Tuesday, November 23, 2010

'കോളേജ് ഡേയ്സ് ' ഒരു പ്രതികാര കഥ




ചന്ദ്രകാന്തം ഫിലിംസിന്റെ ബാനറില്‍ ജി.എന്‍ കൃഷ്ണകുമാര്‍ കഥയും തിരക്കഥയും തയ്യാറാക്കി സംവിധാനം ചെയത ചിത്രമാണ് 'കോളേജ് ഡേയ്സ്'. ഇന്ദ്രജിത്തിനൊപ്പം ഒരു പിടി യുവ താരങ്ങളും അണി നിരക്കുന്ന ഈ ചിത്രം ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരു പ്രതികാരത്തിന്റെ കഥ പറയുന്നു.

അസ്സീസിയ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ ആതിര (ഭാമ) അതേ കോളേജിലെ ഒരു പറ്റം തല തെറിച്ച പിള്ളേരുടെ അഹന്തയുടെ ഫലമായി കൊല്ലപ്പെടുന്നു, മൂന്നു ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന ഗ്യാങ്ങിന്റെ ലീഡര്‍ മന്ത്രി കുമാരനായ സതീഷാണ് (റിയാന്‍). ഇവര്‍ സ്വേച്ഛമായി വിഹരിക്കുന്ന ക്യാമ്പസിലേക്കാണ് ഹൗസ് സര്‍ജന്‍സി ചെയ്യാനായി രോഹിത് മേനോന്‍ (ഇന്ദ്രജിത്ത് )രംഗ പ്രവേശം ചെയ്യുന്നത്. തന്റേടിയായ രോഹിത് മേനോന്‍ പതിവു പോലെഅഞ്ചു പേരുടേയും കണ്ണിലെ കരടാവുകയും അവര്‍ പക പോക്കുകയും ചെയ്യുന്നു. എന്നാല്‍ തങ്ങള്‍ ഓരോരുത്തരെയും തേടിയെത്താന്‍ പോകുന്ന ക്രൂരമായ വിധിയെക്കുറിച്ച് അവര്‍ തികച്ചും അജ്ഞരായിരുന്നു.

മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ഒട്ടു മിക്ക സസ്പെന്‍സ് ത്രില്ലറുകളിലേയും കൊലയാളികളെല്ലാം തന്നെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ കവര്‍ന്നെടുത്ത പൈശാചികന്മാരായ വില്ലന്മാരെ ഉന്മൂലനം ചെയ്യാനാണ് രംഗത്തു വന്നിട്ടുള്ളത്. ഇത്തരം സിനിമകള്‍ കണ്ട് വളര്‍ന്ന ഒരു മലയാളി പ്രേക്ഷകന് ആദ്യത്തെ അരമണിക്കൂറിനുള്ളില്‍ ഊഹിച്ചെടുക്കാനാവുന്ന നിസ്സരമായ കഥാ ഗതിയാണ് ത്രില്ലറിന്റെ പ്രധാന പോരായ്മ. കെട്ടിലും മട്ടിലും ഒരു മാറ്റവും വരുത്താതെ മലയാളിയുടെ പാരമ്പര്യ ത്രില്ലര്‍ കന്‍സെപ്റ്റില്‍ വാര്‍ത്തെടുക്കപ്പെട്ട 'കോളേജ് ഡേയ്സ്' തെലുങ്ക് ചിത്രങ്ങളിലെ പോലെ നിയമങ്ങള്‍ക്ക് അതീതരായ കഥാപാത്രങ്ങളാല്‍ സമ്പന്നമാണ്. സ്വന്തം പിതാവിന്റെ മുന്നില്‍ വെച്ച് നിസ്സാര കാര്യങ്ങള്‍ക്കു പോലും ഉയര്‍ന്ന ഉദ്യോഗസ്ഥരെ അടിച്ചു വീഴ്ത്താന്‍ തക്ക ധാര്‍ഷ്ഠ്യമുള്ള കൊള്ളരുതാത്തവനും 'മസിലനുമായ' മന്ത്രി കുമാരനും അയാളുടെ സില്‍ബന്തികളായ പെണ്‍കുട്ടികളടക്കമുള്ള കൂട്ടരും നൂലില്ലാത്ത പട്ടം പോലെ ഇങ്ങനെ ക്യാമ്പസില്‍ പാറി നടക്കുകയാണ്, ആന്‍ പെണ്‍ ഭേദമന്യേ പാതിരാത്രിയില്‍ പോലും ഏതു ഹോസ്റ്റലിലും കടന്നു ചെല്ലുന്ന ഇവര്‍ തങ്ങള്‍ക്ക് വിരോധമുള്ളവരെ ചിലപ്പോള്‍ തള്ളിയിട്ടൊ അല്ലാതെയോ കൊല്ലാന്‍ കെല്‍പ്പുള്ളവരുമാണ്. (പടത്തിന്റെ തുടക്കത്തില്‍ തന്നെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ഡമ്മി താഴേക്ക് വലിച്ചെറിയല്‍ എന്ന ക്ലീഷേ കലാപരിപാടി ഒഴിവാക്കാമായിരുന്നു) ഇതൊന്നും കൂടാതെ കൊലപാതകം നടത്താന്‍ തക്കവണ്ണം വിജനമാക്കപ്പെട്ട ഹോസ്റ്റലും, ആശുപത്രിയും, കാവല്‍ക്കാരനില്ലാത്ത മോര്‍ച്ചറി എന്നിങ്ങനെ സാമാന്യ ബോധത്തിനു വെല്ലു വിളി ഉയര്‍ത്തുന്ന ഒട്ടനവധി സന്ദര്‍ഭങ്ങളും സുലഭം.(ചിലയിടത്തൊക്കെ ഇരകള്‍ 'എന്നെക്കൊന്നോളൂ " എന്ന മട്ടില്‍ കൊല നടത്താന്‍ പര്യാപ്തമായ ചുറ്റുപാടിലേക്ക് കയറിച്ചെല്ലുന്നതും കാണാം) റോണി റാഫേലിന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച 'വെണ്‍ നിലാവിന്‍' എന്ന ഗാനം മികവു പുലര്‍ത്തുന്നെങ്കിലും 'ജഗണു ജഗണു' എന്ന ഗാനം ഗായകന്‍ ശങ്കര്‍ മഹാദേവനോട് നീതി പുലര്‍ത്തിയില്ല. സംഭാഷണങ്ങള്‍ ചിലയിടങ്ങളില്‍ അരോചകമാവുന്നെകിലും സന്ധ്യക്ക് ഡബ്ബ് ചെയ്തിരിക്കുന്നത് ചിലപ്പോഴൊക്കെ ചീവീടിന്റെ കരച്ചില്‍ പോലെ ചെവി തുളച്ചു കയറുന്നുമുണ്ട്. പശ്ചാത്തല സംഗീതമാവട്ടെ ബഹളമയവും.ആരെങ്കിലും ഒരു തമാശക്കാരനിരിക്കട്ടെ എന്ന നിലയില്‍ 'ഷൈന്‍ രാജ്' ' എന്ന പേരില്‍ സുരാജിനെക്കൊണ്ട് കോമാളി വേഷം കെട്ടിച്ചിരിക്കുന്നു.

