Saturday, May 8, 2010

പോക്കിരി രാജ ഒരു അവലോകനം



കൊല്ലങ്കോട് ഗ്രാമത്തിലെ കുന്നത്തുതറവാടും, പുതിയറ തറവാടും തമ്മില്‍ ശത്രുതയിലാണ്, കുന്നത്തുതറവാട്ടിലെ മാധവന്‍ മാഷിന്റെ മക്കളാണ്, രാജ (മമ്മൂട്ടി) യും, സൂര്യയും (പൃഥിരാജ്), ഗ്രാമത്തില്‍ നടക്കുന്ന ഉത്സവത്തിനിടയില്* പുതിയറ തറവാട്ടിലെ ഗോപി, അബദ്ധത്തില്‍ കൊല്ലപ്പെടുകയും രാജ കുറ്റമേറ്റ് ജയിലില്‍ പോവുകയും ചെയ്യുന്നു, എന്നാല്‍ ജയില്‍ വിമോചിതനായി വന്ന കൌമാരക്കാരനായ മകനെ സ്വീകരിക്കാല്‍ മാധവല്‍ മാഷ് തയ്യാറാവുന്നില്ല, രാജ മധുരയിലെത്തുകയും പ്രശസ്തനായ ഗുണ്ടയായിത്തീരുകയും ചെയ്യുന്നു, കാലം മുന്‍പോട്ട് പോകുന്നു നാട്ടില്‍ ഒരു അടിപിടിക്കേസില്‍ പെട്ട സൂര്യ, മാധവന്‍ മാഷിന്റെ നിര്‍ദേശപ്രകാരം അളിയനായ ഇടിവെട്ട് സുഗുണന്‍ (സുരാജ്) എന്ന പോലീസുകാരനൊപ്പം കൊച്ചിയിലെത്തുന്നു, അവിടെ വെച്ച് അവന്‍ അശ്വതിയെ (ശ്രീയ ശരണ്‍) പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്യുന്നു, എന്നാല്‍ രണ്ടാനച്ഛനായ കമ്മീഷണര്‍ (സിദ്ധിഖ്) അവളുടെ വിവാഹം അഭ്യന്തരമന്ത്രിയുടെ മകനും വിടനുമായ മഹേന്ദ്രനുമായി (റിയാസ് ഖാന്‍) തീരുമാനിച്ചിരിക്കുകയാണ്, കമ്മീഷണറുടെ കുതന്ത്രങ്ങളുടെ ഫലമായി സൂര്യ അകത്താകുന്നു, അവനെ പുറത്തിറക്കാന്‍ മാധവന്‍ മാഷ് രാജയുടെ സഹായം തേടുന്നു, രാജ നാട്ടിലെത്തി വില്ലന്മാരെയൊക്കെ ഇഞ്ചപ്പരുവത്തില്‍ ചതച്ച്, അനിയന്റെ വിവാഹത്തിനു വഴിയൊരുക്കുന്നു.

ഇത്രയുമാണ് കഥ, കഥയിലെ പല സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും നാം കണ്ടുകഴിഞ്ഞ പല സിനിമകളോടും സാദൃശ്യമുള്ളവയാണ്, രാജയുടെ പശ്ചാത്തലവും, മുറി ഇംഗ്ലീഷിലുള്ള സംസാരവും ചട്ടമ്പിനാടിലെ മല്ലയ്യയോടടുത്തു നില്‍ക്കുന്നു, സലിം കുമാറിന്റെ പൈങ്കിളി നോവലിസ്റ്റും, ക്രൂരനായ രണ്ടാനച്ഛന്റെ സം രക്ഷണത്തില്‍ വളരുന്ന നായികയും, സുരാജിന്റെ പേടിത്തൊണ്ടനായ എസ്.ഐ യുമൊക്കെ തികച്ചും പുതുമയില്ലാത്ത കഥാപാത്രങ്ങള്‍ തന്നെയാണ്, സുരാജിന്റെ അമിതാഭിനയം എന്തു കൊണ്ടും അനാവശ്യം തന്നെ. ഉദയ്കൃഷ്ണ, സിബി കെ തോമസ് ടീമിന്റെ തിരക്കഥയും ,സംഭാഷണങ്ങളും ഒരു ശരാശരി ആക്ഷന്‍, കോമഡി മൂഡിലുള്ളതാണ്, ജാസി ഗിഫ്റ്റിന്റെ ഗാനങ്ങളൊക്കെത്തന്നെ ശരാശരി നിലവാരത്തിലുള്ളതാണ്, പക്ഷെ പശ്ചാത്തല സംഗീതം പലയിടത്തും മികച്ചു നില്‍ക്കുന്നു, മമ്മൂട്ടി തരക്കേടില്ലാതെ അല്‍പ്പം നൃത്തവും വെയ്ക്കുന്നുണ്ട്, പൃഥിരാജിനെ ഒരു യൂത്ത് ഐക്കണ്‍ എന്ന നിലയില്‍ സപ്പോര്‍ട്ടീവായ കഥാപാത്രമാണ് സൂര്യ, ചടുലമായ ആക്ഷന്‍ രംഗങ്ങളിലൂടെ പൃഥി മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. നായികയ്ക്കു അല്‍പ്പം പ്രണയ രംഗവും, പാട്ടും മാത്രമേ കഥയില്‍ നീക്കിയിരിപ്പുള്ളു.

