Saturday, October 6, 2012

2012 ഡിസംബര്‍ 21ന് ലോകാവസാനമോ? മായന്‍ കലണ്ടറിലുള്ളത് നടുക്കുന്ന പ്രവചനം


2012 ഡിസംബര്‍ 21ന് ലോകാവസാനമോ? മായന്‍ കലണ്ടറിലുള്ളത് നടുക്കുന്ന പ്രവചനം

ബിജിന്‍ തെക്കേക്കോയിക്കല്‍




ലോകാവസാനത്തെക്കുറിച്ചുള്ള വിശ്വാസങ്ങളും, പ്രമാണങ്ങളും ലോകത്തെമ്പാടുമുള്ള വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടെങ്കിലും, ലോകാവസാനം എന്നുണ്ടാകുമെന്ന് കൃത്യമായ തിയതി കുറിച്ചു വെച്ച ജനത ഒന്നേയുള്ളു. മധ്യ അമേരിക്കയിലെ ആദിമ  നിവാസികളായിരുന്ന മായന്മാരാണ് ലോകാവസാനം കൃത്യമായി പ്രവചിച്ചിരിക്കുന്നത്. 2012 ഡിസംബര്‍ 21ന് ലോകം അവസാനിക്കുമെന്ന് മായന്‍ കലണ്ടര്‍ പറയുന്നു. ദക്ഷിണ മെക്സിക്കന്‍ സംസ്ഥാനങ്ങളായ ചിയാപസ്, റ്റപാകോ, യുകാറ്റന്‍ ഉപഭൂഖണ്ഡം എന്നിവിടുങ്ങളായി കൃസ്തുവര്‍ഷാരംഭത്തില്‍ ശക്തി പ്രാപിച്ച് വന്നിരുന്ന സംസ്കാരമാണ് മായന്മാരുടേത്. വാനശാസ്ത്രം, ഗണിതം, ജ്യാമിതി എന്നീ മേഘലകളില്‍ അഗ്രഗണ്യരായിരുന്ന ഇവര്‍ ദൂര്‍ദര്‍ശിനികളുടെ സഹായമില്ലാതെയാണ് വാന നിരീക്ഷണം നടത്തിയിരുന്നത്. ആകാശത്തിലെ ചില പ്രത്യേക നക്ഷത്രങ്ങളെ തിരിച്ചറിഞ്ഞ് അവയ്ക്ക് തിരശ്ചീനമായി വരത്തക്ക രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന മായന്‍ പിരമിഡുകളില്‍ കൊത്തിയിരിക്കുന്ന ശിലാലിഖിതങ്ങളാണ് മായന്മാരുടെ ശാസ്ത്ര നിപുണതയ്ക്ക് ആധാരമായിട്ടുള്ളത്. 
(മായന്‍ കലണ്ടറുകളുടെ ചാക്രിക ചലനം)

മായന്‍ കലണ്ടറുകള്‍ 


കല്ലില്‍ കൊത്തിയ രണ്ട് തരം കലണ്ടറുകളാണ് മായന്മാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നത് 260 ദിനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഹൃസ്വ ചാക്രിക കലണ്ടറും, 365 ദിവസമുള്ള ‘ഹാബ്’ എന്നറിയപ്പെടുന്ന ദീര്‍ഘ ചാക്രിക  കലണ്ടറും . 20 ദിനങ്ങളുള്ള പതിനെട്ട് മാസങ്ങളാണ് ‘ഹാബി’ലുള്ളത്. അല്പം വലിയ വൃത്തമായി കണക്കാക്കപ്പെടുന്ന ഹാബില്‍ പതിനെട്ട് മാസങ്ങളും, അഞ്ച് ദിനങ്ങള്‍ മാത്രമുള്ള നിര്‍ഭാഗ്യകരമായി കരുതപ്പെടുന്ന ഒരു ചെറിയ മാസവും, ഒരോ മാസങ്ങളുടേയും ആദ്യദിനങ്ങളെ പ്രതിനിധാനം ചെയ്യുന്ന അക്കവും ഉള്‍പ്പെടെ ഇരുപത് ചിഹ്ന(Symbol) ങ്ങളുണ്ട്. 260 ദിനങ്ങളെ ആടിസ്ഥാനമാക്കിയുള്ള ചെറിയ വൃത്ത കലണ്ടറില്‍ പതിമൂന്ന് ചിഹ്നങ്ങളാണുള്ളത്. ഈ രണ്ട് കലണ്ടറുകളും കൃത്യമായ ഇടവേളകള്‍ പാലിച്ച് പരസ്പരം ഉരസി കറങ്ങുന്ന രീതിയിലാണ് മായന്‍ കലണ്ടറിന്റെ നിര്‍മ്മാണം. മായന്‍ കലണ്ടര്‍ പ്രകാരം 2012 ഡിസംബര്‍ 21 ന് ലോകം പുലരുന്നത് ഒരു പുതു യുഗത്തിലേക്കാണ് . മായന്മാരുടെ പ്രധാന്‍ ദേവതകളിലൊരാള്‍ 2012 ഡിസംബര്‍ 21ന് തിരിച്ചെത്തുമെന്നും. അകാശത്തു നിന്നും വന്ന അമാനുഷിക ശക്തികളുടെ   സഹായത്താല്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് വിശസിക്കപ്പെടുന്ന മായന്‍ കലണ്ടര്‍ ഇത്തരമൊരു സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