ജഗതി ശ്രീകുമാറിന്റെ കോളേജ് പ്രിന്‍സിപ്പള്‍, അമല എന്ന വിദ്യാര്‍ഥിനി എന്നിങ്ങനെ അപൂര്‍ണ്ണമായതും, സായ് കുമാറിന്റെ മന്ത്രി രാമകൃഷ്ണന്‍ എന്ന അസ്തിത്വമില്ലാത്ത കഥാപാത്രവുമടക്കമുള്ള പൊരുത്തക്കേടുകള്‍ പിന്നെയുമുണ്ടെങ്കിലും. തുടക്കക്കാരനെന്ന നിലയില്‍ സംവിധായകന്‍ ജി എന്‍ കൃഷ്ണകുമാര്‍ പ്രതീക്ഷയുണര്‍ത്തുന്നുണ്ട്, അത്രയൊന്നും മുഷിപ്പിക്കാതെ കാണികളെ പിടിച്ചിരുത്താന്‍ ചിത്രത്തിനാകുന്നുണ്ട്. ഛായാ ഗ്രാഹണവും എഡിറ്റിംഗും ശരാശരിയെങ്കിലും സാങ്കേതികമായി (പിക്ചര്‍, സൗണ്ട് ക്വാളിറ്റി) മികവു പുലര്‍ത്താന്‍ ചിത്രത്തിനായി. രോഹിത് മേനോനായി വന്ന ഇന്ദ്രജിത് തന്റെ വേഷം മികവുറ്റതാക്കി, സംവിധായകന്റെ പിടിപ്പുകേട് ചിലയിടങ്ങളിലുണ്ടെന്നല്ലാതെ ഒരു പിഴവും രോഹിത് മേനോനില്ല. സുദീപ് എന്ന പോലീസ് കമ്മീഷണറായി വന്ന ബിജു മേനോനും വില്ലനായ സതീശായി വന്ന റിയാനും തങ്ങളുടെ റോളുകള്‍ ഭംഗിയായി ചെയ്തു. (നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജ കുമാരി എന്ന ചിത്രത്തിലാണ് നാം റിയാനെ ഇതി മുന്‍പ് കണ്ടിട്ടുള്ളതെന്നു തോന്നുന്നു), സന്ധ്യ, ധന്യ മേരി വര്‍ഗ്ഗീസ്, രാജ് മോഹനന്‍, പദ്മ സൂര്യ എന്നിവരൊക്കെ മികച്ച പ്രകടനം നടത്തി. സംവിധായകന്റെ ക്രാഫ്റ്റ് കയ്യിലുള്ള ജി എന്‍ കൃഷ്ണകുമാറിന് ഭാവിയില്‍ മികച്ച ചിത്രങ്ങളൊരുക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

അവലോകന സാരം: പുതുമകളൊന്നുമില്ലെങ്കിലും മുഷിപ്പിക്കാത്ത ഒരു പ്രതികാര കഥ.


