Wednesday, December 14, 2011


ഹാപ്പി ദര്‍ബാര്‍


നെടുങ്കന്‍ കോട്ടും, കറുത്ത തോപ്പിയും ധരിച്ച് നടക്കുന്ന സിഐഡികളെ മലയാള സിനിമ ഏതാണ്ട് മറന്ന മട്ടായിരുന്നു. സി ഐ ഡി മൂസയോടു കൂടി മലയാള സിനിമയിലെ സിഐഡി വംശം കുറ്റിയറ്റു പോയി എന്നോര്‍ത്തിരിക്കുമ്പോഴാണ് പാരമ്പര്യ തനിമ (നെടുങ്കന്‍ കോട്ട്, കറുത്ത തൊപ്പി, കൂളിം ഗ്ലാസ്സ്, വിവരക്കേട്, അബദ്ധവശാല്‍ ച്ക്കയിട്ട് മുയലിനെ കൊല്ലല്‍ )കളോടു കൂടിയ ലക്ഷണയുകതരായ രണ്ട് സിഐഡികള്‍ ശ്രീമാന്‍ ഹരി അമരവിള സംവിധാനം ചെയ്ത ‘ഹാപ്പി ദര്‍ബാറി‘ലൂടെ മലയാളത്തിലേക്ക് തിരികെയെത്തിയത് . അവരാണ് സിഐഡി അനന്തനും (മുകേഷ്), സിഐഡി അപ്പുക്കുട്ടനും(സുരാജ് വെഞ്ഞാറമ്മൂട്) .

തിരുവനന്തപുരത്തെ ആധുനിക രീതിയില്‍ പണികഴിപ്പിച്ചിട്ടൂള്ള ഒരു കൊട്ടാരത്തില്‍ നിന്നും (തമ്പുരാക്കന്മാരുടെ വാസസ്ഥലമാണ് ഇവിടെ കൊട്ടാരം എന്നുദ്ദേശിക്കുന്നത്) ഇളമുറക്കാരിയായ മാളവിക (ലക്ഷ്മി) കാമുകനായ നെല്‍സണോടൊപ്പം (രാഹുല്‍ മാധവ്) തിരോധാനം ചെയ്യുന്നു. മൂത്ത തമ്പുരാന്റെ(സ്ഫടികം ജോര്‍ജ്ജ്) നിര്‍ദ്ദേശപ്രകാരം മുംബൈയില്‍ നിന്നെത്തിയ സിഐഡികളുടെ ലക്ഷ്യം ഈ പെണ്‍കുട്ടിയെ കണ്ടെത്തുക എന്നതാണ് . കൊട്ടാരത്തിലെ ശല്യക്കാരനും, ചീവീടിന്റേതു പോലെ ചെവിതുളക്കുന്ന ശബ്ദവുമുള്ള കാര്യസ്ഥന്‍ (കൊച്ചു പ്രേമന്‍), ഭീരുവായ എസ് ഐ ചാക്കോ (ജഗതി ശ്രീകുമാര്‍) കൊട്ടാരത്തിലെ മറ്റൊരു പെണ്‍കുട്ടി എന്നീ കഥാപാത്രങ്ങളുടെ അകമ്പടിയോടു കൂടി കഥ ഒടുവില്‍ ഫയങ്കരന്മാരായ ഭീകരന്മാരിലേക്കെത്തുന്നു. സി ഐ ഡികള്‍ ജയിക്കുന്നു, ഭീകരന്മാര്‍ തോല്‍ക്കുന്നു കമിതാക്കള്‍ ഒന്നാകുന്നു,ഒടുവില്‍ സിനിമ തീരുന്നു.

ചിത്രത്തിലെ പ്രമാദമായ ചില സംഗതികള്‍ .....

