Monday, December 6, 2010

സഹസ്രത്തിലെ സഹസ്രമുഖന്മാർ



സിനിമാ കലാ സംവിധായകനായ വൈശാഖന്റെ കാമുകി യമുന (സരയു) ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ വെള്ളച്ചാട്ടത്തിൽ ചാടി ജീവനൊടുക്കുന്നു. തന്റെ കാമുകിയുടെ മരണത്തിനു കാരണക്കാരനും സ്ത്രീലമ്പടനും സർവ്വോപരി മന്ത്രി പുത്രനുമായ വില്ലൻ നടൻ സുധീറിനോട് (സുരേഷ് കൃഷ്ണ) അടങ്ങാത്ത പകയുമായി കഴിയുന്ന വൈശാഖൻ 'യക്ഷിയമ്പലം' എന്ന പുതിയ സിനിമയ്ക്ക് സെറ്റൊരുക്കാനായി ഡോ വൃന്ദയുടെ (ലക്ഷ്മി ഗോപാലസ്വാമി) ഉടമസ്ഥതയിലുള്ള ഒരു പഴയ ത്തുകയും, എന്നാൽ അവിടെ വെച്ച് അയാൾക്ക് ചില വിചിത്രാനുഭവങ്ങളുഭവങ്ങളുണ്ടാവുകയും ചെയ്യുന്നു. ആ മനയിൽ ജീവിച്ചിരുന്ന ശ്രീദേവിയെന്ന പെൺകുട്ടിക്കും (കാതൽ സന്ധ്യ) കുടുംബത്തിനും നേരിടേണ്ടി വന്ന ചില സംഭവ വികാസങ്ങൾ ഒരു മായക്കണ്ണാടിയിലെന്ന വണ്ണം വൈശാഖനു മുൻപിൽ അനാവരണം ചെയ്യപ്പെടുന്നു. യക്ഷിയമ്പലത്തിൽ അഭിനയിക്കാനെത്തുന്ന സുപ്രിയ എന്ന പുതു മുഖ നായികയ്ക്ക് ശ്രീ ദേവിയുടെ മുഖഛായയാനെന്നു തിരിച്ചറിയുന്ന വൈശാഖൻ കൂടുതൽ പരിഭ്രാന്തനായിത്തീരുന്നു. എന്നാൽ മയക്കുമരുന്നിനടിമയായ അയാളുടെ വാക്കുകൾ ആരും മുഖവിലയ്ക്കെടുക്കുന്നതുമില്ല. യക്ഷിയമ്പലത്തിൽ വില്ലൻ റോൾ അഭിനയിക്കാനെത്തുന്ന സുധീർ ഇതിനിടയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു തുടർന്ന് കേസന്വേഷിക്കാനായി എസ്.പി വിഷ്ണു സഹസ്രനാമം (സുരേഷ് ഗോപി) എത്തുകയും അദ്ദേഹത്തിന്റെ സമർത്ഥമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ ദുരൂഹമായ പല സത്യങ്ങളും മറ നീക്കി പുറത്തേയ്ക്കെത്തുകയും ചെയ്യുന്നു.

