Tuesday, December 28, 2010

ടൂർണമെന്റ് വിശേഷങ്ങൾ



ബാംഗ്ലൂരിൽ നടക്കുന്ന ഒരു ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കു കൊള്ളാൻ പോകുന്ന സുഹൃത്തുക്കൾ, യാത്രാമധ്യേ അവർ പലതും കാണുകയും അനുഭവിക്കുകയും ചെയ്യുന്നു ഇതിനിടയിൽ ചിലരുടെ പൊയ് മുഖങ്ങൾ അഴിഞ്ഞു വീഴുന്നുമുണ്ട് . സംഭവ ബഹുലമായ മുഹൂർത്തങ്ങൾക്ക് വിരാമമിട്ടു കൊണ്ട് ഒടുവിൽ മാനസാന്തരപ്പെട്ട് നമയിലേക്ക് നീങ്ങുകയാണ്‌ എല്ലാവരും.

ലാൽ രചനയും സംവിധാനവും നിർവ്വഹിച്ച 'റോഡ് മൂവി' ജനുസ്സില്പ്പെട്ട ചിത്രമായ ടൂർണ്ണമെന്റിന്റെ കഥാ തന്തുവാണ്‌ മേല്പ്പറഞ്ഞിരിക്കുന്നത്.തികച്ചും പുതുമയുള്ള പ്രമേയവും,യൗവ്വനത്തിന്റെ പ്രസരിപ്പും ചടുലമായ കഥാഗതിയുമൊക്കെ ആദ്യപകുതി വരെ കാണികളെ മുഷിപ്പിക്കാതെ പിടിച്ചിരുത്തുമെങ്കിലും ചിത്രത്തിന്റെ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ നാടകീയമായ മുഹൂർത്തങ്ങളും, പ്രവചനീയമായ നീക്കുപോക്കുകളുമൊക്കെ ചേർന്ന് രംഗം കലുഷിതമാക്കുന്നുണ്ട്. നടന്നു പോയ സംഭവങ്ങൾ റീവൈന്റടിച്ച് സമസ്യകൾ പൂരിപ്പിക്കുന്ന, 'ഇൻ ഗോസ്റ്റ് ഹൗസ് ഇൻ' ലും മറ്റും പരീക്ഷിക്കപ്പെട്ട അതേ ടെക്നിക്ക് ഇവിടെയും ആവർത്തിക്കപ്പെടുന്നു. ഇന്ദ്രൻസിന്റേയും മറ്റും ആദിവാസി രംഗങ്ങൾ കൊച്ചു കുട്ടികൾക്ക് കൈയ്യടിച്ചു ചിരിക്കാൻ പാകത്തിലുള്ള നിലവാരത്തിലുള്ളതാണ്‌ (ഭൂഗുരുത്വ സിദ്ധാന്തങ്ങൾ വക വെയ്ക്കാത്ത, ഗിയർ മാറ്റുകയോ ആക്സിലേറ്റർ കൊടുക്കുകയൊ ചെയ്യാതെ മുൻപോട്ടും പുറകോട്ടും ഉരുളുന്ന ഒരു അത്ഭുത ജീപ്പും പ്രസ്തുത രംഗങ്ങളിൽ കാണാവുന്നതാണ്‌). സ്വാർത്ഥലാഭത്തിനായി പലതും കാട്ടിക്കൂട്ടിയ ആളുകൾ കാലം മായ്ക്കാത്ത മുറിവുകളില്ലെന്ന പൊതുതത്വ പ്രകാരം ഒന്നാകുന്നതും സംവിധായകന്റെ ഞൊടുക്കു വേലയായി തോന്നിയേക്കാം.

കഥയിലും, തിരക്കഥയിലും പാളിച്ചകളുണ്ടെങ്കിൽ പോലും സിനിമയിലെ പല രംഗങ്ങളും മികച്ചു നിൽക്കുന്നത് സംവിധായക മേന്മയാൽ തന്നെയാണ്‌. ദീപക് ദേവ് ഒരുക്കിയ സംഗീതവും, അലക്സ് പോളിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു. ഷാനുവിനും, രൂപ മഞ്ജരിക്കുമൊപ്പം രംഗത്തെത്തിയ പുതു മുഖങ്ങളെല്ലാവരും നല്ല പ്രകടനം കാഴ്ചവെച്ചെങ്കിലും തൃശ്ശൂർക്കാരൻ ബോബിയെ അവതരിപ്പിച്ച മനു തിളങ്ങി എന്നു തന്നെ പറയാം. ചിത്രത്തിന്റെ ഛായാഗ്രാഹണവും മികച്ചതു തന്നെ. കൊച്ചു പ്രേമൻ അവതരിപ്പിച്ച ലോറി ഡ്രൈവർ, സലിം കുമാരിന്റെ ചെറുകിട രാഷ്ട്രീയ നേതാവ് എന്നീ കഥാപാത്രങ്ങളും ദ്വയാർത്ഥ സമ്പുഷ്ടമായ സംഭാഷണങ്ങളും മികച്ച ഹാസ്യാനുഭവമാണ്‌ പ്രദാനം ചെയ്യുന്നത്.ഗാനങ്ങളുടെ ചിത്രീകരണവും നിലവാരം പുലർത്തി.

അർത്ഥരഹിതവും, ആവർത്തനവിരസവുമായ സ്ഥിരം കഥാ സന്ദർഭങ്ങളോ, കഥാ പാത്രങ്ങളോ ഇല്ലാത മുന്നേറുന്ന ചിത്രത്തിന്‌ ക്ലൈമാക്സെത്തുമ്പോഴേക്കുംനമ്മുടെ പ്രതീക്ഷക്കൊത്തുയരാൻ കഴിയാതെ പോകുന്നുന്നുണ്ടെങ്കിലും വ്യത്യസ്തമായ അവതരണ രീതിയും, യുവ താരങ്ങളുടെ പ്രകടനവും 'ടൂർണമെന്റി'നെ തുണയ്ക്കുക തന്നെ ചെയ്യും എന്നു വേണം കരുതാൻ.


അവലോകന സാരം: ആസ്വാദന നിലവാരത്തിൽ ചില്ലറ വിട്ടു വീഴ്ചകൾക്ക് തയ്യാറായാൽ നന്നായി ആസ്വദിക്കാവുന്ന ചിത്രം.

No comments:

Post a Comment