പുതുമയൊട്ടുമില്ലാത്ത ഒരു കഥ തരക്കേടില്ലാതെ കാഴ്ച്ച വെച്ചതിനു സംവിധായകന്‍, വൈശാഖ് പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു, ഇതു രണ്ടു താരങ്ങളുടെ മാത്രം സിനിമയാണ് , അല്‍പ്പ സ്വല്പ്പം അമാനുഷികതയും, സ്റ്റണ്ടുമൊക്കെ ഇഷ്ടപ്പെടുന്നവര്‍ക്ക് നന്നായി രുചിക്കുന്ന ഒരു ചിത്രം.

ശ്രദ്ധേയമായവ : മമ്മൂട്ടിയുടെ ഭംഗി, പൃഥിരാജിന്റെ ആക്ഷന്‍, പശ്ചാത്തല സംഗീതം, ശ്രീയ ശരണ്‍ (Appearance)
അസഹനീയമായവ: സുരാജിന്റെ എസ്.ഐ, എസ് ഐ യുടെ, സ്വന്തം തന്തയെ തെറിവിളിക്കുന്ന മോന്‍ എന്നിവ....

അവലോകന സാരം: മറ്റൊരു മള്‍ട്ടിസ്റ്റാര്‍ ഹിറ്റ് ചിത്രം

Tuesday, May 4, 2010

'പുള്ളിമാന്‍'