കാണികള്‍ക്ക് തലയറിഞ്ഞ് ചിരിക്കാന്‍ ധാരാളം മണ്ടന്‍ ചേരുവകള്‍ ചേര്‍ത്തിണക്കിയിട്ടുണ്ട്. വാര്‍ക്ക ബംഗ്ലാവിന്റെ നിലവറയിലുള്ള രഹസ്യ ചിത്രത്തില്‍ തുടങ്ങി ഇന്ത്യയുടെ ചാര ഉപഗ്രഹം വഹിച്ചു കൊണ്ടുയരുന്ന റോകറ്റ് തകര്‍ക്കാന്‍ ഫീകരന്മാര്‍ (ഭ തല്‍ക്കാലം ഒഴിവാക്കുന്നു) തയ്യാറാക്കുന്ന അറ്റത്ത് ചുവപ്പ് ബള്‍ബ് മിന്നിക്കത്തുന്ന മിസൈല്‍ ഉള്‍പ്പെടെയ്ല്ല പ്രമാദമായ സംഗതികള്‍ കണ്ട് കാണികള്‍ ‘ഹ ഹ ഹ’ എന്ന് ചിരിക്കുന്നുണ്ടായിരുന്നു (ഇന്റര്‍വെല്‍ സമയത്ത് ലൈറ്റിട്ടപ്പോഴും കാണികള്‍ പരസ്പരം നോക്കി ജാള്യത്തില്‍ ചിരിച്ചുവെന്നാണ് ഓര്‍മ്മ). ഒരു സാമ്പിള്‍ ഡയലോഗ് ചുവടെ കൊടുക്കുന്നു.
ചുരുണ്ട് നീണ്ട മുടിയുള്ള ഫീകരന്‍: "ഹും, കൊട്ടാരത്തിന്റെ കുടുംബക്ഷേത്രത്തിലെ നിധിയെടുക്കാന്‍ കയറുന്ന അതേ സമയം ഇന്ത്യയുടെ ഉപഗ്രഹം വഹിച്ചുയരുന്ന റോക്കറ്റും നമ്മള്‍ മിസൈല്‍ വിട്ട് തകര്‍ക്കും, ആ ഉപഗ്രഹം അല്‍ ഫൈദയുടെ താവളങ്ങള്‍ കണ്ടെത്തുമെന്നതിനാല്‍ അത് നശിപ്പിച്ചേ മതിയാകു". ഭീകരന്മാരുടെ ക്യാമ്പിലെ അല്പ വസ്ത്ര നൃത്തം, കാട്ടിലൂടെയുള്ള സിഐഡികളുടെ അത്യന്തം സാഹസികമായ മുന്നേറ്റം എന്നീ സംഗതികളും ഇതേത്തുടര്‍ന്ന് ആസ്വദിക്കാം.

ചില അപവാദങ്ങള്‍ ....
ശ്രേയ ഗോഷല്‍ പാടിയ ഒരു പാട്ടുണ്ട് ഈ ചിത്രത്തില്‍ പാട്ടും അതിന്റെ ചിത്രീകരണവും മികച്ചു നില്‍ക്കുന്നതിനാല്‍ ചിത്രത്തിന്റെ പൊതുവായ ഗുണ നിലവാരത്തിന് ആ ഗാനം കളങ്കമായേക്കാം. ഒന്നേ മുക്കാല്‍ മണിക്കൂര്‍ മാത്രമാണ് സിനിമയുടെ ദൈര്‍ഘ്യമെന്നതും ആശ്വാസകരമാണ്.

My Opinion.

ഈയുള്ളവന്‍ ഇരുന്ന കസേരയിലെ താമസക്കാരായ മൂട്ടകള്‍ വര്‍ദ്ധിത വീര്യത്തോടു കൂടി ഇടക്ക് ആക്രമിക്കുന്നുണ്ടായിരുന്നു കുറച്ചു ദിവസങ്ങളായി അവറ്റകള്‍ പട്ടിണിയിലായിരുന്നുവെന്നത് വ്യകതം. കടുത്ത സിനിമാ പ്രേമികളും, മൂട്ടകളുടെ വംശനാശത്തില്‍ ഖിന്നരുമായ കാണികള്‍ എത്രയും വേഗം കണ്ടാസ്വദിക്കേണ്ടുന്ന ചിത്രം.