അന്തരിച്ച പ്രമുഖ നടനും സംവിധായകനുമായ ശ്രീ. വേണു നാഗവള്ളി അവസാനമായി ചെറിയ റോളിലെങ്കിലും, അഭിനയിച്ച ചിത്രമാണിത്, രോഗാധിക്യം മൂലമുള്ള അവശത അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു, ആ കലാകാരനെ നമുക്ക് ഒരിക്കല്‍ കൂടി സ്മരിക്കാം.


Thursday, November 18, 2010

ത്രില്ലര്‍ ശരിക്കുമൊരു സസ്പന്‍സ് ത്രില്ലര്‍




കേരളത്തില്‍ നാം നേരിടുന്ന രാഷ്ട്രീയ സാമ്പത്തിക അസമത്ത്വങ്ങളെക്കുറിച്ച് ഉത്തമ ബോധവാനാണ് ശ്രീ ബി ഉണ്ണിക്കൃഷ്ണന്‍,ജീവിത ഗന്ധിയായ സിനിമകളുടെ അണിയറയില്‍ നിന്നും സംവിധായകനെന്ന ലേബലിലേക്ക് ചുവടു മാറിയപ്പോള്‍ കേരളം നേരിടുന്ന ഭീഷണികള്‍ തന്നെയായിരുന്നു അദ്ദേഹം തന്റെ ചിത്രങ്ങള്‍ക്ക് പ്രമേയങ്ങളാക്കിയത്. തന്റെ മുന്‍ കാല ചിത്രങ്ങളുടെ ജയ പരാജയങ്ങളില്‍ നിന്നും പാഠങ്ങളുള്‍ക്കൊണ്ടു കൊണ്ട് ഒരു തികച്ചും വ്യത്യസ്തമായ ഒരു സസ്പന്‍സ് ത്രില്ലര്‍ അണിയിച്ചൊരുക്കിയ ശ്രീ ബി ഉണ്ണിക്കൃഷ്ണന് അനുമോദങ്ങള്‍.

നീതിമാനും, ധീരനുമാണ് ഡി സി പി നിരജ്ഞന്‍ (പൃഥിരാജ്), കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന അദ്ദേഹത്തിന് മേലുദ്യോഗസ്ഥരുടെ ശകാരങ്ങളും, അഭിനന്ദനങ്ങളും ഒരു പോലെ അനുഭവിക്കേണ്ടി വരുന്നുണ്ട്. പ്രമുഖ യുവ വ്യവസായിയും സമ്പന്നനുമായ സൈമണ്‍ പാലത്തുങ്കല്‍ (പ്രജന്‍) ഇതിനിടയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നു. അന്വേഷണ ചുമതല ഏറ്റെടുക്കുന്ന നിരജ്ഞന് കൃത്യ നിര്‍വ്വഹണത്തിനിടയില്‍ തന്റെ പൂര്‍വ്വകാമുകി മീര (കാതറീന്‍), ദുബായ് അധോലോക നേതാവ് മാര്‍ട്ടിന്‍ ദിനകര്‍ (സമ്പത്ത്) തുടങ്ങി ഒട്ടനവധി ആളുകളുമായി ഇടപെടേണ്ടിയും വരുന്നുണ്ട്.നിരജ്ഞന്റെ പ്രയത്നങ്ങള്‍ക്കൊടുവില്‍ കൊലപാതകത്തിനു പിന്നിലെ ദുരൂഹത മറനീക്കപ്പെടുകയും പ്രതി വെളിച്ചത്തു വരികയും ചെയ്യുന്നു.

വ്യത്യസ്തമായി അവതരിപ്പിക്കപ്പെട്ടെങ്കിലും സൂപ്പര്‍ താര ചിത്രങ്ങളിലെ ചില മാമ്മൂല്‍ ചടങ്ങുകള്‍ ത്രില്ലറിലുമുണ്ട്. നായകന്‍ തൊടുന്ന മാത്രയില്‍ വില്ലന്മാര്‍ നിലം തൊടാതെ പറക്കുന്നതും, ഗുണ്ടകള്‍ ഓരോരുത്തരായി ഊഴം വെച്ച് നായകന്റെ ഇടി കൊള്ളാന്‍ വരുന്നതുമൊക്കെ ഒരു സൂപ്പര്‍ താര ത്രില്ലര്‍ സിനിമയുടേ അവിഭാജ്യ ഘടകമെന്ന പ്രതീതി തോന്നിക്കത്തക്ക വണ്ണം ചമച്ചിട്ടുണ്ട്. അല്‍പ വസ്ത്രധാരിണികളെ വെച്ചുള്ള ഗാനവും മറ്റും ഒരു ഐറ്റം നമ്പര്‍ എന്നതിലുപരിയായി സിനിമയുടെ ഘടനയോടൊത്തു പോകുന്നില്ലെന്നതും ന്യൂനതയായി തോന്നാം.