സംവിധാനം: അനില്‍ കെ നായര്‍

നല്ലൊരു ശനിയാഴ്ചയായിട്ട് കണ്ണു തുറന്ന്‍ മുറ്റത്തിറങ്ങിയ എന്നെ എതിരേറ്റത്അന്ന്‍ പുലര്‍ച്ചെ റബ്ബര്‍ മരം വീണ് നിലം പതിച്ച ഇലകട്രിക് പോസ്റ്റ് എന്ന കാഴ്ചയായിരുന്നു, എതായാലും ഉടനെയെങ്ങും കറന്റ് വരില്ല എന്നുറപ്പുള്ളതു കൊണ്ടും, പ്രത്യേകിച്ച് വേറെ പരിപാടിയൊന്നുമില്ലാത്തതു കൊണ്ടും ഞാന്‍ കുളിച്ചൊരുങ്ങി നേരെ ബൈക്കെടുത്ത് സിറ്റിയിലേക്ക് വിട്ടു. സിറ്റിയിലെത്തി ഏതു സിനിമ കാണണം എന്നറിയാതെ കണ്‍ഫ്യൂഷ്നായ എന്റെ കണ്ണുകളില്‍ 'പുള്ളിമാന്റെ' പോസ്റ്റര്‍ പെട്ടു, സംവിധായകന്‍, ലാല്‍ ജോസിന്റെ ശിഷ്യനും നവാഗതനുമൊക്കെ ആയതു കൊണ്ട് ഒന്നു പ്രോത്സാഹിപ്പിച്ചേക്കാം എന്നോര്‍ത്ത് മാറ്റിനിക്കു കയറി, അനുപമയില്‍ കയറി ഞാന്‍ ബാല്‍ക്കണിയില്‍ ചുറ്റും നോക്കി പത്തോ ഇരുപതോ പേരുണ്ടാകും, കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു പത്തു പേരൂടെത്തി (തിരുവനന്തപുരം ശ്രീബാലയില്‍ പോലും ഊരും പേരുമറിയാത്ത തുണ്ട് വെട്ടിക്കൂട്ടലുകള്‍ കാണാന്‍ ഇതിന്റെ നാലിരട്ടി ആളുകളുണ്ടാകും, വെറുതെയാണോ തീയെറ്ററുകള്‍ കൂട്ട ചരമം പ്രാപിക്കുന്നതു)
പെരുമണ്ണൂര്‍ ഗ്രാമത്തില്‍ വാസു എന്ന ഭീകരന്‍ നടത്തുന്ന ഒരു കൊലപാതകം, അതും നല്ല പള്ളക്കു കുത്തിയിറക്കല്‍ നടക്കുന്നതോടെ സിനിമ തുടങ്ങുന്നു, നന്മ നിറഞ്ഞ ഒരു പറ്റം ആളുകള്‍ വസിക്കുന്നയിടമാണ് പെരുമണ്ണൂര്‍, ബാല്യത്തില്‍ എങ്ങിനെയോ അവിടെ എത്തിപ്പെടുന്ന കുഞ്ഞുണ്ണിയെ (കലാഭവന്‍ മണി) രാമേട്ടന്‍ (നെടുമുടി വേണു) സ്വന്തം മകനെപ്പോലെ വളര്‍ത്തുന്നു, ആ നാട്ടിലെ കുട്ടികള്‍ കുഞ്ഞുണ്ണിയുടെ പാട്ടുകേട്ടാലെ ഉറങ്ങാറുള്ളൂ പോലും ! ,ഇതിനിടയില്‍ കാലന്‍ വാസു വീണ്ടുമെത്തി അരെയൊക്കെയോ ചവിട്ടുന്നു ( അതൊക്കെ എന്തിനാണെന്ന്‍ സംവിധായകനു മാത്രമേ അറിയൂ), പെരുമണ്ണൂരിലെ ആളുകള്‍ "ആയ്യോ കാലന്‍ വന്നു കാലന്‍ വന്നു ഇനി എന്താകും ഇവിടുത്തെഅവസ്ഥ" എന്നു പതിവു പോലെ വിലപിക്കുന്നു...പെണ്‍കുട്ടികളെപ്പോലും കാലന്‍ വാസു വെറുതെ വിടില്ല പോലും, ഇങ്ങനൊക്കെയാണെങ്കിലും നമ്മുടെ നായകന്‍ കാലന്‍ വാസുവുമായി നല്ല 'ക്ലോസാണ്' വാസുവണ്ണാ എന്ന്‍ തേന്‍ പുരട്ടി വിളിച്ച് എണ്ണ പുരട്ടി മസാജ് ചെയ്തു കൊടുക്കുന്നു......ഇതിനൊക്കെയിടയില്‍ ഭീകരമായ കുറെ പാട്ടുകളും, ഗ്രാമൊത്സവം എന്ന പേരില്‍ നടത്തുന്ന പേക്കൂത്തുകളുമൊക്കെ നമ്മള്‍ സഹിക്കണം..ഇതിനിടയില്‍ നാടോടി പെണ്‍കൊടിയായ രാധ (മീര നന്ദന്‍) യും കുടുംബവും പെരുമണ്ണൂരെത്തുന്നു, ശ്രീകൃഷ്ണ വിഗ്രഹം ഉണ്ടാക്കി വിറ്റ് ജീവിക്കുന്നവരാണവര്‍, കുടിയനായ പിതാവ്, ഇളയ രണ്ട് പെണ്‍കുട്ടികള്‍ ഇങ്ങനെ വലിയൊരു ഭാരം ആ പാവത്തിന്റെ ചുമലിലുണ്ട് (പാവം കുട്ടി), തുറന്ന ഒരു റ്റെന്റിലാണ് പെണ്‍ കുട്ടികള്‍ താമസം, പാവങ്ങളാണെങ്കിലും "ഞങ്ങള്‍ നാടോടികള്‍" എന്ന്‍ നാഴികയ്ക്ക് നാല്‍പതു വട്ടം പറയുന്നെങ്കിലും, പട്ടു വസ്ത്രങ്ങളും, എത്നിക് ആഭരണങ്ങളും കടുത്ത മേക്കപ്പുമിട്ടാണ് പാവങ്ങള്‍ നടക്കുന്നത് (കുടിയന്‍ മൂപ്പിലാന്‍ പോലും സില്‍ക് ജൂബ്ബ മാറി മാറി ധരിക്കുന്നു), പതിവുപോലെ കാലന്‍ വാസുവിന്റെ കിരാത നയങ്ങള്‍ രാധയുടെ മേല്‍ പെടുന്നു, അനിയത്തിക്കുട്ടികള്‍ക്കിടയില്‍ ഉറങ്ങിക്കിടക്കുന്ന അവളെ തോളിലിട്ട് തട്ടിക്കൊണ്ട് പോകുന്നു..ബലാല്‍സംഗമാണ് ലക്ഷ്യം, പക്ഷെ നായകന്റെ അഭ്യര്‍ത്ഥന മാനിച്ച് ബലാല്‍സംഗം ഉപേക്ഷിച്ച് വില്ലന്‍ മടങ്ങുന്നു...ഇതിനിടയില്‍ കുഞ്ഞുണ്ണിയുടെ അവകാശികള്‍ അവനെ തേടിയെത്തുന്നു..പിന്നെ ഫ്ലാഷ് ബാക്ക് ഇരുപതു വര്‍ഷം മുന്‍പ് നടക്കുന്ന കഥയില്‍ സാന്‍ട്രോ കാറും, ചാനലുകളിലെ റിയാലിറ്റി ഷോകളെ ക്കുറിച്ചുള്ള ഘോര ഘോര പ്രസംഗവും ഒക്കെ കാണുമ്പോള്‍ നാം കണ്ണുമിഴിക്കും പിന്നെ കുഞുണ്ണിയുടെ (കരുമാടിക്കുട്ടനില്‍ നിന്നും അല്‍പ്പം കൂടി ബുദ്ധിവളര്‍ച്ച പ്രാപിച്ച പരുവത്തില്‍) സെന്റി ഡയലോഗുകളും, നാട്ടുകാരുടെ വിങ്ങലും ഒക്കെ കാണുമ്പോള്‍ ഈ പടത്തിനു തലവെച്ച നാമും കരയും..ഒടുവില്‍ കാലന്‍ വാസു തുടക്കത്തില്‍ കുത്തിയിറക്കിയ കത്തി നമ്മുടെ പള്ളക്കാരുന്നു കൊണ്ടത് എന്ന യാഥാര്‍ത്യം തിരിച്ചറിഞ്ഞ് കൃതാര്‍ത്ഥരായി തീയേറ്റര്‍ വിടാം...
ഈ സിനിമയില്‍ ആകെക്കൂടി സഹിക്കാന്‍ കഴിയുന്നത് 'മല്ലിപ്പൂ' എന്ന പാട്ടു മാത്രം ..കണ്ടിരിക്കാം

verdict : തോമസു കുട്ടി വിട്ടോടാ​‍ാ.......................................

'കടാക്ഷം'