Saturday, December 10, 2011

കില്ലാഡി രാമന്‍


ചെമ്മീന്‍ കയറ്റുമതി ബിസ്സിനസ്സൊക്കെ പൊളിഞ്ഞ് പാപ്പരായി നില്‍ക്കുകയാണ് മഹാദേവന്‍ (മുകേഷ്), പലിശക്കാരനായ ബഡാ ഭായിയുടേയും (ഗിന്നസ് പക്രു) അയാളുടെ തടിയന്‍ ഗുണ്ടയുടേയും കണ്ണില്‍ പെടാതെ നടക്കുന്ന മഹാദേവന്റെ കൂടെ സുഹൃത്തും ബാര്‍ബറുമായ മണികണ്ഠനുമുണ്ട് (ജാഫര്‍ ഇടുക്കി). മഹാദേവനെ തേടി വരുന്ന ബഡാഭായിയുടെ എന്‍ ഫീല്‍ഡ് ബൈക്ക് ഇടിച്ച് വഴിയിലൂടേ പോകുകയായിരുന്ന രാധിക (പ്രിയാ ലാല്‍ ) എന്ന പെണ്‍കുട്ടി അന്തരീക്ഷത്തില്‍ കൂടി പറന്ന് റോഡില്‍ വീണ് മാരകമായി പരിക്കേല്‍ക്കുന്നു. നല്ലവനായ മഹാദേവനും സുഹൃത്തും കൂടി ആ കുട്ടിയെ ആശുപത്രിയിലാക്കുന്നു. രാധികയുടെ കൂട്ടുകാരി മീര (മേഘ നായര്‍ ) രംഗപ്രവേശനം ചെയ്യുന്നു. രാധികയുടെ ഡയറി മഹാദേവന്റെ കയ്യിലെത്തുന്നു.രാധികയുടെ പൂര്‍വ്വ കാല ജീവിതം അനാവരണം ചെയ്യപ്പെടുന്നു അവളുടെ ജീവിതവുമായി ബന്ധപ്പെട്ട കുര്യാക്കോസ് (ജഗതി ശ്രീകുമാര്‍), ഗഫൂര്‍ (കൊച്ചു പ്രേമന്‍), തമ്പി (ലാലു അലക്സ്സ്) എന്നിവരെ മഹാദേവന്‍ വട്ടം ചുറ്റിക്കുന്നു. ഇടവേളയോടു കൂടി മഹാദേവന്റെ ബാല്യകാല സുഹൃത്തായ ചന്ദ്രു (സിദ്ദിഖ്) അയാള്‍ക്കൊപ്പം കൂടുന്നു, തുടര്‍ന്ന് അവരിരുവരും ചേര്‍ന്ന് വട്ടം ചുറ്റിക്കല്‍ തുടരുന്നു.

Positives...

സംവിധായകന്‍ തുളസീദാസ് ഒരു ചിത്രം കൂടി മലയാളത്തിന് സംഭാവന ചെയ്തു.നിറയെ വെല്ലുവിളികള്‍ നിറഞ്ഞ് ഒരു റോള്‍ ഏറ്റെടുത്ത് മുകേഷ് വീണ്ടും ധൈര്യം തെളിയിച്ചിരിക്കുന്നു. ബാലമംഗളത്തിലെ പക്രൂവിനേയും, മൂപ്പരുടെ ഡപ്പിയിലുള്ള പറക്കും പൊടിയേയും മറന്നു പോയവര്‍ക്ക് അതോക്കെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള ചില പറക്കല്‍ രംഗങ്ങള്‍ ഈ ചലച്ചിത്രത്തിലുണ്ട്. (ഡിങ്കനെയും, സൂപ്പര്‍മാനെയുമൊന്നും ഓര്‍ക്കാനുള്ള വകുപ്പുണ്ടായില്ലെന്നുള്ളത് ഖേദകരമാണ്) . നിര്‍മ്മാതാവിന്റെ മകനോ മറ്റോ ആണെന്നു തോന്നുന്നു പേരൊക്കെ സ്റ്റൈലില്‍ എഴുതിക്കാണിച്ച് പുതിയ ഒരു ബാലതാരത്തെ കൂടി ചിത്രം മലയാള സിനിമയ്ക്ക് സമ്മാനിക്കുന്നുണ്ട്.

