Tuesday, November 23, 2010

'കോളേജ് ഡേയ്സ് ' ഒരു പ്രതികാര കഥ




ചന്ദ്രകാന്തം ഫിലിംസിന്റെ ബാനറില്‍ ജി.എന്‍ കൃഷ്ണകുമാര്‍ കഥയും തിരക്കഥയും തയ്യാറാക്കി സംവിധാനം ചെയത ചിത്രമാണ് 'കോളേജ് ഡേയ്സ്'. ഇന്ദ്രജിത്തിനൊപ്പം ഒരു പിടി യുവ താരങ്ങളും അണി നിരക്കുന്ന ഈ ചിത്രം ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരു പ്രതികാരത്തിന്റെ കഥ പറയുന്നു.

അസ്സീസിയ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ ആതിര (ഭാമ) അതേ കോളേജിലെ ഒരു പറ്റം തല തെറിച്ച പിള്ളേരുടെ അഹന്തയുടെ ഫലമായി കൊല്ലപ്പെടുന്നു, മൂന്നു ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന ഗ്യാങ്ങിന്റെ ലീഡര്‍ മന്ത്രി കുമാരനായ സതീഷാണ് (റിയാന്‍). ഇവര്‍ സ്വേച്ഛമായി വിഹരിക്കുന്ന ക്യാമ്പസിലേക്കാണ് ഹൗസ് സര്‍ജന്‍സി ചെയ്യാനായി രോഹിത് മേനോന്‍ (ഇന്ദ്രജിത്ത് )രംഗ പ്രവേശം ചെയ്യുന്നത്. തന്റേടിയായ രോഹിത് മേനോന്‍ പതിവു പോലെഅഞ്ചു പേരുടേയും കണ്ണിലെ കരടാവുകയും അവര്‍ പക പോക്കുകയും ചെയ്യുന്നു. എന്നാല്‍ തങ്ങള്‍ ഓരോരുത്തരെയും തേടിയെത്താന്‍ പോകുന്ന ക്രൂരമായ വിധിയെക്കുറിച്ച് അവര്‍ തികച്ചും അജ്ഞരായിരുന്നു.

മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ഒട്ടു മിക്ക സസ്പെന്‍സ് ത്രില്ലറുകളിലേയും കൊലയാളികളെല്ലാം തന്നെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ കവര്‍ന്നെടുത്ത പൈശാചികന്മാരായ വില്ലന്മാരെ ഉന്മൂലനം ചെയ്യാനാണ് രംഗത്തു വന്നിട്ടുള്ളത്. ഇത്തരം സിനിമകള്‍ കണ്ട് വളര്‍ന്ന ഒരു മലയാളി പ്രേക്ഷകന് ആദ്യത്തെ അരമണിക്കൂറിനുള്ളില്‍ ഊഹിച്ചെടുക്കാനാവുന്ന നിസ്സരമായ കഥാ ഗതിയാണ് ത്രില്ലറിന്റെ പ്രധാന പോരായ്മ. കെട്ടിലും മട്ടിലും ഒരു മാറ്റവും വരുത്താതെ മലയാളിയുടെ പാരമ്പര്യ ത്രില്ലര്‍ കന്‍സെപ്റ്റില്‍ വാര്‍ത്തെടുക്കപ്പെട്ട 'കോളേജ് ഡേയ്സ്' തെലുങ്ക് ചിത്രങ്ങളിലെ പോലെ നിയമങ്ങള്‍ക്ക് അതീതരായ കഥാപാത്രങ്ങളാല്‍ സമ്പന്നമാണ്. സ്വന്തം പിതാവിന്റെ മുന്നില്‍ വെച്ച് നിസ്സാര കാര്യങ്ങള്‍ക്കു പോലും ഉയര്‍ന്ന ഉദ്യോഗസ്ഥരെ അടിച്ചു വീഴ്ത്താന്‍ തക്ക ധാര്‍ഷ്ഠ്യമുള്ള കൊള്ളരുതാത്തവനും 'മസിലനുമായ' മന്ത്രി കുമാരനും അയാളുടെ സില്‍ബന്തികളായ പെണ്‍കുട്ടികളടക്കമുള്ള കൂട്ടരും നൂലില്ലാത്ത പട്ടം പോലെ ഇങ്ങനെ ക്യാമ്പസില്‍ പാറി നടക്കുകയാണ്, ആന്‍ പെണ്‍ ഭേദമന്യേ പാതിരാത്രിയില്‍ പോലും ഏതു ഹോസ്റ്റലിലും കടന്നു ചെല്ലുന്ന ഇവര്‍ തങ്ങള്‍ക്ക് വിരോധമുള്ളവരെ ചിലപ്പോള്‍ തള്ളിയിട്ടൊ അല്ലാതെയോ കൊല്ലാന്‍ കെല്‍പ്പുള്ളവരുമാണ്. (പടത്തിന്റെ തുടക്കത്തില്‍ തന്നെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ഡമ്മി താഴേക്ക് വലിച്ചെറിയല്‍ എന്ന ക്ലീഷേ കലാപരിപാടി ഒഴിവാക്കാമായിരുന്നു) ഇതൊന്നും കൂടാതെ കൊലപാതകം നടത്താന്‍ തക്കവണ്ണം വിജനമാക്കപ്പെട്ട ഹോസ്റ്റലും, ആശുപത്രിയും, കാവല്‍ക്കാരനില്ലാത്ത മോര്‍ച്ചറി എന്നിങ്ങനെ സാമാന്യ ബോധത്തിനു വെല്ലു വിളി ഉയര്‍ത്തുന്ന ഒട്ടനവധി സന്ദര്‍ഭങ്ങളും സുലഭം.(ചിലയിടത്തൊക്കെ ഇരകള്‍ 'എന്നെക്കൊന്നോളൂ " എന്ന മട്ടില്‍ കൊല നടത്താന്‍ പര്യാപ്തമായ ചുറ്റുപാടിലേക്ക് കയറിച്ചെല്ലുന്നതും കാണാം) റോണി റാഫേലിന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച 'വെണ്‍ നിലാവിന്‍' എന്ന ഗാനം മികവു പുലര്‍ത്തുന്നെങ്കിലും 'ജഗണു ജഗണു' എന്ന ഗാനം ഗായകന്‍ ശങ്കര്‍ മഹാദേവനോട് നീതി പുലര്‍ത്തിയില്ല. സംഭാഷണങ്ങള്‍ ചിലയിടങ്ങളില്‍ അരോചകമാവുന്നെകിലും സന്ധ്യക്ക് ഡബ്ബ് ചെയ്തിരിക്കുന്നത് ചിലപ്പോഴൊക്കെ ചീവീടിന്റെ കരച്ചില്‍ പോലെ ചെവി തുളച്ചു കയറുന്നുമുണ്ട്. പശ്ചാത്തല സംഗീതമാവട്ടെ ബഹളമയവും.ആരെങ്കിലും ഒരു തമാശക്കാരനിരിക്കട്ടെ എന്ന നിലയില്‍ 'ഷൈന്‍ രാജ്' ' എന്ന പേരില്‍ സുരാജിനെക്കൊണ്ട് കോമാളി വേഷം കെട്ടിച്ചിരിക്കുന്നു.