സംവിധാനം : ശശി പരവൂര്‍
നിര്‍മ്മാണം : എ.വി അനൂപ്
ഒരു ഫ്രണ്ടുമൊത്ത് നഗരത്തില്‍ കറങ്ങി നടക്കുന്നതിനിടയില്‍ എനിക്കൊരു തോന്നല്‍ ഒരു പടത്തിനു പോയാലോ എന്ന്‍, കടാക്ഷത്തിന്റെ പോസ്റ്റര്‍ കണ്ടപ്പോള്‍ അല്‍പ്പം എരിവും ,പുളിയുമൊക്കെ തോന്നി (ക്ഷമിക്കണം എന്തോ അവാര്‍ഡ് കിട്ടിയ കഥയെന്നോ മറ്റോ ഞാന്‍ കേട്ടിരുന്നു അതാണ് ഈ ചിത്രം കാണാന്‍ തോന്നാനുള്ള പ്രധാന കാരണം) എന്തായാലും നേരെ അനശ്വരയിലേക്ക് വിട്ടു, ചെന്നപ്പോള്‍ ആളുകള്‍ വരുന്നതേയുള്ളു, അങ്ങനെ കോട്ടയത്ത് ഞാന്‍ ആദ്യമായി പത്തു മിനിറ്റ് വൈകി പ്രദര്‍ശനം ആരംഭിക്കുന്നതു കണ്ടു ( കറക്ട് രണ്ട് മണിക്ക് കോട്ടയത്തൊക്കെ മാറ്റിനി ആരംഭിക്കും), കടല്‍പ്പുറത്ത് തിരയില്‍ കളിച്ചു കൊണ്ടിരിക്കുന്ന മാളു എന്ന കുട്ടിയില്‍ സിനിമ ആരംഭിക്കുന്നു, നാഥന്റെയും (സുരേഷ് ഗോപി), രേവതിയുടെയും (ശ്വേതാ മേനോന്‍) മകളാണവള്‍, ചില തെറ്റിധാരണ മൂലം ദാമ്പത്യം തകരാറിലായ ദമ്പതികളാണവര്‍, ഇവരുടെ വീട്ടില്‍ വയസു ചെന്ന വല്യ സാബ് (വിജയ രാഘവന്‍), ഡ്രൈവര്‍ (ഇന്ദ്രന്‍സ്) എന്നിവരെ കൂടാതെ വേലക്കാരി ജാനകി (ശ്വേതാ വിജയ്) കൂടിയുണ്ട്. രേവതി മിക്ക സമയവും ഫെലോഷിപ്പിനായി വിദേശത്താണ്.
സുന്ദരിയായ ഒരു വീട്ടുവേലക്കാരിക്ക്, നാട്ടുകാരില്‍ നിന്നും വീട്ടുകാരില്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന ഉപദ്രവങ്ങളാണ് പിന്നീട് മുഴുവന്‍, വിജയരാഘവന്റെ മൂപ്പില്‍സു പോലും ആ പാവത്തിനെ വെറുതേ വിടുന്നില്ല, ജീപ്പുകാരന്റെ, പല ചരക്കു കടക്കാരന്റെ , നാട്ടുകാരന്റെ ഒക്കെ കാമ വെറി പൂണ്ട കണ്ണുകള്‍ അവളെ മാറി, മാറി ഉഴിയുന്നു, ഇതിനിടയില്‍ നാഥന്റെയും, രേവതിയുടേയും ഓര്‍മ്മയിലെ കിടപ്പറ രംഗങ്ങളും, ജാനകിയുടെ ഭര്‍ത്താവും, നാടകക്കാരനുമായ മാധവന്റെ (ജഗതി ശ്രീകുമാര്‍) തോന്ന്യാസങ്ങളും, 'ആരോമലെ' എന്ന സഹിക്കാന്‍ കഴിയാത്ത ഗാനവും കടന്നു വരുന്നു, ഒരു പെണ്‍ കുട്ടിക്ക് അമ്മയുടെസാമീപ്യം ആവശ്യമെന്ന്‍ സുരേഷ് ഗോപിക്ക് മനസ്സിലാവുന്നു, ഇതിനിടയില്‍ വീട്ടു വേലക്കായി ബാംഗ്ലൂരു കൊണ്ടു പോയ മകളുടെ വിവരത്തിനായി ജാനകി അലയുന്നുമുണ്ട്, സ്വാതി തിരുനാളിന്റെ 'പ്രാണ നാഥനെനിക്ക് നല്‍കിയ' എന്ന പദം ഇതില്‍ ഒരു പാട്ടായി തരക്കേടില്ലാത്ത രീതിയില്‍ റീ മിക്സ് ചെയ്തിട്ടുണ്ട്. സിനിമയിലെ പല സംഭവങ്ങളും നമുക്ക് ദഹിക്കാതെ മുന്നോട്ടു പോകുന്നെങ്കിലും, അവസാന ഭാഗത്തില്‍ ഇതിനൊക്കെ നമുക്ക് ഉത്തരം ലഭിക്കുന്നു, ജാനകിക്കു സംഭവിച്ച ദുരന്തം അനാവരണം ചെയ്യപ്പെടുന്നു.

പല സിനിമകളിലും കണ്ടു പരിചയിച്ച പ്രമേയമാണെങ്കിലും അത് തരക്കേടില്ലാത്ത രീതിയില്‍ സംവിധായകന്‍ കൈകാര്യം ചെയ്തിട്ടുണ്ട്, പക്ഷെ പല സീനുകളും അതി കാമ പ്രസരമുള്ളവയായത് ഒഴിവാക്കാമായിരുന്നു , സ്ത്രീകളുടെയും, പെണ്‍ കുട്ടികളുടേയും സമൂഹത്തിലെ സുരക്ഷയിലേക്ക് ദുര്‍ബലമായി വിരല്‍ ചൂണ്ടുന്നു ഈ ചിത്രം, സംവിധാനത്തിലെ ചെറിയ പാളിച്ചകള്‍ മൂലം തിരക്കഥയുടെ ശക്തി ഫ്രെയിമിലേക്ക് പൂര്‍ണ്ണമായും സന്നിവേശിപ്പിക്കാന്‍ സാധിച്ചിട്ടില്ല.