Negatives....

തസ്കര ലഹളയും, സീനിയര്‍ മാന്‍ഡ്രേക്കും ഏറ്റവുമൊടുവില്‍ ‘കൃഷ്ണനും രാധയും’ വരെ കണ്ട് അനുഭവിച്ചതിനാലാകണം പ്രത്യേകിച്ച് കുറ്റവും കുറവുമൊന്നും കണ്ടു പിടിക്കാന്‍ തോന്നിയില്ല. എന്നിരുന്നാലും പാട്ടുകള്‍ നല്ലവണ്ണം അലോസരപ്പെടുത്തി. സിനിമയില്‍ ‘കില്ലാഡി രാമന്‍’ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണെന്ന് മനസ്സിലായില്ല, പലവിധ ഞൊടുക്ക് വിദ്യകള്‍ പയറ്റുന്ന നായകന്‍ മഹാദേവന്‍ തന്നെയായിരുക്കുമോ അത്?? ആദ്യ ഭാഗങ്ങളില്‍ സജീവമായ ബഡാ ഭായിയെ ക്ലൈമാക്സില്‍ കാണാനില്ലെന്നതും അസ്വസ്ഥതപ്പെടുത്തുന്നു. (ഒരു പക്ഷെ മടുത്തിട്ട് പുള്ളി വണ്ടി വിട്ടതാകാനും മതി).

My Opinion

മേല്‍പ്പറഞ്ഞ ജനുസ്സില്‍പ്പെട്ട ചിത്രങ്ങളില്‍ (തസ്കര ലഹള, സീനിയര്‍ മാന്‍ഡ്രേക്, കൃഷ്ണനും രാധയും, നിറക്കാഴ്ച.....) കുറഞ്ഞത് രണ്ടെണ്ണമെങ്കിലും കണ്ട് ക്ഷമ പരീക്ഷിച്ചിട്ടുള്ളവര്‍ക്ക് ധൈര്യമായി ഈ സിനിമയ്ക്ക് കയറാം.