പൃഥ്വിരാജെന്ന നടന്റെ ഫ്ലക്സിബിലിറ്റി വ്യക്തമാക്കുന്ന ചടുലന്‍ ആക്ഷന്‍ രംഗങ്ങള്‍, സാധാരണക്കാരനായ പ്രേക്ഷകനെ കയ്യടിക്കാന്‍ പ്രേരിപ്പിക്കുന്ന പഞ്ചിംഗ് ഡയലോഗുകള്‍ അവതരണത്തിലെ ചടുലത തുടങ്ങി ഒട്ടനവധി മേന്മകള്‍ ത്രില്ലറിലുണ്ട്. നിരഞ്ജന്‍ എന്ന കഥാപാത്രത്തെ തികഞ്ഞ അര്‍പ്പണ ബോധത്തൊടേ സമീപിച്ചിരിക്കുന്ന പൃഥ്വി തന്റെ വേഷം മികവുറ്റതാക്കി. അന്തരിച്ച നടന്‍ സുബൈര്‍, സിദ്ദിഖ്, ലാലു അലക്സ് തുടങ്ങി എല്ലാവരും തങ്ങളുടെ റോളുകള്‍ മികച്ചതാക്കിയപ്പോള്‍ മാര്‍ട്ടിന്‍ ദിനകറായി വന്ന സമ്പത്ത് നായകനൊപ്പം തന്നെ സ്ക്രീനില്‍ നിറ സാന്നിധ്യമായി. സംവിധാനം കൂടാതെ തിരക്കഥ, സംഭാഷണം എന്നിവയിലും ശ്രീ ബി ഉണ്ണിക്കൃഷ്ണന്റെ പ്രതിഭ മിന്നിത്തിളങ്ങിയിരിക്കുന്നു.

അവലോകന സാരം:

ത്രില്ലര്‍ സിനിമകള്‍ എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടവയാണ്, യവനികയും, സി.ബി.ഐ ചിത്രങ്ങളുമൊക്കെ നേടിയ ജനപ്രീതി ഇത്തരം സിനിമകളോട് മലയാളികള്‍ക്കുള്ള പ്രിയം വ്യക്തമാക്കുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ കാണികളെ ആകാംക്ഷയോടെ പിടിച്ചിരുത്തുക എന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ 'ദ ത്രില്ലര്‍' പ്രായഭേദമന്യേ അസ്വാദ്യകരമായ ഒരു കലാ സൃഷ്ടി തന്നെയാണ്.



Saturday, November 13, 2010

ഹോളി ഡേസ്.. ഹോളി ഡേസ്....



ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള ബസ്സ് യാത്രയിലാണ​‍് ആല്‍ബിയുടെ (വിനു മോഹന്‍) നേതൃത്വത്തിലുള്ള ഒരു സംഘം വിദ്യാര്‍ത്ഥികള്‍, തങ്ങളിലൊരാളായ സുധിയുടെ (സുധീഷ്) കാമുകി മീരയെ (രൂപ ശ്രീ) വീണ്ടെടുക്കുകയാണ​‍് ലക്ഷ്യം. യാത്രക്കാരിലൊരുവളായ ലേഖയെ (ശ്രുതി ലക്ഷ്മി) ഇതിനിടയില്‍ ഒരു പറ്റം ഗുണ്ടകള്‍ കടത്തിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നു എന്നാല്‍ ആല്‍ബിയും കൂട്ടരും അവളെ രക്ഷിക്കുന്നു. നാട്ടിലെത്തി ആണ്‍ സുഹൃത്തുക്കള്‍ ഹോട്ടലില്‍ തങ്ങുകയും പെണ്‍ സുഹൃത്തുക്കള്‍ മീരയുടെ പിതാവും എം.എല്‍.എ യുമായ കെ. വി യുടെ (ദേവന്‍) കണ്ണില്‍പ്പെടാതെ അവളെ കടത്തിക്കൊണ്ട് പോകുവാനായി മീരയുടെ വീട്ടില്‍ത്തന്നെ താമസിക്കുകയും ചെയ്യുന്നു. കമ്മീഷണര്‍ വിനോദുമായി (കലാഭവന്‍ മണി) മീരയുടെ വിവാഹം കെ.വി ഉറപ്പിച്ചിരിക്കുകയാണ​‍്. എന്നാല്‍ തികച്ചും ആകസ്കമായ ചില സംഭവ വികാസങ്ങള്‍ ഇതിനിടയിലുണ്ടാവുകയും അവസാനം എല്ലാം കലങ്ങിത്തെളിയുകയും ചെയ്യുന്നു, ചിത്രത്തിന്റെ പ്രമേയം വളവുകള്‍ നിവര്‍ത്തിയെടുത്താല്‍ ഇതു പോലെ വായിക്കാമെങ്കിലും ഇതിനെ ഒരു സസ്പെന്‍സ് ത്രില്ലറും, എന്റര്‍ടെയ്നറുമൊക്കെയാക്കി മാറ്റാന്‍ സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്ന ചേരുവകള്‍ ചുവടെ കുറിക്കുന്നു...