(മായന്‍ പിരമിഡ്)

 മായന്‍ സംസ്കാരത്തിലെ നിഗൂഡതകള്‍ 

.മായന്മാരുടെ വിശ്വാസ പ്രമാണങ്ങള്‍  സൗരശാസ്ത്രത്തിലധിഷ്ഠിതമായിരുന്നു. സൗര യുധത്തിലെ എല്ലാ ഗ്രഹങ്ങളെയും മായന്മാര്‍ അന്നേ തിരിച്ചറിയുകയും, സൂര്യ-ചന്ദ്ര ഗ്രഹണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി വെയ്ക്കുകയുമുണ്ടായി. ദൂരദര്‍ശിനികളുറ്റെ സഹായമൊന്നും തേടാതെ തന്നെ മായന്മാര്‍ക്കിടയില്‍ സൌരശാസ്ത്രം എങ്ങനെ പൂര്‍ണ്ണതയിലെത്തിയെന്നത് ഇന്നും ദുരൂഹതയായി തുടരുന്നു. തങ്ങള്‍ക്ക് വിജ്ഞാനം നല്‍കിയത് അനന്തതയില്‍ നിന്നുമെത്തിയ ദൈവങ്ങളായിരുന്നുവെന്നും, ഭൂമിയില്‍ ജീവന്‍ തുടിക്കാന്‍ നിദാനമായത് ഈ ദൈവങ്ങളുടെ ഇടപെടലായിരുന്നുവെന്നും മായന്‍ ഗ്രന്ഥങ്ങള്‍ പറയുന്നു. മായന്‍ പിരമിടുകളില്‍ പലയിടങ്ങളിലും അനാമാന്യ ശാരീരിക ഘടനയുള്ള അതികായന്മാരുടെ രൂപങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. അന്യഗ്രഹ ജീവി ( Aliens )കളുമായി മായന്മാര്‍ അടുത്ത് ബന്ധം പുലര്‍ത്തിയിരിക്കാനിടയുണ്ടെന്നും, ഈ ജനതയുടെ സൗരശാസ്ത്രത്തിലധിഷ്ഠിതമായ ജീവിത ചര്യകള്‍ ഇത്തരമൊരു സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. മായന്മാര്‍ നിര്‍മിച്ച  പട്ടണങ്ങള്‍ക്ക് ചുറ്റിനും സമതല പ്രദേശങ്ങളും, ഉറപ്പുള്ള തറകളും ധാരാളമുണ്ടെന്നും അന്യ ഗ്രഹത്തില്‍ നിന്നുള്ള സന്ദര്‍ശകരുടെ ആകാശ വാഹനങ്ങള്‍ക്കിറങ്ങാവുന്ന വിധമുള്ള ‘ലാന്റിംഗ് പാഡു'കളാകാം ഇവയെന്നും അഭിപ്രായമുണ്ട്. 