Monday, December 5, 2011

മുല്ലപ്പെരിയാര്‍ എങ്ങോട്ട്

ഒഴിവാക്കാനാകാത്ത ആവശ്യം മൂലം ഇന്ന് തമിഴ്നാട്ടിലേക്ക് പോകേണ്ടി വന്ന ഒരു കേരളീയനായ എനിക്ക് നേരിടേണ്ടി വന്ന ചില അനുഭവങ്ങള്‍ പറയട്ടെ. എണീറ്റ് നില്‍ക്കാന്‍ കഴിയാത്ത വിധം തുടയെല്ലിന് ഫ്രാക്ചറുള്ള മുത്തശ്ശനെ തമിഴ് നാട്ടിലെ ഉസിലാമ്പെട്ടിയിലെ വൈദ്യനെ കാണിക്കാനായി ആംബുലന്‍സില്‍ പോവുകയായിരുന്നു ഞാനും അമ്മയുമടക്കം അഞ്ചുപേര്‍. പൊന്‍കുന്നത്തു നിന്നും നേരെ കുമളിയിലെത്തി താഴേക്കിറങ്ങി 5 കിമി പോയെതും അതാ വരുന്നു പോലീസിന്റെ മുന്നറിയിപ്പ് വണ്ടി തടയാന്‍ സാധ്യതയുണ്ട്. രണ്ട് കിമി കൂടി മുന്നോട്ട് പോയതു രണ്ട് ബൈക്കുകളിലായി വന്ന ഒരു പറ്റം തമിഴ് യുവാക്കൾ ആക്രോശീച്ച് കൊണ്ട് വണ്ടിക്ക് മുന്നില്‍ ചാടി. മുൻപേ പോയ പോയ കെ.എല്‍ രജിസ്ട്രേഷന്‍ വണ്ടി അടിച്ച് തകര്‍ത്തെന്നും ഇനി മുന്നോട്ട് പോയാല്‍ പിടിച്ചിറക്കി തല്ലുമെന്നുമായിരുന്നു ഭീഷണി. ആംബുലന്‍സ് തിരിച്ച് കുമളിയിലേക്ക് കയറി വഴിമാറി കമ്പംമെട്ട് വഴി തമിഴ് നാട്ടിലേക്കിറങ്ങി ഭാഗ്യം കേരള രജിസ്ടേഷന്‍ വണ്ടികള്‍ തടയാനുള്ള ശ്രമങ്ങള്‍ അവിടെ തുടങ്ങുന്നതേയുള്ളു.(തടയാന്‍ നില്‍ക്കുന്നവന്മാര്‍ ആദ്യം വണ്ടിയുടെ നമ്പര്‍ പ്ലേറ്റിലേക്ക് നോക്കും ,കേ.എല്‍ എന്നാണ് നമ്പരിന്റെ തുടക്കമെങ്കില്‍ അവരുടെ മുഖത്ത് ഒരു തരം രൌദ്ര ഭാവം പരക്കും). മുല്ലപ്പെരിയാറിലെ വെള്ളം കുടിച്ച് കൊഴുത്ത കൃഷിയിടങ്ങൾക്കിടയിൽക്കൂടി പാക്കിസ്ഥാനിലൂടെ സഞ്ചരിച്ചാലെന്ന വണ്ണം അരക്ഷിതരും അസ്വസ്ഥരുമായി ഞങ്ങൾ നീങ്ങി. ചികിത്സകഴിഞ്ഞ് മടങ്ങി കമ്പത്തെത്തിയതും തമിഴ്നാട്ടിൽ നിന്നും വാഴക്കുലയുമായി മടങ്ങുകയായിരുന്ന കേരള രജിസ്ട്രേഷൻ ലോറി ഒരെണ്ണം അണ്ണാച്ചികൾ തടഞ്ഞ് കൊലവിളിക്കുന്നു. അ മഹാനുഭാവന്മാർ ആംബുലൻസിനകത്തൊക്കെ എത്തി നോക്കിയിട്ട് ഞങ്ങളെ ‘മേലാൽ ഇങോട്ട് വന്നു പോയാൽ ശരിപ്പെടുത്തിക്കളയും’ എന്ന് ഭീഷണിപ്പെടുത്തി കടത്തി വിട്ടു. രണ്ട് മൂന്ന് ഉപരോധങ്ങൾ കൂടി പിന്നിട്ട് (ഇതിനിടയിൽ അണ്ണാച്ചിമാർ ബൈക്കിൽ കറങ്ങി നടന്ന് കേരളാ വണ്ടികൾ നോട്ടമിട്ട് വെക്കുന്നുണ്ടായിരുന്നു) തിരികെ കുമളിയിലെത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്. അപ്പോഴേക്കും നമ്മുടെ നാട്ടിലും തമിഴ് നാട് രജിസ്ട്രേഷനിലുള്ള വണ്ടികൾ തടയാൻ തുടങ്ങിയിരുന്നു .

മുല്ലപ്പെരിയാർ പ്രശ്നം എങ്ങോട്ടോക്കെയോ മാരകമായ വിധത്തിൽ തെന്നി നീങ്ങുകയാണ്. കേരളീയർ നികൃഷ്ടരും, വഞ്ചകന്മാരുമാണെന്ന് തമിഴ് ജനതയെ പഠിപ്പിച്ച കപട രാഷ്ട്രീയ വാദികളും, തമിഴ്നാടിനെ പേടിച്ച് കേരള ജനതയുടെ ജീവൻ തൃണവത്ഗണിച്ചു കൊണ്ട് തീരുമാനങ്ങളെടുക്കുന്ന കേരളത്തിലെ ഭരണകർത്താക്കൾക്കും ഇനി എന്ന് സത്ബുദ്ധി ഉദിക്കാനാണ്??