ഗുണ്ടകള്‍ (ആവശ്യത്തിന​‍്)
പെട്ടി പരസ്പരം മാറിപ്പോകല്‍ പരിപാടി -1
മുഖം മൂടി ധരിച്ച അജ്ഞാത രൂപം - 1
കൊലപാതകം -1
കയ്പ്പേറിയ ബാല്യകാലാനുഭവം മാനസികരോഗിയാക്കിയ യുവാവ് -1
പൊട്ടിച്ചിരിപ്പിക്കുന്ന പഞ്ചിങ്ങ് ഡയലോഗുകള്‍ (ഡെക്കറേഷന​‍്)

ഇതയും ചേരുവകള്‍ ചേര്‍ത്ത പ്രമേയം ഇടക്കിടക്ക് ചാടി വരുന്ന രോമാഞ്ച കഞ്ചുകങ്ങളായ ഗാനങ്ങളുടെ (അതും പൂര്‍ണ്ണമായും വിദേശത്ത് ചിത്രീകരിച്ചവ) അകമ്പടിയോടെ വിളമ്പിയാല്‍ ചിത്രം പൂര്‍ത്തിയായി.

ബഹുമുഖ പ്രതിഭയായ ശ്രീ അറ്റ്ലസ് രാമചന്ദ്രന്‍ (അഥവാ ഡോ എം എം രാമചങ്രന്‍) അവര്‍കളുടെ കന്നി സംവിധായക സംരംഭമായ ഹോളിഡെയ്സില്‍ ഇളമുറക്കാരായ വിനു മോഹന്‍, മുക്ത, രൂപ ശ്രീ, പ്രിയ, ബിയോണ്‍, രജിത് മേനോന്‍ എന്നിവരെ പ്രായെണ മുതിര്‍ന്നവരായ അനൂപ് ചന്ദ്രന്റെയും, സുധീഷിന്റെയും കൂടെ അണി നിരത്തി എന്നല്ലാതെ ഒരു വ്യത്യസ്തയും ഈ സിനിമയിലില്ല. വിദേശത്ത് പോയി പാട്ടുകള്‍ ഷൂട്ട് ചെയ്യാന്‍ കാണിച്ചതിന്റെ നാലിലൊന്ന്‍ ശുഷ്കാന്തി വേണ്ടപ്പെട്ടവര്‍ സംവിധാനത്തില്‍ കാട്ടിയിരുന്നെങ്കില്‍ അഭിനേതാക്കളുടെ പ്രകടനം ഇത്രത്തോളം ദയനീയമാവുകയില്ലാരുന്നു. ഹാസ്യ താരങ്ങളുടെ പ്രകടനം അവര്‍ണ്ണനീയം.കഥയും ടൈറ്റിലുമായി അവിഹിത ബന്ധം പോലും കണ്ടു പിടിക്കുക അസാധ്യവും.. ചിത്രത്തിലെ മര്‍മ്മ പ്രധാനമായ പഞ്ചിംഗ് ഡയലോഗുകള്‍ താഴെക്കൊടുക്കുന്നു.

" സര്‍ക്കാര്‍ ശമ്പളം അല്ലെ, അച്ചിയുടെ അനിയത്തിക്ക് പണ്ടം വാങ്ങാനും, അടിച്ചു തളിക്കാരിയുടെ അവിഹിത ഗര്‍ഭം അലസിപ്പിക്കാനും താന്‍ സര്‍ക്കാര്‍ ശമ്പളം ആണൊ ഉപയോഗിച്ചത്?'"

"ഏതു വലിയ സുന്ദരിയും ഒടുവില്‍ ഒരു പിടി ചാരം അല്ലെങ്കില്‍ മണ്ണിനടിയില്‍ അഴുകുന്ന അസ്ഥി കൂടം"

"എന്നെ ഇനി തല്ലലേ സാറെ എനിക്ക് നാലു ദിവസമായി വയറിളക്കമാണേ ഇനിയും തല്ലിയാല്‍ ഞാന്‍ ഇവിടാകെ തൂറി നാശമാക്കും"

നാം കണ്ടു മറന്ന പല അറു ബോറന്‍ സിനിമകളെക്കാളും സഹനീയമായ ഒരു ചിത്രം, അത്ര മെച്ചപ്പെട്ടതൊന്നുമല്ലെങ്കിലും ഒരു ചെറിയ സസ്പെന്‍സ് കാണികള്‍ക്ക് സമ്മാനിക്കാന്‍ ഹോളിഡേയ്സിനാകുന്നുണ്ട്. സമയവും, സന്മനസ്സും ഉള്ളവര്‍ക്ക് പുതു മുഖങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഉചിതമായ ചിത്രം.

Sunday, November 7, 2010

അയ്യോ പിരാന കടിച്ചേ......



തികച്ചും ആകസ്മികമായാണ​‍് പിരാന കാണാന്‍ ഇടയായത്, കാര്യസ്ഥന്‍ സിനിമ മാറ്റിനിക്ക് ടിക്കട് റിസര്‍വ്വ് ചെയ്തിരുന്നു, രാവിലെ ഫ്രീയായിരുന്നതിനാല്‍ വെറുതെ പിരാന ഒന്നു കണ്ടാല്‍ കൊള്ളാമെന്നു തോന്നി, പിന്നെ ഒട്ടും വൈകിക്കാതെ നേരെ അനശ്വരയിലേക്ക് വിട്ടു......

