Tuesday, May 4, 2010

സീനിയര്‍ മാന്‍ഡ്രേക്ക്



പതിമൂന്ന്‍ വര്‍ഷ്ങ്ങള്‍ക്ക് മുന്‍പ് ജൂനിയര്‍ മാന്‍ഡ്രേക്ക് ഇറങ്ങിയപ്പോള്‍, സ്കൂള്‍ കുട്ടിയായിരുന്നതു കൊണ്ട് തീയേറ്ററില്‍ പോയി കാണാന്‍ സാധിച്ചില്ല (അന്നൊക്കെ അപൂര്‍വ്വം ചിത്രങ്ങളെ തീയേറ്ററില്‍ കണ്ടിരുന്നുള്ളു) പക്ഷെ വീഡിയോ കേസറ്റ് ഇട്ടും, ടീവിയിലുമായി പിന്നീട് പല തവണ പ്രസ്തുത ചിത്രം കാണുകയും, മനസ്സറിഞ്ഞ് ചിരിച്ചു മറിയുകയും ചെയ്തു, ഇതിന്റെ രണ്ടാം ഭാഗമായ സീനിയര്‍ മാന്‍ഡ്രേക്കിലും എന്തെങ്കിലുമൊക്കെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് റിലീസ് ദിവസം തന്നെ കോട്ടയം അനുപമയില്‍ കാണുവാന്‍ ചെന്നത്. ടൈറ്റിലുകള്‍ കണ്ടപ്പോള്‍ തന്നെ എന്തോ ഒരിത്..അനുഭവപ്പെട്ടു പക്ഷെ അതത്ര കാര്യമാക്കിയില്ല..ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന ഓട്ടോ ഡ്രൈവറെ ബൈക്കുകാര്‍ വളഞ്ഞു പിടിക്കുന്ന തുടക്കം കണ്ടപ്പോഴെ സംഗതി കുഴപ്പമാണെന്ന്‍ ബോധ്യമായി, വല്യ മുതലാളിയായ ഓമനക്കുട്ടന്റെ (ജഗതി) കൈയ്യില്‍ കുഴപ്പക്കാരന്‍ പ്രതിമ വീണ്ടും എത്തുന്നു, അതൊഴിവാക്കാനുള്ള തന്ത്രങ്ങളാണ​‍് പിന്നീട് ..ഇതിനിടയില്‍ ഓമനക്കുട്ടന്റെ ഭാര്യ (കല്‍പ്പന) 'തിരോന്തരം' ഭാഷ കൊണ്ട് അമ്മാനമാടുന്ന രംഗങ്ങളുണ്ട്, ഭാര്യാ സഹോദരനായ സഹ്രദയന്‍ (ജഗദീഷ്) ഓമനക്കുട്ടന്റെ സഹായത്തിനെത്തുന്നു, സഹ്രദയന്‍ പഴയ ആദിവാസി പ്രേമമൊക്കെയായി ,അവിവാഹിതനായി ഒറ്റക്ക് കഴിയുകയാണ് ( ജൂനിയര്‍ മാന്‍ഡ്രേക്കിലുണ്ടായിരുന്ന കാമുകി (കീര്‍ത്തി ഗോപിനാഥ്) നെന്തു പറ്റിയെന്തോ?) മേമ്പോടിയായി സഹ്രദയന്റെ വക കുറച്ചു പാട്ടുകള്‍ കാണിക്കും, ഓമനക്കുട്ടന്‍ പ്രതിമയുപയോഗിച്ച് കൂടോത്ര ബിസിനസ്സ് തുടങ്ങുകയാണ് പിന്നീട്, ഇതൊക്കെ പോകട്ടെ സുരാജിന്റെ പോലീസിന്റെ വക ഭീകരമായ തമാശകള്‍, ഭ്രാന്തന്‍ ബാലന്‍ (സലിം കുമാറിന്റെ ) വിക്രിയകള്‍ വീണ്ടും കുറെ പാട്ടുകള്‍ ( ഇതില്‍ 'പൈക്കിഞോ' എന്ന നമ്പര്‍ ഹൊറിബിള്‍ ) ഇവയൊക്കെ കൂടി പ്രേക്ഷകരുടെ സമനിലതെറ്റിക്കുന്നു, സഹ്രദയന്റെ വീട്ടില്‍ ഇതിനിടയില്‍ ഒരു പെണ്‍കുട്ടി (ചാരുത) കടന്നു കൂടുന്നു ,പതിവു പോലെ വില്ലനായി സീനിയര്‍ മാന്‍ഡ്രേക്ക് ലാന്റ് ചെയ്യുന്നു (ജൂനിയര്‍ ജയിലിലാണല്ലോ) ഓമനക്കുട്ടന്റെ അത്യാര്‍ത്തി അയാളെ കുഴപ്പങ്ങളിലെത്തിക്കുന്നു, രക്ഷപെടാന്‍ ശ്രമിക്കുന്ന സീനിയര്‍ കാറു പൊട്ടിത്തെറിച്ച് മരിക്കുന്നു..അതോടെ കഥ തീരുന്നു.

ഡിജിറ്റല്‍ ഫോര്‍മാറ്റിലാണ് ഈ ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്, സംവിധാനവും എഡിറ്റിങ്ങുമൊക്കെ അലി അക്ബര്‍ തന്നെ , സീനിയര്‍ മാന്‍ഡ്രേക്ക് ലാന്റ് ചെയ്യുന്നത്, ജഗതിയുടെ ഓഫീസ് മുറി, മുതലായ രംഗങ്ങളിലൊക്കെ എഡിറ്റിങ്ങ് അപാകത കാണാം (ജഗതിയുടെ ഓഫീസ് മുറി ബാക്ഗ്രൌണ്ടില്‍ 'ബ്ലൂ' സ്ക്രീന്‍ ഇട്ടാണ് ചിത്രീകരിച്ചിരിക്കുന്നതു ,പിന്നീട് എഡിറ്റിങ്ങ് റ്റൈമില്‍ ബ്ലൂ സ്ക്രീന്‍ ഇരേസ് ചെയ്ത് അനുയോജ്യമായ പശ്ചാത്തലം ചേര്‍ക്കുന്നു, ഇതില്‍ പശ്ചാത്തലം ചിത്രീകരിച്ച ക്യാമറയുടേയും, ക്യാരക്ടേര്‍സിനെ ചിത്രീകരിച്ച ക്യാമറയുടേയും ചലനം ഒരു പോലെ വേണം എന്നാല്‍ ജഗതിയുടെ ഓഫീസ് മുറി കാണിക്കുമ്പോള്‍ ,ക്യാരക്ടര്‍ ചിത്രീകരിച്ച ക്യാമറ മാത്രമേ അനങ്ങുന്നുള്ളു, പശ്ചാത്തലം നിശ്ചലമായി നില്‍ക്കുന്നു) ശബ്ദസമ്മിശ്രണവും പോര, ദൂരദര്‍ശനിലെ ഒരു മെഗാസീരിയല്‍ വല്യ സ്ക്രീനില്‍ കാണുന്ന അനുഭവമേ ഈ സിനിമക്ക് സമ്മാനിക്കാന്‍ കഴിയുന്നുള്ളു.

ഒരു ചോദ്യം ബാക്കിയാകുന്നു 'ഈ അലി അക്ബറിനിതെന്തു പറ്റി?'

No comments:

Post a Comment