ജഗതി ശ്രീകുമാറിന്റെ കോളേജ് പ്രിന്‍സിപ്പള്‍, അമല എന്ന വിദ്യാര്‍ഥിനി എന്നിങ്ങനെ അപൂര്‍ണ്ണമായതും, സായ് കുമാറിന്റെ മന്ത്രി രാമകൃഷ്ണന്‍ എന്ന അസ്തിത്വമില്ലാത്ത കഥാപാത്രവുമടക്കമുള്ള പൊരുത്തക്കേടുകള്‍ പിന്നെയുമുണ്ടെങ്കിലും. തുടക്കക്കാരനെന്ന നിലയില്‍ സംവിധായകന്‍ ജി എന്‍ കൃഷ്ണകുമാര്‍ പ്രതീക്ഷയുണര്‍ത്തുന്നുണ്ട്, അത്രയൊന്നും മുഷിപ്പിക്കാതെ കാണികളെ പിടിച്ചിരുത്താന്‍ ചിത്രത്തിനാകുന്നുണ്ട്. ഛായാ ഗ്രാഹണവും എഡിറ്റിംഗും ശരാശരിയെങ്കിലും സാങ്കേതികമായി (പിക്ചര്‍, സൗണ്ട് ക്വാളിറ്റി) മികവു പുലര്‍ത്താന്‍ ചിത്രത്തിനായി. രോഹിത് മേനോനായി വന്ന ഇന്ദ്രജിത് തന്റെ വേഷം മികവുറ്റതാക്കി, സംവിധായകന്റെ പിടിപ്പുകേട് ചിലയിടങ്ങളിലുണ്ടെന്നല്ലാതെ ഒരു പിഴവും രോഹിത് മേനോനില്ല. സുദീപ് എന്ന പോലീസ് കമ്മീഷണറായി വന്ന ബിജു മേനോനും വില്ലനായ സതീശായി വന്ന റിയാനും തങ്ങളുടെ റോളുകള്‍ ഭംഗിയായി ചെയ്തു. (നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജ കുമാരി എന്ന ചിത്രത്തിലാണ് നാം റിയാനെ ഇതി മുന്‍പ് കണ്ടിട്ടുള്ളതെന്നു തോന്നുന്നു), സന്ധ്യ, ധന്യ മേരി വര്‍ഗ്ഗീസ്, രാജ് മോഹനന്‍, പദ്മ സൂര്യ എന്നിവരൊക്കെ മികച്ച പ്രകടനം നടത്തി. സംവിധായകന്റെ ക്രാഫ്റ്റ് കയ്യിലുള്ള ജി എന്‍ കൃഷ്ണകുമാറിന് ഭാവിയില്‍ മികച്ച ചിത്രങ്ങളൊരുക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

അവലോകന സാരം: പുതുമകളൊന്നുമില്ലെങ്കിലും മുഷിപ്പിക്കാത്ത ഒരു പ്രതികാര കഥ.


അന്തരിച്ച പ്രമുഖ നടനും സംവിധായകനുമായ ശ്രീ. വേണു നാഗവള്ളി അവസാനമായി ചെറിയ റോളിലെങ്കിലും, അഭിനയിച്ച ചിത്രമാണിത്, രോഗാധിക്യം മൂലമുള്ള അവശത അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു, ആ കലാകാരനെ നമുക്ക് ഒരിക്കല്‍ കൂടി സ്മരിക്കാം.


2 comments:

  1. അഭിനന്ദനങ്ങള്‍......... സിനിമക്കും ബ്ലോഗിനും

    ReplyDelete
  2. ഏകദേശം പടം കണ്ട പോലെ ആയി ..താങ്ക്സ്

    ReplyDelete