ചിത്രത്തിലാകെ നിറഞ്ഞു നില്‍ക്കുന്നത് ജാനകി യെ അവതരിപ്പിച്ച ശ്വേതാ വിജയ് ആണ്, കഥാപാത്രത്തോട് തികച്ചും നീതി പുലര്‍ത്തിയ ശ്വേതയുടെ ഭംഗി മുഴുവനും ഒട്ടും വള്‍ഗറല്ലാത്ത രീതിയില്‍ ചിത്രത്തില്‍ പകര്‍ത്തിയിട്ടുണ്ട്, നല്ല ഉയരവും അഭിനയ പാടവുമുള്ള ഈ കലാകാരിയില്‍ നിന്നും നമുക്ക് ഇനിയും നല്ല വേഷങ്ങള്‍ പ്രതീക്ഷിക്കാം.

ചുരുക്കത്തില്‍ സമൂഹത്തിലെ ചില തിന്മകള്‍ ചൂണ്ടിക്കാണിക്കുന്ന ചലച്ചിത്രം.........

ചെറിയ കള്ളനും , വല്യ പോലീസും



കടം കയറി എല്ലാം മുടിഞ്ഞതുമൂലം ഭാര്യ സൌദാമിനി(വിദ്യ) ക്ക് , ഒരു ലോഡ്ജില്‍ നിന്നും കത്തെഴുതുകയാണ് കുമാരന്‍(ജഗദീഷ്), കട ബാധ്യത മൂലം താന്‍ ജീവനൊടുക്കുകയാണെന്ന്‍ അയാള്‍ ഭാര്യക്കെഴുതുന്നു. കത്തു നാട്ടിലെത്തുകയും, കുമാരന്‍ മരിച്ചേ എന്ന്‍ നാട്ടിലെ കുട്ടികളടക്കം ആര്‍ത്തു വിളിച്ചു നടക്കുകയും ചെയ്യുന്നു, പക്ഷെ ഒരു ഭയങ്കര പ്രശ്നം അതിനിടക്ക് പൊന്തി വരുന്നു ,മരിച്ച കുമാരന്റെ ശവശരീരം എവിടെ? ഇതിനിടയില്‍ സദാശിവന്‍ (മുകേഷ്) എന്നയാള്‍ കുമാരന്റെ വീട്ടിലെത്തുകയും വേണ്ട സഹായങ്ങള്‍ ചെയ്യുകയും ചെയ്യുന്നു, ഇതിനിടയില്‍ പോലീസ് ഒരു ശവം തമിഴ്നാട്ടില്‍ നിന്നും ഇമ്പോര്‍ട്ട് ചെയ്യുകയും യധാവിധി സംസ്കരിക്കുകയും ചെയ്യുന്നു, അതിനിടയില്‍ മരിച്ചതു തങ്ങളുടെ കുമരനണ്ണനാണെന്ന്‍ പറഞ്ഞ് കുറേ തമിഴന്മാരും എത്തുന്നു, പിന്നെ പതിവു പോലെ അടി പിടി, കരച്ചില്‍ ഒക്കെ കഴിയുമ്പോള്‍ കുമാരന്‍ തിരിച്ചു വരുന്നു, സദാശിവന്‍ മൂലമാണ് അയാള്‍ ക്കു പണം നഷ്ടപ്പെട്ടതെന്നു അയാള്‍ ഭാര്യയോട് പറയുന്നു, പക്ഷെ സദാശിവന്‍ അയാളുടെ കടം വീട്ടിയിരുന്നു, ഒടുവില്‍ ആളുകളുടെ പണം തട്ടി മുങ്ങാന്‍ ശ്രമിക്കുന്ന വില്ലനെ ഇരുവരും ചേര്‍ന്ന്‍ നേരിടുന്നു...ടും..(ബഷീര്‍ ശൈലിയില്‍)..കഥ ശുഭം