(മായന്മാരുടെ ദിഅവം: കുക്ലുകാന്‍)

ഇതോടൊപ്പം അനേകം അടി ഉയരത്തില്‍ നിന്നും നോക്കിയാല്‍ ആകര്‍ഷമായി തോന്നത്തക്ക വിധമാണ് മായന്‍ പിരമിഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്, ഇക്കാരണത്താല്‍ മായന്മാര്‍ ആകാശയാത്ര നടത്തിയിരുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും വാദമുണ്ട്.  മായമാരുടെ പ്രധാന ദേവതകളിലൊന്നായ കുക്ലുകാനെ ചിലയിടങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നത് സര്‍പ്പാകൃതിയിലുള്ള ഉടലില്‍ നിന്നും ഇറങ്ങി വരുന്ന രീതിയിലാണ്.  കുക്ലുകാന്‍ സര്‍പ്പാകൃതിയിലുള്ള ഒരു സ്പേസ് ഷിപ്പില്‍ വന്നിറങ്ങിയ ഒരു ഗഗന ചാരിയായിരിക്കാമെന്ന് ഗവേഷകര്‍ പറയുന്നു. മായന്മാരുടെ ഏറ്റവും വലുതും,വിശാലവുമായ പിരമിഡ് കുക്ലുകാനാണ് സമര്‍പ്പിച്ചിട്ടുള്ളത്. മായന്‍ കലണ്ടര്‍ അവസാനിക്കുമ്പോള്‍ ഭൂമിയില്‍ വന്നിറങ്ങുമെന്ന് പറയപ്പെടുന്ന ആ ദൈവം കുക്ലുക്കാന്‍ ആകാനാണ്  സാധ്യത.മായന്മാര്‍ അന്യ ഗ്രഹ വാസികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഒരു ജന വിഭാഗമാകാനിടയുണ്ടെന്നും, 2012 അവസാനത്തൊടു കൂടി ഇവര്‍ അന്യഗ്രഹവാസികളുടെ പുനരാഗമനം പ്രതീക്ഷിച്ചിരുന്നതായും വിലയിരുത്തപ്പെടുന്നു.

 ലോകാവസാനം മറ്റ് സംസ്കാരങ്ങളില്‍


 മായന്മാര്‍ മാത്രമല്ല ലോകത്തെമ്പാടുമുള്ള മറ്റ് സംസ്കാരങ്ങളിലും സമാന രീതിയിലുള്ള ലോകാവസാനത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. അധര്‍മ്മം പെറ്റ് പെരുകി കലിയുഗത്തില്‍ ലോകം തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും ഒടുവില്‍ ‘കല്‍ക്കി‘ അവതരിക്കുമെന്നും ഭാരതീയ പുരാണങ്ങള്‍ പറയുന്നു. ചെകുത്താനും ‘ആര്‍മകെത്തോന്‍‘ എന്ന് പറയുന്ന ദൈവവും തമ്മില്‍ 2012ല്‍ യുദ്ധമുണ്ടാകുമെന്ന വിശ്വാസം ചൈനാക്കാര്‍ക്കിടയിലുണ്ട്. ബൈബിളില്‍ പറയുന്ന തീമഴയും, അന്ത്യനാളുകളുടെ വിവരണങ്ങളും കൃസ്തുവിന്റെ രണ്ടാം വരവുമൊക്കെ ലോകാവസാനത്തെ കുറിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അന്ത്യ ദിനങ്ങളെ(ഖിയാമഹ്) കുറിച്ചുള്ള ഇസ്ലാമിക വിശ്വാസങ്ങളും പ്രചാരത്തിലുണ്ട്.  പ്രമുഖ ജ്യോതിഷിയായ നോസ്ഡ്രഡാനസിന്റെ പ്രവചനങ്ങളിലും ലോകാവസാനത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്.  2012 ഡിസംബര്‍ 21ന് ഭൂമിയും സൂര്യനും , സൗരയുഥത്തിന് വെളിയിലുള്ള ഒരു തമോഗര്‍ത്തവുമായി   നേര്‍ രേഖയില്‍ വരുമെന്നും അദൃശ്യമായ ഈ തമോ ഗര്‍ത്തം ഭൂമിയെ വിഴുങ്ങുമെന്നും ഇന്റോ-അമേരിക്കന്‍ ലിഖിതങ്ങളില്‍ കാണാം. ലോകാവസാനത്തിന് തൊട്ട് മുന്‍പ് ദൃശമാകുന്ന ‘നിബിറു’ എന്ന ഭീമന്‍ ഗോളവുമായി ഭൂമി കൂട്ടിയിടിക്കുമെന്നും ചിലര്‍ വ്യാഖ്യാനിക്കുന്നു.  ഈ വര്‍ഷം തന്നെ ലോകമവസാനിക്കാനിടയുണ്ടെന്ന് കരുതുന്ന ആധുനിക ശാസ്ത്രജ്ഞരും കുറവല്ല. സൌരവാതകങ്ങള്‍ അത്യധികന്‍ തീഷ്ണമായ രീതിയില്‍ പുറം തള്ളപ്പെടുന്നതു മൂലമുള്ള കനത്ത ചൂടില്‍ ഭൂമി വെന്തുരുകാനിടയുണ്ടെന്നാണ് ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ വാദം, അമേരിക്കയില്‍ ഉറങ്ങിക്കിടക്കുന്ന സൂപ്പര്‍ വൊള്‍ക്കാനോ, കാന്തിക മണ്ഡലങ്ങളുറ്റെ വിഭ്രംശം, അന്യഗ്രഹ ജീവികളുറ്റെ ആക്രമണം എന്നീ കാരണങ്ങളാലും ലോകാവസാനമുണ്ടാകാനിടയുണ്ടെന്ന് പ്രചരിപ്പിക്കപ്പെടുന്നു. 