1
1978 ല്‍ പുറത്തിറങ്ങിയ പിരാന എന്ന ഹൊറര്‍ ചിത്രത്തിന്റെ റീമേക്കാണ​‍് അലക്സാണ്ട്ര അജ സംവിധാനം ചെയ്ത പിരാന 2010, ഒട്ടേറെ കൊട്ടിഘോഷിക്കലുകളോടെ ത്രീഡിയിലും (സിനിമാസ്കോപിക്), റ്റൂഡിയിലും പുറത്തിറങ്ങിയ ഈ ചിത്രം നരഭോജികളായ പിരാന എന്ന മത്സ്യങ്ങളുടെ കൊടും ക്രൂരതകള്‍ ആവിഷ്കരിക്കുന്നു.....
ഒരു ചേറിയ ഭൂകമ്പത്തിന്റെ ഫലമായി ഭൂഗര്‍ഭ ഭാഗങ്ങളിലെവിടെയോ സം രക്ഷിക്കപ്പെട്ടിരുന്ന പിരാനകള്‍ ഒരു തടാകത്തിലെത്തിച്ചേരുന്നു, തടാകത്തില്‍ മീന്‍ പിടിച്ചു കൊണ്ടിരുന്ന മാത്യൂ ബോയ്ഡ് (രിച്ചാര്‍ഡ് ദ്യ്ഫ്യൂസ്) അവറ്റകള്‍ക്കിരയാകുന്നു. ജൂലി ഫോരസ്റ്റര്‍ (എലിസബത് ഷ്യൂ) എന്ന പോലീസ് മേധാവിയുടെ മൂന്നു മക്കളില്‍ മുതിര്‍ന്നവനാണ​‍് ജേക്ക് (സ്റ്റീവന്‍ ആര്‍ മക്വീന്‍), തടാകക്കരയില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ ടൂറിസ്റ്റുകളില്‍ അവന്‍ തന്റെ പഴയ കാമുകിയായ കെല്ലിയെ കണ്ടെത്തുന്നു, ഡെറിക്ക് എന്ന അശ്ലീല ചിത്ര സംവിധായകന്‍ പുതിയ ലൊക്കേഷനുകള്‍ തിരയാനായി ഇരുവരെയും ബോട്ടില്‍ കയറ്റി ചുറ്റിയടിക്കുന്നു,ഡെറിക്കിന്റെ കൂടെ ഒരു നടിയുമുണ്ട്, ഇതേ സമയം ജേക്കിന്റെ ഇളയ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ ഒരു വള്ളത്തില്‍ തുഴഞ്ഞു നടക്കുന്നതിനിടയില്‍ ഒരു ചെറിയ ദ്വീപില്‍ അകപ്പെടുന്നു, ജൂലിയുടെ മുങ്ങല്‍ വിദഗ്ധര്‍ പിരാനകള്‍ക്കിരയാകുന്നു ഇതേസമയം തടകാത്തില്‍ ഉല്ലസിക്കാനെത്തിയ ടൂറിസ്റ്റുകള്‍ ജൂലിയുടെ മുന്നറിയിപ്പവഗണിച്ച് വെള്ളത്തിലിറങ്ങുന്നു, തുടര്‍ന്ന്‍ പിരാനകള്‍ പൈശാചികമായി നരനായാട്ട് നടത്തുകയാണ​‍് കുറച്ചു പേരെ ജൂലിയും സംഘവും രക്ഷിക്കുന്നു,ഇതേ സമയം ജേക്ക് സഹോദരങ്ങളെ കണ്ടെത്തുന്നു എന്നാല്‍ അവരുടെ ബോട്ട് അപകടത്തില്‍ പ്പെടുകയും പിരാനകള്‍ ബോട്ടിനെ വളയുകയും ചെയ്യുന്നു, ജൂലി തന്റെ സഹായിയേയും കൂട്ടി ജേക്കിനെയും കുട്ടികളെയും രക്ഷിക്കാനെത്തുന്നു, എന്നാല്‍ ഡെറിക്കും, നടിയും പിരാനകള്‍ക്കിരകളാകുന്നു, ജേക്ക് പ്രൊപ്പെയിന്‍ നിറച്ച ടാങ്കുകള്‍ക്ക് തീ കൊളുത്തുന്നു തുടര്‍ന്നുണ്ടാകുന്ന സ്ഫോടനത്തില്‍ പിരാനകള്‍ കൂട്ടമായ് ചാവുന്നു എന്നാല്‍, പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പിരാനകള്‍ ബാക്കിയുണ്ട് എന്നൊരു സസ്പെന്‍സ് നിലനിര്‍ത്തി സിനിമ അവസാനിക്കുന്നു.....