സിനിമാ എന്നതിനുപരി വഴിതെറ്റി ഈ സാധനം കാണാന്‍ വന്നു പെട്ട ഹതഭാഗ്യരെ ക്ഷ്മയുടെ നെല്ലിപ്പലക കാണിക്കുന്ന ഉദാത്തസ്റിഷ്ടി.......ഹരിദാസ് കേശവന്‍ എന്ന സംവിധായകന് ഒരു പത്തുകൊല്ലം മുന്‍പായിരുന്നെങ്കില്‍ ഈ സംഭവം ദൂരദര്‍ശനില്‍ ഖണ്ഡശ്ശ കാണിക്കാമായിരുന്നു...(പണ്ട് കുടപ്പനക്കുന്നില്‍ നിന്നും പ്രക്ഷേപണം ചെയ്ത 'അമ്മച്ചിയെത്തും മുന്‍പേ', 'മണിവീണ' എന്നീ സീരിയലുകളിലും ഭേദം ഇതു തന്നേയാണ്)...സുരാജ് വെഞ്ഞാറമൂടിന്റെ ഭീകര കോമഡി യും , തറ നമ്പരുകളും ചിരിയല്ല മറ്റു പല വികാരങ്ങളുമാണുണര്‍ത്തുന്നതു, അതു പോലെ തന്നെ ദയനീയമായിപ്പോയി മകളാകാനും മാത്രം പ്രായമുള്ള വിദ്യയെ ജഗദീഷിന്റെ ഭാര്യയാക്കിയതു, ജഗതി അവതരിപ്പിക്കുന്ന പഞ്ചാ;പ്രസിഡന്റിന്റെ വേശ്യാ സന്ദര്‍ശനം, സലിം കുമാറിന്റെ ചായക്കടയും അതിലെ കഥാപാത്രങ്ങളും തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ പ്രേക്ഷകര്‍ക്കു നേരെ ഇളിച്ചു കാട്ടുന്നു, തീര്‍ന്നില്ല കുമാരന്‍ മരിച്ചെന്നു കരുതി അടുത്തു കൂടുന്ന ബന്ധുക്കളുടെ അസഹനീയ പ്രകടനം, മരണവീട്ടില്‍ വന്ന്‍ ബ്ലേഡുകാര്‍ കുമാരന്റെ ഭാര്യയെ കയറിപ്പിടിക്കല്‍ എന്നീ കലാപരിപാടികള്‍ തികഞ്ഞ വേദനയോടെ കണ്ടിരിക്കുമ്പോള്‍ തന്നെ സുരാജ് തമിഴ്നാട്ടില്‍ നിന്നും ശവപ്പെട്ടിയുമായെത്തും... അതും സഹിച്ചു കഴിയുമ്പോളാണ് തമിഴ് നാട്ടില്‍ നിന്നും (നടന്‍ ചാര്‍‌ലിയും മറ്റും) കുറെപ്പേരെത്തി കൂത്താട്ടം നടത്തുന്നതു, ഇതൊക്കെ കഴിയുമ്പോള്‍ കുമാരന്‍ തിരിച്ചു വരുന്നു, അപ്പോളൊരു പാട്ടുണ്ട് 'കുമാരാ' എന്നൊക്കെ പറഞ്ഞ് ' 'വ്യത്യസ്തനാം ബാലന്റെ' അതെ സെറ്റപ്പു തന്നെ പാട്ടിന് , നാട്ടുകാര്‍ മുഴുവനും ആ പാട്ടില്‍ തുള്ളിക്കളിക്കുന്നു, ഇതൊക്കെ പോട്ടെ ആത്മഹത്യാ കുറിപ്പ് പോസ്റ്റ് ചെയ്ത് റൂമില്‍ മടങ്ങിയെത്തുന്ന കുമാരനു മുന്‍പില്‍ ഒരു സിദ്ധനെത്തുന്നു അതോടെ കുമാരന്‍ കുടുംബവും കത്തും മറന്ന്‍ തീര്‍ഥയാത്ര പോകുന്നു...പാതി വഴിക്ക് ഇറങ്ങുന്നതിഷ്ടമല്ലാത്തതു കൊണ്ട് അനുഭവിച്ചു തീര്‍ത്ത പടം എന്നു പറഞ്ഞാല്‍പ്പോരാ മോശം സിനിമയ്ക്കുള്ള അവാര്‍ഡ് മലയാളത്തിലുമേര്‍പ്പെടുത്തണമെന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്ന ചിത്രം.....

സീനിയര്‍ മാന്‍ഡ്രേക്ക്



പതിമൂന്ന്‍ വര്‍ഷ്ങ്ങള്‍ക്ക് മുന്‍പ് ജൂനിയര്‍ മാന്‍ഡ്രേക്ക് ഇറങ്ങിയപ്പോള്‍, സ്കൂള്‍ കുട്ടിയായിരുന്നതു കൊണ്ട് തീയേറ്ററില്‍ പോയി കാണാന്‍ സാധിച്ചില്ല (അന്നൊക്കെ അപൂര്‍വ്വം ചിത്രങ്ങളെ തീയേറ്ററില്‍ കണ്ടിരുന്നുള്ളു) പക്ഷെ വീഡിയോ കേസറ്റ് ഇട്ടും, ടീവിയിലുമായി പിന്നീട് പല തവണ പ്രസ്തുത ചിത്രം കാണുകയും, മനസ്സറിഞ്ഞ് ചിരിച്ചു മറിയുകയും ചെയ്തു, ഇതിന്റെ രണ്ടാം ഭാഗമായ സീനിയര്‍ മാന്‍ഡ്രേക്കിലും എന്തെങ്കിലുമൊക്കെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് റിലീസ് ദിവസം തന്നെ കോട്ടയം അനുപമയില്‍ കാണുവാന്‍ ചെന്നത്. ടൈറ്റിലുകള്‍ കണ്ടപ്പോള്‍ തന്നെ എന്തോ ഒരിത്..അനുഭവപ്പെട്ടു പക്ഷെ അതത്ര കാര്യമാക്കിയില്ല..ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന ഓട്ടോ ഡ്രൈവറെ ബൈക്കുകാര്‍ വളഞ്ഞു പിടിക്കുന്ന തുടക്കം കണ്ടപ്പോഴെ സംഗതി കുഴപ്പമാണെന്ന്‍ ബോധ്യമായി, വല്യ മുതലാളിയായ ഓമനക്കുട്ടന്റെ (ജഗതി) കൈയ്യില്‍ കുഴപ്പക്കാരന്‍ പ്രതിമ വീണ്ടും എത്തുന്നു, അതൊഴിവാക്കാനുള്ള തന്ത്രങ്ങളാണ​‍് പിന്നീട് ..ഇതിനിടയില്‍ ഓമനക്കുട്ടന്റെ ഭാര്യ (കല്‍പ്പന) 'തിരോന്തരം' ഭാഷ കൊണ്ട് അമ്മാനമാടുന്ന രംഗങ്ങളുണ്ട്, ഭാര്യാ സഹോദരനായ സഹ്രദയന്‍ (ജഗദീഷ്) ഓമനക്കുട്ടന്റെ സഹായത്തിനെത്തുന്നു, സഹ്രദയന്‍ പഴയ ആദിവാസി പ്രേമമൊക്കെയായി ,അവിവാഹിതനായി ഒറ്റക്ക് കഴിയുകയാണ് ( ജൂനിയര്‍ മാന്‍ഡ്രേക്കിലുണ്ടായിരുന്ന കാമുകി (കീര്‍ത്തി ഗോപിനാഥ്) നെന്തു പറ്റിയെന്തോ?) മേമ്പോടിയായി സഹ്രദയന്റെ വക കുറച്ചു പാട്ടുകള്‍ കാണിക്കും, ഓമനക്കുട്ടന്‍ പ്രതിമയുപയോഗിച്ച് കൂടോത്ര ബിസിനസ്സ് തുടങ്ങുകയാണ് പിന്നീട്, ഇതൊക്കെ പോകട്ടെ സുരാജിന്റെ പോലീസിന്റെ വക ഭീകരമായ തമാശകള്‍, ഭ്രാന്തന്‍ ബാലന്‍ (സലിം കുമാറിന്റെ ) വിക്രിയകള്‍ വീണ്ടും കുറെ പാട്ടുകള്‍ ( ഇതില്‍ 'പൈക്കിഞോ' എന്ന നമ്പര്‍ ഹൊറിബിള്‍ ) ഇവയൊക്കെ കൂടി പ്രേക്ഷകരുടെ സമനിലതെറ്റിക്കുന്നു, സഹ്രദയന്റെ വീട്ടില്‍ ഇതിനിടയില്‍ ഒരു പെണ്‍കുട്ടി (ചാരുത) കടന്നു കൂടുന്നു ,പതിവു പോലെ വില്ലനായി സീനിയര്‍ മാന്‍ഡ്രേക്ക് ലാന്റ് ചെയ്യുന്നു (ജൂനിയര്‍ ജയിലിലാണല്ലോ) ഓമനക്കുട്ടന്റെ അത്യാര്‍ത്തി അയാളെ കുഴപ്പങ്ങളിലെത്തിക്കുന്നു, രക്ഷപെടാന്‍ ശ്രമിക്കുന്ന സീനിയര്‍ കാറു പൊട്ടിത്തെറിച്ച് മരിക്കുന്നു..അതോടെ കഥ തീരുന്നു.

