Tuesday, May 4, 2010

'പുള്ളിമാന്‍'


സംവിധാനം: അനില്‍ കെ നായര്‍

നല്ലൊരു ശനിയാഴ്ചയായിട്ട് കണ്ണു തുറന്ന്‍ മുറ്റത്തിറങ്ങിയ എന്നെ എതിരേറ്റത്അന്ന്‍ പുലര്‍ച്ചെ റബ്ബര്‍ മരം വീണ് നിലം പതിച്ച ഇലകട്രിക് പോസ്റ്റ് എന്ന കാഴ്ചയായിരുന്നു, എതായാലും ഉടനെയെങ്ങും കറന്റ് വരില്ല എന്നുറപ്പുള്ളതു കൊണ്ടും, പ്രത്യേകിച്ച് വേറെ പരിപാടിയൊന്നുമില്ലാത്തതു കൊണ്ടും ഞാന്‍ കുളിച്ചൊരുങ്ങി നേരെ ബൈക്കെടുത്ത് സിറ്റിയിലേക്ക് വിട്ടു. സിറ്റിയിലെത്തി ഏതു സിനിമ കാണണം എന്നറിയാതെ കണ്‍ഫ്യൂഷ്നായ എന്റെ കണ്ണുകളില്‍ 'പുള്ളിമാന്റെ' പോസ്റ്റര്‍ പെട്ടു, സംവിധായകന്‍, ലാല്‍ ജോസിന്റെ ശിഷ്യനും നവാഗതനുമൊക്കെ ആയതു കൊണ്ട് ഒന്നു പ്രോത്സാഹിപ്പിച്ചേക്കാം എന്നോര്‍ത്ത് മാറ്റിനിക്കു കയറി, അനുപമയില്‍ കയറി ഞാന്‍ ബാല്‍ക്കണിയില്‍ ചുറ്റും നോക്കി പത്തോ ഇരുപതോ പേരുണ്ടാകും, കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു പത്തു പേരൂടെത്തി (തിരുവനന്തപുരം ശ്രീബാലയില്‍ പോലും ഊരും പേരുമറിയാത്ത തുണ്ട് വെട്ടിക്കൂട്ടലുകള്‍ കാണാന്‍ ഇതിന്റെ നാലിരട്ടി ആളുകളുണ്ടാകും, വെറുതെയാണോ തീയെറ്ററുകള്‍ കൂട്ട ചരമം പ്രാപിക്കുന്നതു)
പെരുമണ്ണൂര്‍ ഗ്രാമത്തില്‍ വാസു എന്ന ഭീകരന്‍ നടത്തുന്ന ഒരു കൊലപാതകം, അതും നല്ല പള്ളക്കു കുത്തിയിറക്കല്‍ നടക്കുന്നതോടെ സിനിമ തുടങ്ങുന്നു, നന്മ നിറഞ്ഞ ഒരു പറ്റം ആളുകള്‍ വസിക്കുന്നയിടമാണ് പെരുമണ്ണൂര്‍, ബാല്യത്തില്‍ എങ്ങിനെയോ അവിടെ എത്തിപ്പെടുന്ന കുഞ്ഞുണ്ണിയെ (കലാഭവന്‍ മണി) രാമേട്ടന്‍ (നെടുമുടി വേണു) സ്വന്തം മകനെപ്പോലെ വളര്‍ത്തുന്നു, ആ നാട്ടിലെ കുട്ടികള്‍ കുഞ്ഞുണ്ണിയുടെ പാട്ടുകേട്ടാലെ ഉറങ്ങാറുള്ളൂ പോലും ! ,ഇതിനിടയില്‍ കാലന്‍ വാസു വീണ്ടുമെത്തി അരെയൊക്കെയോ ചവിട്ടുന്നു ( അതൊക്കെ എന്തിനാണെന്ന്‍ സംവിധായകനു മാത്രമേ അറിയൂ), പെരുമണ്ണൂരിലെ ആളുകള്‍ "ആയ്യോ കാലന്‍ വന്നു കാലന്‍ വന്നു ഇനി എന്താകും ഇവിടുത്തെഅവസ്ഥ" എന്നു പതിവു പോലെ വിലപിക്കുന്നു...പെണ്‍കുട്ടികളെപ്പോലും കാലന്‍ വാസു വെറുതെ വിടില്ല പോലും, ഇങ്ങനൊക്കെയാണെങ്കിലും നമ്മുടെ നായകന്‍ കാലന്‍ വാസുവുമായി നല്ല 'ക്ലോസാണ്' വാസുവണ്ണാ എന്ന്‍ തേന്‍ പുരട്ടി വിളിച്ച് എണ്ണ പുരട്ടി മസാജ് ചെയ്തു കൊടുക്കുന്നു......