ഏതു ജീവിയേയും ഭീകരനാക്കി സിനിമ പിടിക്കാന്‍ സായിപ്പിന​‍് നല്ല വിരുതാണ​‍്, അനാകോണ്ട, ദിനോസര്‍,ഗോഡ്സില്ല തുടങ്ങിയ ഭീകരന്മാര്‍ മുതല്‍ ഇതിരിക്കുഞ്ഞന്‍ വണ്ടുകളെ വരെ നരഭോജികളാക്കി ഹോളിവുഡ് അണ്ണന്മാര്‍ അതിശയിപ്പിച്ചു കളയും..അപ്പൊള്‍ പിന്നെ ശരിക്കും നരഭോജികളായ പിരാന മത്സ്യങ്ങള്‍ക്ക് ചീത്തപ്പേരുണ്ടാകാത്ത വിധത്തില്‍ സംഗതി ആവിഷ്കരിച്ചിട്ടുണ്ട്, എന്നാല്‍ അനിമേഷന്റെയും എഫക്ട്സുകളുടെയും കാര്യത്തില്‍ ചിത്രം ശരാശരിയെന്നേ പറയാനാകൂ, ചിത്രത്തിന്റെ ആദ്യ പകുതിയില്‍ അല്ലറ ചില്ലറ പിരാന ആക്രമണങ്ങളൊഴിച്ചാല്‍ ഇക്കിളി രംഗങ്ങളും, ബിക്കിനി രംഗങ്ങളുമാണ​‍് നിറഞ്ഞു നില്‍ക്കുന്നത്, എന്നാള്‍ രണ്ടാം പകുതിയില്‍ രക്ത രൂഷിതമായ ബീഭത്സ രംഗങ്ങള്‍ അരങ്ങു വാഴുന്നു, പച്ച മാംസം കടിച്ചു പറിക്കുന്നതും, ചോര ചീന്തുന്നതുമായ രംഗങ്ങളൊക്കെ ദുര്‍ബല ഹൃദയരായ (എന്നെപ്പോലെ) ആളുകള്‍ക്ക് താങ്ങാവുന്നതിലധികം തന്നെ. എല്ലാം കഴിഞ്ഞാലും പിന്നെയും എന്തൊക്കെയോ സംഭവം ബാക്കിയുണ്ട് എന്ന പതിവ് ഹോളിവുട് ഹൊറര്‍ കന്‍സപ്റ്റിലാണ​‍് ചിത്രത്തിനു തിരശ്ശീല വീണിരിക്കുന്നത്.(ഇടക്കെങ്ങാനും ഒരു തേര്‍ഡ് പാര്‍ട്ട് പ്രതീക്ഷിക്കാമെന്നു സാരം)
പിരാനയുടെ കടി കൊള്ളാന്‍ താത്പര്യമുള്ള മുതിര്‍ന്നവര്‍ക്ക് (മുതിര്‍ന്നവര്‍ക്കു മാത്രം) ധൈര്യമായി പിരാന കാണാന്‍ കയറാവുന്നതാണ​‍്..

വാല്‍ക്കഷ്ണം: ഒരച്ഛന്‍ തന്റെ രണ്ട് ചെറിയ കുട്ടികളുമായി പിരാന കാണാന്‍ വന്നിരുന്നു..ഇന്റര്‍ വെല്ലിനു പുള്ളിക്കാരന്റെ മുഖം കണ്ടപ്പോള്‍ കഷ്ടം തോന്നി....മനുഷ്യര്‍ക്കു പറ്റുന്ന ഓരോ അബദ്ധങ്ങളെ....