Saturday, December 3, 2011

ദ ഡേര്‍ട്ടി പിക്ചര്‍



ഒരു കാലത്ത് തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിലെ അവിഭാജ്യ ഘടകമായിരുന്ന സില്‍ക് സ്മിത എന്ന മാദക സുന്ദരിയുടെ ജീവിതമാണ് മിലന്‍ ലുത്രിയ സംവിധാനം ചെയ്ത ഡേര്‍ട്ടി പിക്ചര്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ അനാവരണം ചെയ്യപ്പെടുന്നത്. അഭിനയ മോഹവുമായി ഗ്രാമത്തില്‍ നിന്നെത്തുന്ന തന്റേടിയായ പെണ്‍കുട്ടിയില്‍ ആരംഭിക്കുന്ന ചിത്രം, സിനിമാ ലോകത്തെ ഉള്ളു കള്ളികളിലേക്കുള്ള തുറന്ന കാഴ്ചയായ് മാറുന്നു.

Get Dirty..

നാട്ടുമ്പുറത്തെ വീട്ടില്‍ നിന്നും അഭിനയ മോഹവുമായി മദ്രാസിലേക്കെത്തുന്ന രേഷ്മ എന്ന പെണ്‍കുട്ടി (വിദ്യാ ബാലന്‍) ഒരു ബന്ധുവിനൊപ്പമാണ് താമസം. അഭിനയ ശേഷിയില്ലെന്ന കാരണത്താല്‍ പല ലൊക്കേഷനുകളിലും മാറ്റി നിര്‍ത്തപ്പെടുന്ന അവള്‍ ഒരു സിനിമയിലെ ഗാന രംഗത്തില്‍ അവിചാരിതമായി അല്‍പ്പ വസ്ത്രധാരിണിയായ മാദക നര്‍ത്തകിയായി പ്രത്യക്ഷപ്പെടുന്നു. സിനിമയുടെ ഗുണനിലവാരത്തെക്കുറിച്ച് ബോധ്യമുള്ള സംവിധായകന്‍ അബ്രഹാം (ഇമ്രാന്‍ ഹാഷ്മി) ആ ഗാനരംഗം മുറിച്ച് നീക്കുന്നു. എന്നാല്‍ സിനിയ്ക്ക് ആളെക്കൂട്ടാനായി നിര്‍മ്മാതാവ് ആ ഗാനരംഗം പിന്നീട് കൂട്ടിച്ചേര്‍ക്കുകയും രേഷ്മ, സില്‍ക്ക് എന്ന് നാമകരണം ചെയ്യപ്പെട്ട് തെന്നിന്ത്യയിലെ ഒന്നാം നമ്പര്‍ മാദക റാണിയായി തീരുകയും ചെയ്യുന്നു. സില്‍ക്ക് ഉള്‍പ്പെടെയുള്ള നടികളെ ചൂഷണം ചെയ്യുന്ന സൂപ്പര്‍സ്റ്റാര്‍ സൂര്യ കാന്ത് (നസ്രുദെന്‍ ഷാ), ഇയാളുടെ ഇളയ സഹോദരനും, കഥാകൃത്തുമായ രാമു കാന്ത് (തുഷാര്‍ കപൂര്‍) എന്നിവര്‍ ഇതിനിടയ്ക്ക് സില്‍ക്കിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നുണ്ട്. സിനി ഗോസിപ്പുകള്‍ ഉള്‍പ്പെടെ തനിക്കെതിരായി വരുന്ന ആരോപണങ്ങളെയെല്ലാം തന്നെ പുച്ഛിച്ച് തള്ളുന്ന അവള്‍ മദ്യവും, സിഗരറ്റും ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് മനോവ്യഥകള്‍ ശമിപ്പിക്കുന്നത്. സ്വന്തം പ്രവര്‍ത്തിദോഷത്താല്‍ രാമുകാന്തുമൊത്തുള്ള ബന്ധം തകര്‍ന്നതോടു കൂടി സില്‍ക്കിന്റെ കാലിടറുന്നു. വെള്ളിത്തിരയിലെ സ്വപ്ന റാണിയുടെ അന്ത്യ നിമിഷങ്ങളാണ് തുടര്‍ന്ന് വ്യക്തമാകുന്നത്.