മിനി സ്ക്രീനിലെ നിരവധി അപസർപ്പക സീരിയലുകളുടെ ഉപജ്ഞാതാവായ ഡോ എസ് ജനാർദ്ദനൻ കഥയെഴുതി സംവിധാനം ചെയ്ത സസ്പെൻസ് ത്രില്ലർ മൂവിയായ സഹസ്രത്തിൽ യുക്തിയുടെ അതിർ വരമ്പുകൾ ഭേദിക്കുന്ന ഒരു പ്രമേയമാണുള്ളതെങ്കിലും മനുഷ്യന്റെ സങ്കീർണ്ണമായ മാനസിക വ്യാപാരങ്ങൾ ചേർത്തു വായിക്കുമ്പോൾ വിശ്വസനീയമായ തലത്തിലേക്കെത്തുന്ന ചിത്രത്തിന്റെ കഥാഗതിയാണ്‌ ഏറ്റവും ആകർഷകം. ഇഞ്ചൊടിഞ്ച് സമവാക്യങ്ങൾ മെനഞ്ഞ് ഒടുവിൽ പ്രതികളിലേക്കെത്തുന്ന പതിവു രീതിയിൽ നിന്നും വ്യതിചലിച്ച് തികച്ചും വ്യത്യസ്തമായ ഒരു കുറ്റാന്വേഷണാനുഭവം സമ്മാനിക്കുവാൻ ചിത്രത്തിനാകുന്നുണ്ട്. മിനിസ്ക്രീനിന്റെ പ്ലാറ്റ്ഫോമിൽ നിന്നും ബിഗ്സ്ക്രീനിലേക്ക് മാറിയപ്പോഴും തികഞ്ഞ കയ്യടക്കമുള്ള അവതരണ രീതി നില നിർത്തുവാൻ സംവിധായകനായി. തികച്ചും സരസനായ ഒരു പോലീസുദ്യോഗസ്ഥനായി രംഗത്തെത്തിയ സുരേഷ് ഗോപിയുടെ അയാസ രഹിതമായ അവതരണ ശൈലി നമ്മെ വിസ്മയിപ്പിക്കും. പ്രത്യേക മാനസികാവസ്ഥയിലുള്ള വൈശാഖൻ എന്ന കഥാ പാത്രത്തെ അതി ഭാവാഭിനയങ്ങളൊന്നും കൂടാതെ തന്നെ മികച്ചതാക്കിയ ബാലയുടെ പ്രതിഭയും എടുത്തു പറയേണ്ടൂന്നതാണ്‌. ജഗതി ശ്രീകുമാർ, സുരേഷ് കൃഷ്ണ, റിസബാവ തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം ഇരട്ട വേഷങ്ങളിലെത്തിയ സന്ധ്യ, ലക്ഷ്മി ഗോപാലസ്വാമി എന്നിവർ ശക്തമായ സ്ത്രീ സാന്നിധ്യമായി. കൊച്ചു പ്രേമൻ അവതരിപ്പിച്ച വല്യത്താൻ എന്ന സിനിമാ നിർമ്മാതാവ് വ്യത്യസ്തമായ ഒരു നർമ്മാനുഭവമായി ഛായാഗ്രാഹണം, സംഗീതം എന്നിവയിലും മികവു പുലർത്തിയ സഹസ്രം അമിതമായ ഗ്രാഫിക്സോ ഇഫക്ട്സോ കൂടാതെ തന്നെ ഭയാനക രംഗങ്ങൾ മികച്ചതാക്കി.

അടുത്തിടെ വന്നു പോയ പല ഹൊറർ സസ്പെൻസ് ചിത്രങ്ങളേക്കാൾ മികച്ച നിലവാരം പുലർത്തുന്ന ചിത്രമാനെങ്കിലും കാലാനുസൃതമായ ചില പൊരുത്തക്കേടുകൾ ചിത്രത്തിലിടം പിടിച്ചിട്ടുണ്ട്. ഇരുപതോളം വർഷങ്ങൾക്ക് മുൻപ് നടന്നതെന്നു പറയപ്പെടുന്ന പല സംഭവങ്ങളും അവ നടക്കുന്ന സാഹചര്യങ്ങളും പറഞ്ഞിരിക്കുന്ന സമയത്തിന്റെ മൂന്നിരട്ടിയിലധികം പഴമ ദ്യോതിപ്പിക്കുന്നുണ്ട്. കഥാപാത്ര സംബന്ധമായ ചില്ലറ പൊരുത്തക്കേടുകൾ വേറെയുമുണ്ടെങ്കിലും ചിത്രം സമ്മാനിക്കുന്ന മികച്ച ദൃശ്യാനുഭവത്തിന്റെ ബലത്തിൽ അവയൊക്കെ വിസ്മൃതമാവുന്നു.

മലയാള സിനിമയിൽ കാലാകാലങ്ങളായി വെള്ള സാരിയുടുത്ത് അട്ടഹസിക്കുകയും ,പാട്ടുപാടുകയും ഒടുവിൽ ഒരു മഹാമാന്ത്രികനാൽ ആവാഹിക്കപ്പെടാനുംവിധിക്കപ്പെട്ടിരുന്ന യക്ഷിയെ നൂതനമായ രീതിയിൽ അവതരിപ്പിച്ച 'സഹസ്രം' പുതുമയില്ലാത്ത കഥകൾ കണ്ടു വലഞ്ഞ മലയാളിക്കായി ഉണർവ്വിന്റെ നവ്യാനുഭവം പ്രദാനം ചെയ്യുന്നു.

No comments:

Post a Comment