അജസുന്ദരിയും പോലീസ് സ്റ്റേഷനും





മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ പഠിക്കുന്ന സമയം (ഞങ്ങളുടെ ബാച്ചില്‍ ആകെ 17 പേര്‍ക്കു മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു, 12 ബോയ്സ് + 5 ഗേള്‍സ്) ഞങ്ങള്‍ എല്ലാവരും കൂടി ടൂര്‍ പോകാന്‍ പ്ലാന്‍ ചെയ്തു, കുമിളി വരെ കൊടൈക്കനാലിലേക്കായിരുന്നു ആദ്യ യാത്ര ഞാന്‍ പൊന്‍ കുന്നത്തു നിന്നും ജോയിന്‍ ചെയ്തു,വിദ്യാര്‍ഥികളും അദ്ധ്യാപകരുമടക്കം 22 ഓളം പേരുമായി ഞങ്ങളുടെ മിനി ബസ്സ് കുമളിയില്‍ നിന്നും കുന്നിറങ്ങി തമിഴ്നാടിന്റെ ഊഷര ഭൂവിലേക്ക് പ്രവേശിച്ചു. തേനി പിന്നിട്ട് വണ്ടി മുന്നോട്ടൊടുന്നതിനിടയില്‍ വഴിയില്‍ കുറുകേ പോയ ആട്ടിന്‍ കൂട്ടങ്ങളിലൊന്നിനെ തട്ടിയോ എന്നൊരു സംശയം, ഞങ്ങള്‍ അതൊന്നും കാര്യമാക്കാതെ യാത്ര തുടര്‍ന്നു, ആടിനെ മേയ്ക്കാനോ മറ്റോ വഴിയരികില്‍ പന്തലു കെട്ടിയിരുന്ന ഒരു കിളവനേയും പെങ്കോച്ചിനേയും ഞങ്ങള്‍ ഗൗനിച്ചതുമില്ല, ബസ്സ് ഒരു രണ്ട് കിലോമീറ്റര്‍ പിന്നിട്ട് കാണും കപ്പടാ മീശക്കാരനായ ഒരു പോലീസുകാരന്‍ വണ്ടിക്ക് കൈ കാണിച്ചു നിര്‍ത്തി, വണ്ടിയുടെ മുന്‍ഭാഗവും വീലുകളും പരിശോധിച്ച അയാള്‍ വണ്ടി നേരെ സ്റ്റേഷനിലേക്കെടുത്തു കൊള്ളാന്‍ പറഞ്ഞു, എല്ലാവരും പരിഭ്രമിച്ചു പോയി, കോയമ്പത്തൂരിലും മറ്റും നിന്ന്‍ വശത്താക്കിയ തമിഴിന്റെ ബലത്തില്‍ ഞാന്‍ കാര്യങ്ങളാരാഞ്ഞു, ഞങ്ങളുടെ വണ്ടി എന്തോ ആക്സിഡന്റില്‍ ഉള്‍പ്പെട്ടു എന്നു അവര്‍ക്ക് മെസേജ് കിട്ടിയത്രെ (അതും വണ്ടിയുടെ പേരും നിറവും സഹിതം, കിളവനും ,പെങ്കൊച്ചും പറ്റിച്ച പണി കൊള്ളാം), വണ്ടി സ്റ്റേഷനിലെത്തിയതും അടുത്ത മെസ്സേജ് സുമാര്‍ ഇരുപത്തഞ്ചു കിലോ തൂക്കം വരുന്ന ഒരു കുടുംബത്തിന്റെ അന്ന ദാതാക്കളിലൊരാളായ അജ സുന്ദരിയെയാണത്രെ ഞങ്ങള്‍ ക്രൂരമായി വണ്ടിയിടിപ്പിച്ച് അവശയാക്കിയത്, എതായാലും തമിഴ് പറയുന്ന ഒരുത്തനെ കിട്ടിയ സന്തോഷത്തില്‍ കുറിയൊക്ക് തൊട്ട് കുട്ടപ്പനായ ഒരു കാലിനു ലേശം മുടന്തുള്ള ഇന്‍സ്പെക്ടറും മറ്റും എന്നോട് വിവരങ്ങള്‍ ആരായാന്‍ തുടങ്ങി..

'തമ്പി നീങ്ക എല്ലോരും എന്ത ഊരു?', 'എങ്കേ പഠിക്കിറേന്‍, ഇങ്കളീഷ് മീഡിയത്തിലു താന്‍ പഠിക്കിറീങ്കലാ' മുതലായ അരുമയാണ ചോദ്യങ്ങള്‍ ചോദിച്ച് പുള്ളിക്കാരന്‍ എന്റെ തോളിലൊക്കെ കൈയിട്ട് കുശലാന്വേഷണം നടത്താന്‍ തുടങ്ങി,ഞാന്‍ അല്‍പ്പം വിരണ്ടു പോയെങ്കിലും സമചിത്തത കൈ വെടിയാതെ ഞങ്ങളുടെ നിസ്സഹായവസ്ഥ അറിയിച്ചു,ടൂറിനു വന്ന സാറുമ്മാരിതിനിടെ ഡല്‍ഹിക്ക് വിളിക്കുന്നു, എം.പിയെ വിളിക്കുന്നു ആകെ ചൂടു പിടിച്ച അന്തരീക്ഷം.. ഒടുവില്‍ അജസുന്ദരിക്ക് നഷ്ട പരിഹാരമായി ഒരു അഞ്ഞൂറു രൂപ കൊടുത്തു കൊണ്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു..(ഇതിനകം ഡല്‍ഹിയില്‍ നിന്നും കോളുകളൊക്കെ പോലീസ്സ്റ്റേഷനിലേക്ക് വന്നു തുടങ്ങിയിരുന്നത്രെ)..എതായാലും യാത്രക്കിടയില്‍ പോലീസേമ്മാന്‍ വീണ്ടുംവിളിച്ച് കുശലാന്വേഷണം നടത്താനും മറന്നില്ല (മാന്യനായ പോലീസുകാരന്‍). അങ്ങനെ ജീവിതത്തിലാദ്യമായി പോലീസ്സ്റ്റേഷനില്‍ കയറി അതും ഒന്നാന്തരം തമിഴ് നാട് കാവല്‍ നിലയത്തില്‍.

വാല്‍ക്കഷ്ണം: ആ പോലീസേമ്മാനു മൂത്ത മകളെ എനിക്കു വേണ്ടി ആലോചിക്കാന്‍ പദ്ധതിയുണ്ടായിരുന്നു വെന്ന്‍ പറഞ്ഞ് ബാക്കിയുള്ളവര്‍ എന്നെ കളിയാക്കുമായിരുന്നു ..ഈയ് അങ്ങനെയൊന്നും ഉണ്ടായിരുന്നില്ലാരിക്കും അല്ലേ??????