1992, 2000 ലോകാവസാനം നടക്കുമെന്ന് വിശ്വസിക്കപ്പെട്ടിരുന്ന വര്‍ഷങ്ങളെയൊക്കെ നമ്മുടെ ഭൂമി അതി ജീവിച്ചിട്ടുണ്ടെങ്കിലും മായന്‍ കലണ്ടറുകളുടെ കണിശതയാണ് ശാസ്ത്രജ്ഞരെ കുഴയ്ക്കുന്നത്. ചാന്ദ്ര വര്‍ഷത്തിലെ ദിനങ്ങളും, ഒരു വര്‍ഷത്തിന്റെ കൃത്യമായ ദൈര്‍ഘ്യവും നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ തന്നെ രേഖപ്പെടുത്തിയ മായന്മാരുടെ പ്രവചനം ശരിയാകാനിടയുണ്ടോ എന്ന ആശങ്കയിലാണ് ശാസ്ത്ര ലോകം. തെക്കന്‍ മെക്സിക്കോയിലെ മായന്‍ പ്രഭവ കേന്ദ്രമായിരുന്ന ‘ടപചുലയില്‍’ ടൂറിസം വകുപ്പ് ഒരു കൌണ്ട് ഡൌണ്‍ ഡിജിറ്റല്‍ ഘടികാരം വരെ സ്ഥാപിച്ചു കഴിഞ്ഞു. ലോകാവസാനത്തെ അതിജീവിക്കാന്‍ തയ്യാറെടുക്കുന്നവര്‍ (Doomsday Preppers) ഇപ്പോള്‍ തന്നെ അമേരിക്കയിലെമ്പാടും പരിശീലനം നടത്തുന്നുണ്ട്.  മായന്മാര്‍ പ്രവചിച്ചത് ലോകത്തിന്റെ പൂര്‍ണ്ണമായ അവസാനമാണോ, അതോ ഭൂമിയിലെ ജീവിതം പുതിയ ഒരു നിലവാരത്തിലേക്കുയരുമോ എന്നൊക്കെ അറിയാന്‍ 2012 ഡിസംബര്‍ 21 വരെയെങ്കിലും കാത്തിരിക്കെണ്ടി വരുമെന്നത് നിശ്ചയം. ഇതോടൊപ്പം നൂറ്റാണ്ടുകള്‍ക്ക് മുന്നേ തന്നെ അപ്രത്യക്ഷമായ (സ്പാനിഷ് അധിനിവേശം,വറുതി  എന്നീക്കാരണങ്ങളാല്‍ മായന്‍ ജനത നാമാവശേഷമാവുകയാണുണ്ടായത്, മായന്മാരുടെ പല ഗ്രന്ഥങ്ങളും സ്പാനിഷ് ആക്രമികള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു) ഒരു സംസ്കാരത്തിലെ ശേഷിപ്പുകള്‍ വ്യാഖാനിച്ച് ലോകാവസാനം പ്രചരിപ്പിക്കുന്ന തിനെ എതിര്‍ക്കുന്നവരുമുണ്ട്. മായന്‍ കലണ്ടറുകള്‍  പൂര്‍ണ്ണമായും        വ്യാഖ്യാനിക്കാനാവുന്നവരാരും തന്നെ ജീവിച്ചിരുപ്പില്ലെന്നും, ഗവേഷകര്‍ തങ്ങള്‍ക്ക് ലഭിച്ച അറിവുകള്‍ പെരുപ്പിച്ച് കാട്ടുകയാണെന്നും അഭിപ്രായമുണ്ട്.