ഡിജിറ്റല്‍ ഫോര്‍മാറ്റിലാണ് ഈ ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്, സംവിധാനവും എഡിറ്റിങ്ങുമൊക്കെ അലി അക്ബര്‍ തന്നെ , സീനിയര്‍ മാന്‍ഡ്രേക്ക് ലാന്റ് ചെയ്യുന്നത്, ജഗതിയുടെ ഓഫീസ് മുറി, മുതലായ രംഗങ്ങളിലൊക്കെ എഡിറ്റിങ്ങ് അപാകത കാണാം (ജഗതിയുടെ ഓഫീസ് മുറി ബാക്ഗ്രൌണ്ടില്‍ 'ബ്ലൂ' സ്ക്രീന്‍ ഇട്ടാണ് ചിത്രീകരിച്ചിരിക്കുന്നതു ,പിന്നീട് എഡിറ്റിങ്ങ് റ്റൈമില്‍ ബ്ലൂ സ്ക്രീന്‍ ഇരേസ് ചെയ്ത് അനുയോജ്യമായ പശ്ചാത്തലം ചേര്‍ക്കുന്നു, ഇതില്‍ പശ്ചാത്തലം ചിത്രീകരിച്ച ക്യാമറയുടേയും, ക്യാരക്ടേര്‍സിനെ ചിത്രീകരിച്ച ക്യാമറയുടേയും ചലനം ഒരു പോലെ വേണം എന്നാല്‍ ജഗതിയുടെ ഓഫീസ് മുറി കാണിക്കുമ്പോള്‍ ,ക്യാരക്ടര്‍ ചിത്രീകരിച്ച ക്യാമറ മാത്രമേ അനങ്ങുന്നുള്ളു, പശ്ചാത്തലം നിശ്ചലമായി നില്‍ക്കുന്നു) ശബ്ദസമ്മിശ്രണവും പോര, ദൂരദര്‍ശനിലെ ഒരു മെഗാസീരിയല്‍ വല്യ സ്ക്രീനില്‍ കാണുന്ന അനുഭവമേ ഈ സിനിമക്ക് സമ്മാനിക്കാന്‍ കഴിയുന്നുള്ളു.

ഒരു ചോദ്യം ബാക്കിയാകുന്നു 'ഈ അലി അക്ബറിനിതെന്തു പറ്റി?'

സിനിമാ അവലോകനങ്ങള്‍

'സൂഫി പറഞ്ഞ കഥ'


കെ.പി രാമനുണ്ണിയുടെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരം ആണ് 'സൂഫി പറഞ്ഞ കഥ'
നാനാജാതി മതസ്ഥര്‍ അനുഗ്രഹം തേടാനെത്തുന്ന ബീവിയുടെ 'ജാറം' ത്തിലെത്തുന്ന പത്ര പ്രവര്‍ത്തകന്റെ(വിനീത് കുമാര്‍) മുന്‍പില്‍ സൂഫി (ബാബു ആന്റണി) ബീവിയുടെ കഥ പറയുന്നു.