Positives

പൊതു സദസ്സുകള്‍ അഭാസ നൃത്തക്കാരികള്‍ അഥവാ ഡേര്‍ട്ടി എലമെന്റ്സ് ആയി തരം താഴ്ത്തിയിരുന്ന സിനിമയ്ക്ക് ആളെക്കൂട്ടാന്‍ അനിവാര്യരെങ്കിലും, പതിതരായി കണക്കാക്കപ്പെട്ടിരുന്ന ഒരു വിഭാഗം നേരിട്ട ചൂഷണങ്ങളും, ഇക്കൂട്ടരുടെ നഷ്ട സ്വപ്നങ്ങളും നൊമ്പരമുണര്‍ത്തും വിധം തന്നെ ഡേര്‍ട്ടി പിക്ചറില്‍ ആവിഷ്കരിച്ചിട്ടുണ്ട്. അവസരങ്ങള്‍ കുറഞ്ഞ് ഒടുവില്‍ ചതി പറ്റി നീലച്ചിത്ര നിര്‍മ്മാണ കേന്ദ്രത്തില്‍ എത്തിപ്പെടുന്ന സില്‍ക്കില്‍ ജ്ഞാതരും, അജ്ഞാതരുമായ ഒരു പറ്റം ഗതികെട്ട കലാകാരികളുടെ പകര്‍പ്പുകള്‍ കാണാവുന്നതാണ്. രേഷ്മ എന്ന തന്റേടിയായ പെണ്‍കുട്ടിയില്‍ തുടങ്ങി ജീവിതനൈരാശ്യം ബാധിച്ച് പൂര്‍ണ്ണമായും ലഹരിക്കടിമയായിത്തീര്‍ന്ന സില്‍ക്കില്‍ അവസാനിക്കുന്ന നടിയുടെ ജീവിത ചക്രം വിദ്യാ ബാലന്റെ കൈയ്യില്‍ ഭദ്രം. അമിതാഭിനയത്തിലേക്കും, അഭാസത്തിലേക്കും ക്ഷണ നെരം കൊണ്ട് തെന്നി മാറാവുന്ന സില്‍ക്കിനെ തികഞ്ഞ അര്‍പ്പണ ബോധത്തോടു കൂടി സമീപിച്ചിരിക്കുന്നു അവര്‍. പിന്നെ മികച്ച പ്രകടനം നടത്തിയത് കിസ്സിംഗ് വീരനെന്ന് ചെല്ലപ്പേരുള്ള ഇമ്രാന്‍ ഹാഷ്മി തന്നെ സിനിമയില്‍ തനിക്ക് കള്ളുകുടിയും, പെണ്ണു പിടിയും കൂടാതെ അഭിനയവും വഴങ്ങുമെന്ന് മൂപ്പര്‍ തെളിയിച്ചിരിക്കുന്നു. നസ്രുദീന്‍ ഷാ , ഗോസ്സിപ് പത്രക്കാരി നൈലയെ അവതരിപ്പിച്ച അഞ്ജു മഹേന്ദ്രു എന്നിവരും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. വിജയം ഉറപ്പാക്കാനായി ബി ഗ്രേഡ് മസാല നിലവാരത്തിലേക്ക് ഇടിച്ചിറക്കി സിനിമ ചളമാക്കാതിരുന്ന സംവിധായകന്‍ മിലന്‍ ലൂത്രിയക്കും അഭിമാനിക്കാം. എണ്‍പതുകളുടെ മാസ്മരികതയുള്ള ‘ഊ ലാല ഊ ലാല‘, ‘ ഇഷ്ക് സൂഫിയാന’ എന്നീ ഗാനങ്ങളും നിലവാരം പുലര്‍ത്തി. മികച്ച മേക് അപ്പ്, പിഴവുകളില്ലാത്ത കലാസംവിധാനം എന്നിവയും മേന്മകളാണ്.

