Tuesday, May 4, 2010

ചെറിയ കള്ളനും , വല്യ പോലീസും



കടം കയറി എല്ലാം മുടിഞ്ഞതുമൂലം ഭാര്യ സൌദാമിനി(വിദ്യ) ക്ക് , ഒരു ലോഡ്ജില്‍ നിന്നും കത്തെഴുതുകയാണ് കുമാരന്‍(ജഗദീഷ്), കട ബാധ്യത മൂലം താന്‍ ജീവനൊടുക്കുകയാണെന്ന്‍ അയാള്‍ ഭാര്യക്കെഴുതുന്നു. കത്തു നാട്ടിലെത്തുകയും, കുമാരന്‍ മരിച്ചേ എന്ന്‍ നാട്ടിലെ കുട്ടികളടക്കം ആര്‍ത്തു വിളിച്ചു നടക്കുകയും ചെയ്യുന്നു, പക്ഷെ ഒരു ഭയങ്കര പ്രശ്നം അതിനിടക്ക് പൊന്തി വരുന്നു ,മരിച്ച കുമാരന്റെ ശവശരീരം എവിടെ? ഇതിനിടയില്‍ സദാശിവന്‍ (മുകേഷ്) എന്നയാള്‍ കുമാരന്റെ വീട്ടിലെത്തുകയും വേണ്ട സഹായങ്ങള്‍ ചെയ്യുകയും ചെയ്യുന്നു, ഇതിനിടയില്‍ പോലീസ് ഒരു ശവം തമിഴ്നാട്ടില്‍ നിന്നും ഇമ്പോര്‍ട്ട് ചെയ്യുകയും യധാവിധി സംസ്കരിക്കുകയും ചെയ്യുന്നു, അതിനിടയില്‍ മരിച്ചതു തങ്ങളുടെ കുമരനണ്ണനാണെന്ന്‍ പറഞ്ഞ് കുറേ തമിഴന്മാരും എത്തുന്നു, പിന്നെ പതിവു പോലെ അടി പിടി, കരച്ചില്‍ ഒക്കെ കഴിയുമ്പോള്‍ കുമാരന്‍ തിരിച്ചു വരുന്നു, സദാശിവന്‍ മൂലമാണ് അയാള്‍ ക്കു പണം നഷ്ടപ്പെട്ടതെന്നു അയാള്‍ ഭാര്യയോട് പറയുന്നു, പക്ഷെ സദാശിവന്‍ അയാളുടെ കടം വീട്ടിയിരുന്നു, ഒടുവില്‍ ആളുകളുടെ പണം തട്ടി മുങ്ങാന്‍ ശ്രമിക്കുന്ന വില്ലനെ ഇരുവരും ചേര്‍ന്ന്‍ നേരിടുന്നു...ടും..(ബഷീര്‍ ശൈലിയില്‍)..കഥ ശുഭം

സിനിമാ എന്നതിനുപരി വഴിതെറ്റി ഈ സാധനം കാണാന്‍ വന്നു പെട്ട ഹതഭാഗ്യരെ ക്ഷ്മയുടെ നെല്ലിപ്പലക കാണിക്കുന്ന ഉദാത്തസ്റിഷ്ടി.......ഹരിദാസ് കേശവന്‍ എന്ന സംവിധായകന് ഒരു പത്തുകൊല്ലം മുന്‍പായിരുന്നെങ്കില്‍ ഈ സംഭവം ദൂരദര്‍ശനില്‍ ഖണ്ഡശ്ശ കാണിക്കാമായിരുന്നു...(പണ്ട് കുടപ്പനക്കുന്നില്‍ നിന്നും പ്രക്ഷേപണം ചെയ്ത 'അമ്മച്ചിയെത്തും മുന്‍പേ', 'മണിവീണ' എന്നീ സീരിയലുകളിലും ഭേദം ഇതു തന്നേയാണ്)...സുരാജ് വെഞ്ഞാറമൂടിന്റെ ഭീകര കോമഡി യും , തറ നമ്പരുകളും ചിരിയല്ല മറ്റു പല വികാരങ്ങളുമാണുണര്‍ത്തുന്നതു, അതു പോലെ തന്നെ ദയനീയമായിപ്പോയി മകളാകാനും മാത്രം പ്രായമുള്ള വിദ്യയെ ജഗദീഷിന്റെ ഭാര്യയാക്കിയതു, ജഗതി അവതരിപ്പിക്കുന്ന പഞ്ചാ;പ്രസിഡന്റിന്റെ വേശ്യാ സന്ദര്‍ശനം, സലിം കുമാറിന്റെ ചായക്കടയും അതിലെ കഥാപാത്രങ്ങളും തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ പ്രേക്ഷകര്‍ക്കു നേരെ ഇളിച്ചു കാട്ടുന്നു, തീര്‍ന്നില്ല കുമാരന്‍ മരിച്ചെന്നു കരുതി അടുത്തു കൂടുന്ന ബന്ധുക്കളുടെ അസഹനീയ പ്രകടനം, മരണവീട്ടില്‍ വന്ന്‍ ബ്ലേഡുകാര്‍ കുമാരന്റെ ഭാര്യയെ കയറിപ്പിടിക്കല്‍ എന്നീ കലാപരിപാടികള്‍ തികഞ്ഞ വേദനയോടെ കണ്ടിരിക്കുമ്പോള്‍ തന്നെ സുരാജ് തമിഴ്നാട്ടില്‍ നിന്നും ശവപ്പെട്ടിയുമായെത്തും... അതും സഹിച്ചു കഴിയുമ്പോളാണ് തമിഴ് നാട്ടില്‍ നിന്നും (നടന്‍ ചാര്‍‌ലിയും മറ്റും) കുറെപ്പേരെത്തി കൂത്താട്ടം നടത്തുന്നതു, ഇതൊക്കെ കഴിയുമ്പോള്‍ കുമാരന്‍ തിരിച്ചു വരുന്നു, അപ്പോളൊരു പാട്ടുണ്ട് 'കുമാരാ' എന്നൊക്കെ പറഞ്ഞ് ' 'വ്യത്യസ്തനാം ബാലന്റെ' അതെ സെറ്റപ്പു തന്നെ പാട്ടിന് , നാട്ടുകാര്‍ മുഴുവനും ആ പാട്ടില്‍ തുള്ളിക്കളിക്കുന്നു, ഇതൊക്കെ പോട്ടെ ആത്മഹത്യാ കുറിപ്പ് പോസ്റ്റ് ചെയ്ത് റൂമില്‍ മടങ്ങിയെത്തുന്ന കുമാരനു മുന്‍പില്‍ ഒരു സിദ്ധനെത്തുന്നു അതോടെ കുമാരന്‍ കുടുംബവും കത്തും മറന്ന്‍ തീര്‍ഥയാത്ര പോകുന്നു...പാതി വഴിക്ക് ഇറങ്ങുന്നതിഷ്ടമല്ലാത്തതു കൊണ്ട് അനുഭവിച്ചു തീര്‍ത്ത പടം എന്നു പറഞ്ഞാല്‍പ്പോരാ മോശം സിനിമയ്ക്കുള്ള അവാര്‍ഡ് മലയാളത്തിലുമേര്‍പ്പെടുത്തണമെന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്ന ചിത്രം.....

No comments:

Post a Comment