മേലെപുല്ലാര തറവാട്ടിലെ അനന്തരവകാശിയായി കാര്‍ത്ത്യായനി എന്ന കാര്‍ത്തി (ശര്‍ബ്ബാനി മുഖര്‍ജി) ജനിക്കുന്നു. പണ്ഡിതനും, ദേവി ഉപാസകനുമായ ശങ്കു മേനോന്‍ (തമ്പി ആന്റണി) തന്റെ അനന്തിരവളുടെ അസാമാന്യ ജാതകം ഗണിച്ചെടുക്കുന്നു, യൌവ്വനയുക്തയായിത്തീര്‍ന്ന അവള്‍ തന്റെ തറവാട്ടില്‍ നാളികേര കച്ചവടത്തിനെത്തുന്ന മാമൂട്ടി (പ്രകാശ് ബാരെ) എന്ന മുസ്ലീം യുവാവുമായി പ്രണയത്തിലാവുകയും അയാളുമൊത്ത് പൊന്നാനിക്ക് ഒളിച്ചോടുകയും ചെയ്യുന്നു. മാമൂട്ടിയുടെ വീട്ടിലെത്തുന്ന കാര്‍ത്തി ,സുഹ്റാ എന്ന നാമവും മുസ്ലീം വിശ്വാസവും സ്വീകരിക്കുന്നു, എന്നാല്‍ വീട്ടുവളപ്പില്‍ നിന്നും കിട്ടുന്ന ദേവീ വിഗ്രഹം അവളില്‍ ഗത്കാല സ്മരണകളുണര്‍ത്തുകയും, മാമൂട്ടിയുടെ അനുവാദത്തോടെ വീട്ടുവളപ്പില്‍ ക്ഷേത്രം പണിത് ദേവിയെ ആരാധിക്കുകയും ചെയ്യുന്നു, സ്ത്രൈണതയുടെ ശക്തിമത് രൂപമായി മാറുന്ന കാര്‍ത്തിയുമായി ശയിക്കാന്‍ മാമൂട്ടി അശക്തനാവുകയും, കുടുംബത്തില്‍ തന്നെയുള്ള അമീര്‍ എന്ന യുവാവുമായി സ്വവര്‍ഗ്ഗ ബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്നു, മതമൌലിക വാദികള്‍ മാമൂട്ടിയെ വധിക്കുന്നു, ഇതേ സമയം തന്നെ കാര്‍ത്തി അമീറുമൊത്ത് കടലില്‍ മറയുന്നു. മാമൂട്ടിയുടെ കൊലയാളികള്‍ കയറിയ വള്ളവും കാര്‍ത്തിയുടെ ശാപഫലമായി മറിയുന്നു....ഒടുവില്‍ കാര്‍ത്തി ബീവിയായി അവരോധിക്കപ്പെടുന്നു.

നോവലിലെ കഥയുടെ മികവ് തിരക്കഥയില്‍ സന്നിവേശിപ്പിക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും, പ്രിയനന്ദനന്‍ എന്ന സംവിധായകന്റെ പ്രതിഭ തെളിയിക്കുന്ന ചിത്രം. അല്‍പ്പം പഴക്കമേറിയതും, മിത്ത് ആയി കേട്ടുപതിഞ്ഞതുമായ പ്രമേയമാണെങ്കിലും ഒരല്‍പ്പം പോലും മുഷിവു തോന്നാതെ ഒരു സാധാരണക്കാരന് ആസ്വദിക്കാവുന്ന വിധത്തില്‍ മിനുക്കിയിട്ടുണ്ട്. അഭിനേതാക്കളെല്ലാം തന്നെ കഥാപാത്രങ്ങളോട് നന്നായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു, ശര്‍ബാനിയുടെ അഭിനയ മികവ് കാര്‍ത്തിയില്‍ കാണാന്‍ കഴിയും, മലയാളിയല്ലായിരുന്നിട്ട് കൂടി ഒരല്‍പ്പം പോലും ഭാവം ചോരാതെ തന്റെ കഥാപാത്രത്തെ ഭദ്രമാക്കി കാര്‍ത്തി, മികച്ച അഭിനേതാവായിട്ടു കൂടി ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച മുസ്ല്യാരുടെ ഭാവപകര്‍ച്ചയ്ക്ക് എന്തൊക്കെയോ അപാകതകള്‍ അനുഭവപ്പെടുന്നു, രണ്ട് പാട്ടുകളുണ്ടെങ്കിലും ചിത്ര പാടിയ 'തെക്കിനി കോലായ' എന്ന ഗാനം ചിത്രീകരണത്തിലും സന്നിവേശത്തിലും മികച്ചു നില്‍ക്കുന്നു. വിശ്വാസപമായ പ്രമേയങ്ങള്‍ കൈ പൊള്ളാതെ ചിത്രീകരിക്കുന്നതെങ്ങനെയെന്നറിയാന്‍ 'സൂഫി പറഞ്ഞ കഥ' കണ്ടാല്‍ മതി.

പല മികവും അവകാശപ്പെടാനുണ്ടെങ്കിലും നോവലിലെ ചില കാര്യങ്ങള്‍ തിരശീലയിലെത്തുന്നത് തികച്ചും ന്യായീകരിക്കപ്പെടാതാണ്, കാര്‍ത്തിയുടെ പ്രണയം അറിഞ്ഞിട്ട് കൂടി അവളെ തടയാത്ത അമ്മാവനും, മുസ്ല്യാരുടെ ഭാവ പരിണാമവും, കാര്‍ത്തിയുടെ ശക്തി മനസിലാകുന്നയുടന്‍ സ്വവര്‍ഗ്ഗ രതിയിലേക്ക് തിരിയുന്ന മാമൂട്ടിയും, അമീറിനെ തനിക്കൊപ്പം കടലിലേക്ക് കൊണ്ട് പോകുന്ന കാര്‍ത്തിയുടെ പ്രവര്‍ത്തി, ഇവയെല്ലാം തന്നെ ന്യായീകരണങ്ങളില്ലാതെ കടന്നു പോകുന്നു.

മികച്ച സാങ്കേതിക മേന്മയില്‍ പുറത്തെത്തിയ ഈ ചിത്രം ഇനിയും ഇതേ രീതിയില്‍ വ്യത്യസ്ത പ്രമേയങ്ങളോടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍ക്ക് പ്രചോദനമാകുമാറാകട്ടെ....