന്നി പി നായരമ്പലം, ഷാഫി കൂട്ടുകെട്ടിൽ പിറന്ന ദിലീപ് ചിത്രമായ കല്യാണരാമന്റെ ചരിത്രം ഇവിടെ വീണ്ടും ആവർത്തിപ്പിക്കപ്പെടുകയാണ്‌, ശുദ്ധഹാസ്യം, കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുമ്പോൾ ലഭിക്കുന്ന സ്വീകാര്യത ഒരിക്കൽ കൂടി വെളിവാക്കപ്പെടുകയാണ് 'മേരിക്കുണ്ടൊരു കുഞ്ഞാടിൽ'‌. കണ്ടും കെട്ടും മടുത്ത കഥാ പാത്രങ്ങളുടെ ആവർത്തനമോ, അശ്ലീല ഹാസ്യമോ ഇല്ലാതെ തികച്ചും സ്വാഭാവികമായ രീതിയിൽ തിരക്കഥയൊരുക്കിയ ബെന്നിയും, അഭിനേതാക്കളെയെല്ലാം തന്നെ മികവുറ്റ രീതിയിൽ ഉപയോഗപ്പെടുത്തി ചിത്രമൊരുക്കിയ ഷാഫിയും അഭിനന്ദനമർഹിക്കുന്നു. തികഞ്ഞ ഹാസ്യത്തിനിടയിലും പതറാതെ മുൻപോട്ട് നീങ്ങുന്ന യുക്തിഭദ്രമായ കഥാഗതിയും, സ്വാഭാവികമായ ആഖ്യാന രീതിയുമൊക്കെ കൂടി ചിത്രത്തെ വേറിട്ടൊരനുഭവമാക്കുന്നു. തികച്ചും സ്വതന്ത്രമായ ശരീരഭാഷയും, വ്യക്തിത്വവുമുള്ള കുഞ്ഞാട് എന്ന കഥാപാത്രം ദിലീപിന്റെ കയ്യിൽ ഭദ്രമായപ്പോൾ ജോസേട്ടനായി വന്ന ബിജു മേനോൻ ഗംഭീര സാന്നിധ്യമായി, അഭിനയത്തിൽ ശരീരഭാഷയ്ക്കുള്ള പ്രാധാന്യം എത്രയെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു ജോസേട്ടൻ. പള്ളി വികാരിയായി വന്ന ജഗതി ശ്രീകുമാർ, ശവപ്പെട്ടി കച്ചവടക്കാരനെ അവതരിപ്പിച്ച സലിം കുമാർ എന്നിങ്ങനെ എടുത്തു പറയേണ്ടുന്ന പ്രകടങ്ങൾ നടത്തിയവർ ഇനിയുമേറെയുണ്ട് ചിത്രത്തിൽ.

ആധുനിക സൗകര്യങ്ങളെത്തിയിട്ടില്ലാത്ത ഒരു ഊരിൽ നടക്കുന്ന കഥയെന്നു തോന്നുമെങ്കിലും ആർഭാടരഹിതമായും ആകർഷണീയത കൊണ്ടു വരാനാകും എന്ന് തെളിയിക്കുകയാണ്‌ മേരിക്കുണ്ടൊരു കുഞ്ഞാട്.നായികയായ മേരിക്ക് റ്റൈറ്റിലിലുള്ള പ്രാധാന്യം സിനിമയിൽ ഇല്ലെന്നതും സന്ദർഭവശാൽ ഒരു കുറവായി തോന്നിയേക്കാം സമ്പന്നയെ സ്നേഹിക്കുന്ന പാവപ്പെട്ടവൻ ഒരു ക്ലീഷേ കഥാപാത്രമാണെങ്കിലും പ്രമേയത്തിലെ വ്യത്യസ്തത ഒട്ടും മുഷിവുളവാക്കുന്നില്ലെന്നതാണ്‌ വാസ്തവം,മികച്ച ഛായാഗ്രാഹണം, നിലവാരമൊത്ത സംഗീതം എന്നീ ഘടകങ്ങളും ചിത്രത്തെ മികവുറ്റതാക്കുന്നു.

ആക്ഷനും സസ്പെൻസ് ത്രില്ലറുകൾക്കും ഇടയിൽ ഹാസ്യ ചിത്രങ്ങൾ എന്ന പേരിൽ ലേബലൊട്ടിച്ച് പുറത്തിറങ്ങിയിരുന്ന ഇടിവെട്ട് സാധനങ്ങൾ കണ്ട് ജീവനും കൊണ്ടോടിയ പ്രേക്ഷകരെ തിരികെപിടിക്കുവാൻ മേരിക്കും കുഞ്ഞാടിനും കഴിഞ്ഞിരിക്കുന്നു, ഭാവുകങ്ങൾ........


അവലോകന സാരം: വളരെക്കാലത്തിനു ശേഷം മലയാളത്തിൽ തിരികയെത്തിയ ഒരു ഫാമിലി എന്റർടെയ്നർ.

No comments:

Post a Comment