Thursday, November 18, 2010

ത്രില്ലര്‍ ശരിക്കുമൊരു സസ്പന്‍സ് ത്രില്ലര്‍




കേരളത്തില്‍ നാം നേരിടുന്ന രാഷ്ട്രീയ സാമ്പത്തിക അസമത്ത്വങ്ങളെക്കുറിച്ച് ഉത്തമ ബോധവാനാണ് ശ്രീ ബി ഉണ്ണിക്കൃഷ്ണന്‍,ജീവിത ഗന്ധിയായ സിനിമകളുടെ അണിയറയില്‍ നിന്നും സംവിധായകനെന്ന ലേബലിലേക്ക് ചുവടു മാറിയപ്പോള്‍ കേരളം നേരിടുന്ന ഭീഷണികള്‍ തന്നെയായിരുന്നു അദ്ദേഹം തന്റെ ചിത്രങ്ങള്‍ക്ക് പ്രമേയങ്ങളാക്കിയത്. തന്റെ മുന്‍ കാല ചിത്രങ്ങളുടെ ജയ പരാജയങ്ങളില്‍ നിന്നും പാഠങ്ങളുള്‍ക്കൊണ്ടു കൊണ്ട് ഒരു തികച്ചും വ്യത്യസ്തമായ ഒരു സസ്പന്‍സ് ത്രില്ലര്‍ അണിയിച്ചൊരുക്കിയ ശ്രീ ബി ഉണ്ണിക്കൃഷ്ണന് അനുമോദങ്ങള്‍.

നീതിമാനും, ധീരനുമാണ് ഡി സി പി നിരജ്ഞന്‍ (പൃഥിരാജ്), കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന അദ്ദേഹത്തിന് മേലുദ്യോഗസ്ഥരുടെ ശകാരങ്ങളും, അഭിനന്ദനങ്ങളും ഒരു പോലെ അനുഭവിക്കേണ്ടി വരുന്നുണ്ട്. പ്രമുഖ യുവ വ്യവസായിയും സമ്പന്നനുമായ സൈമണ്‍ പാലത്തുങ്കല്‍ (പ്രജന്‍) ഇതിനിടയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നു. അന്വേഷണ ചുമതല ഏറ്റെടുക്കുന്ന നിരജ്ഞന് കൃത്യ നിര്‍വ്വഹണത്തിനിടയില്‍ തന്റെ പൂര്‍വ്വകാമുകി മീര (കാതറീന്‍), ദുബായ് അധോലോക നേതാവ് മാര്‍ട്ടിന്‍ ദിനകര്‍ (സമ്പത്ത്) തുടങ്ങി ഒട്ടനവധി ആളുകളുമായി ഇടപെടേണ്ടിയും വരുന്നുണ്ട്.നിരജ്ഞന്റെ പ്രയത്നങ്ങള്‍ക്കൊടുവില്‍ കൊലപാതകത്തിനു പിന്നിലെ ദുരൂഹത മറനീക്കപ്പെടുകയും പ്രതി വെളിച്ചത്തു വരികയും ചെയ്യുന്നു.

വ്യത്യസ്തമായി അവതരിപ്പിക്കപ്പെട്ടെങ്കിലും സൂപ്പര്‍ താര ചിത്രങ്ങളിലെ ചില മാമ്മൂല്‍ ചടങ്ങുകള്‍ ത്രില്ലറിലുമുണ്ട്. നായകന്‍ തൊടുന്ന മാത്രയില്‍ വില്ലന്മാര്‍ നിലം തൊടാതെ പറക്കുന്നതും, ഗുണ്ടകള്‍ ഓരോരുത്തരായി ഊഴം വെച്ച് നായകന്റെ ഇടി കൊള്ളാന്‍ വരുന്നതുമൊക്കെ ഒരു സൂപ്പര്‍ താര ത്രില്ലര്‍ സിനിമയുടേ അവിഭാജ്യ ഘടകമെന്ന പ്രതീതി തോന്നിക്കത്തക്ക വണ്ണം ചമച്ചിട്ടുണ്ട്. അല്‍പ വസ്ത്രധാരിണികളെ വെച്ചുള്ള ഗാനവും മറ്റും ഒരു ഐറ്റം നമ്പര്‍ എന്നതിലുപരിയായി സിനിമയുടെ ഘടനയോടൊത്തു പോകുന്നില്ലെന്നതും ന്യൂനതയായി തോന്നാം.

പൃഥ്വിരാജെന്ന നടന്റെ ഫ്ലക്സിബിലിറ്റി വ്യക്തമാക്കുന്ന ചടുലന്‍ ആക്ഷന്‍ രംഗങ്ങള്‍, സാധാരണക്കാരനായ പ്രേക്ഷകനെ കയ്യടിക്കാന്‍ പ്രേരിപ്പിക്കുന്ന പഞ്ചിംഗ് ഡയലോഗുകള്‍ അവതരണത്തിലെ ചടുലത തുടങ്ങി ഒട്ടനവധി മേന്മകള്‍ ത്രില്ലറിലുണ്ട്. നിരഞ്ജന്‍ എന്ന കഥാപാത്രത്തെ തികഞ്ഞ അര്‍പ്പണ ബോധത്തൊടേ സമീപിച്ചിരിക്കുന്ന പൃഥ്വി തന്റെ വേഷം മികവുറ്റതാക്കി. അന്തരിച്ച നടന്‍ സുബൈര്‍, സിദ്ദിഖ്, ലാലു അലക്സ് തുടങ്ങി എല്ലാവരും തങ്ങളുടെ റോളുകള്‍ മികച്ചതാക്കിയപ്പോള്‍ മാര്‍ട്ടിന്‍ ദിനകറായി വന്ന സമ്പത്ത് നായകനൊപ്പം തന്നെ സ്ക്രീനില്‍ നിറ സാന്നിധ്യമായി. സംവിധാനം കൂടാതെ തിരക്കഥ, സംഭാഷണം എന്നിവയിലും ശ്രീ ബി ഉണ്ണിക്കൃഷ്ണന്റെ പ്രതിഭ മിന്നിത്തിളങ്ങിയിരിക്കുന്നു.

അവലോകന സാരം:

ത്രില്ലര്‍ സിനിമകള്‍ എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടവയാണ്, യവനികയും, സി.ബി.ഐ ചിത്രങ്ങളുമൊക്കെ നേടിയ ജനപ്രീതി ഇത്തരം സിനിമകളോട് മലയാളികള്‍ക്കുള്ള പ്രിയം വ്യക്തമാക്കുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ കാണികളെ ആകാംക്ഷയോടെ പിടിച്ചിരുത്തുക എന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ 'ദ ത്രില്ലര്‍' പ്രായഭേദമന്യേ അസ്വാദ്യകരമായ ഒരു കലാ സൃഷ്ടി തന്നെയാണ്.



No comments:

Post a Comment