ഇതിനൊക്കെയിടയില്‍ ഭീകരമായ കുറെ പാട്ടുകളും, ഗ്രാമൊത്സവം എന്ന പേരില്‍ നടത്തുന്ന പേക്കൂത്തുകളുമൊക്കെ നമ്മള്‍ സഹിക്കണം..ഇതിനിടയില്‍ നാടോടി പെണ്‍കൊടിയായ രാധ (മീര നന്ദന്‍) യും കുടുംബവും പെരുമണ്ണൂരെത്തുന്നു, ശ്രീകൃഷ്ണ വിഗ്രഹം ഉണ്ടാക്കി വിറ്റ് ജീവിക്കുന്നവരാണവര്‍, കുടിയനായ പിതാവ്, ഇളയ രണ്ട് പെണ്‍കുട്ടികള്‍ ഇങ്ങനെ വലിയൊരു ഭാരം ആ പാവത്തിന്റെ ചുമലിലുണ്ട് (പാവം കുട്ടി), തുറന്ന ഒരു റ്റെന്റിലാണ് പെണ്‍ കുട്ടികള്‍ താമസം, പാവങ്ങളാണെങ്കിലും "ഞങ്ങള്‍ നാടോടികള്‍" എന്ന്‍ നാഴികയ്ക്ക് നാല്‍പതു വട്ടം പറയുന്നെങ്കിലും, പട്ടു വസ്ത്രങ്ങളും, എത്നിക് ആഭരണങ്ങളും കടുത്ത മേക്കപ്പുമിട്ടാണ് പാവങ്ങള്‍ നടക്കുന്നത് (കുടിയന്‍ മൂപ്പിലാന്‍ പോലും സില്‍ക് ജൂബ്ബ മാറി മാറി ധരിക്കുന്നു), പതിവുപോലെ കാലന്‍ വാസുവിന്റെ കിരാത നയങ്ങള്‍ രാധയുടെ മേല്‍ പെടുന്നു, അനിയത്തിക്കുട്ടികള്‍ക്കിടയില്‍ ഉറങ്ങിക്കിടക്കുന്ന അവളെ തോളിലിട്ട് തട്ടിക്കൊണ്ട് പോകുന്നു..ബലാല്‍സംഗമാണ് ലക്ഷ്യം, പക്ഷെ നായകന്റെ അഭ്യര്‍ത്ഥന മാനിച്ച് ബലാല്‍സംഗം ഉപേക്ഷിച്ച് വില്ലന്‍ മടങ്ങുന്നു...ഇതിനിടയില്‍ കുഞ്ഞുണ്ണിയുടെ അവകാശികള്‍ അവനെ തേടിയെത്തുന്നു..പിന്നെ ഫ്ലാഷ് ബാക്ക് ഇരുപതു വര്‍ഷം മുന്‍പ് നടക്കുന്ന കഥയില്‍ സാന്‍ട്രോ കാറും, ചാനലുകളിലെ റിയാലിറ്റി ഷോകളെ ക്കുറിച്ചുള്ള ഘോര ഘോര പ്രസംഗവും ഒക്കെ കാണുമ്പോള്‍ നാം കണ്ണുമിഴിക്കും പിന്നെ കുഞുണ്ണിയുടെ (കരുമാടിക്കുട്ടനില്‍ നിന്നും അല്‍പ്പം കൂടി ബുദ്ധിവളര്‍ച്ച പ്രാപിച്ച പരുവത്തില്‍) സെന്റി ഡയലോഗുകളും, നാട്ടുകാരുടെ വിങ്ങലും ഒക്കെ കാണുമ്പോള്‍ ഈ പടത്തിനു തലവെച്ച നാമും കരയും..ഒടുവില്‍ കാലന്‍ വാസു തുടക്കത്തില്‍ കുത്തിയിറക്കിയ കത്തി നമ്മുടെ പള്ളക്കാരുന്നു കൊണ്ടത് എന്ന യാഥാര്‍ത്യം തിരിച്ചറിഞ്ഞ് കൃതാര്‍ത്ഥരായി തീയേറ്റര്‍ വിടാം...
ഈ സിനിമയില്‍ ആകെക്കൂടി സഹിക്കാന്‍ കഴിയുന്നത് 'മല്ലിപ്പൂ' എന്ന പാട്ടു മാത്രം ..കണ്ടിരിക്കാം

verdict : തോമസു കുട്ടി വിട്ടോടാ​‍ാ.......................................

No comments:

Post a Comment