Negatives

നമ്മള്‍ കേട്ടിട്ടുള്ള സില്‍ക്കിന്റെ ജീവിതത്തില്‍ കൂടി ഒരു ഓട്ട പ്രദക്ഷിണം മാത്രമേ സിനിമ നടത്തുന്നുള്ളുവെന്നതാണ് പ്രധാന പോരായ്മ. നാട്ടിന്‍ പുറത്ത്കാരി പുകവലി ശീലമാക്കുന്നതും, സൂപ്പര്‍ സ്റ്റാറിനെ വശീകരിക്കുന്നതുമൊക്കെ അസാധ്യമായ വേഗത്തിലാണ്. കേവലം നര്‍ത്തകിയായ് മാത്രമല്ല തമിഴ്, മലയാളം, തെലുങ്ക് സിനിമകളില്‍ ത്രൂഔട്ട് മാദക വേഷമണിയാതെയും സില്‍ക്ക് അഭിനയിച്ചിരുന്നുവെന്നത് ഡേര്‍ട്ടി പിക്ചറുകാര്‍ മറന്നതോ അതോ സൌകര്യ പൂര്‍വ്വം ഒഴിവാക്കിയതോ? രാമു കാന്തായി വന്ന തുഷാര്‍ കപൂറിന്റെ മുഖത്ത് പലപ്പോഴും അഭിനയത്തിന് പകരം ഒരു തരം വിഭ്രാന്തിയാണ് പ്രകടമാകുന്നത്. സിനിമയിലെ ഡയലോഗുകള്‍ കുറിക്ക് കൊള്ളുന്നതെങ്കിലും അതില്‍ മറഞ്ഞിരിക്കുന്ന രസകരമായ അശ്ലീലം കടുത്ത സദാചാര വാദികളെ (അവര്‍ക്ക് ഹിന്ദി അറിയാമെങ്കില്‍) അസ്വസ്ഥരാക്കിയേക്കാം. കിടപ്പറ രംഗങ്ങളും, ഗ്ലാമര്‍ ചുറ്റുപാടുകളും ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ പ്രായപൂര്‍ത്തിയായവര്‍ മാത്രം ഈ ചിത്രം കാണുകയാവും ഉചിതം. സിനിമയുടെ തുടക്കത്തില്‍ കൃത്യമായ കഥാ സന്ദര്‍ഭങ്ങളാണ് കൂട്ടിയിണക്കിയിട്ടുള്ളതെങ്കിലും, ഇടവേളയെത്തുന്നതിന് മുന്‍പ് അനുഭവപ്പെടുന്ന അലോസരപ്പെടുത്തുന്ന ഇഴച്ചില്‍ രണ്ടാം പാദത്തിലും ആവര്‍ത്തിക്കുന്നുണ്ട്.

Final Word & Rating

സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും ആഗ്രഹിച്ചെങ്കിലും താളപ്പിഴകളെത്തുടര്‍ന്ന് ജീവിതത്തിന് വിരാമമിടാന്‍ നിര്‍ബന്ധിതയായ സില്‍ക്ക് ഇപ്പോഴും ഒരു വേദനയായല്ല മറിച്ച് ഒരു സെക്സ് സിംബലായാണ് കണക്കാക്കപ്പെടുന്നതെന്നത് ഒരു വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യം. ക്ഷണികമായ കാലയളവിനുള്ളില്‍ മിന്നിമറയാന്‍ വിധിക്കപ്പെട്ട ആ ജീവിതത്തെ ശക്തമായി തന്നെ അനുസ്മരിക്കുന്നുണ്ട് ഈ ചിത്രം

റേറ്റിംഗ് 3.5/5