Saturday, October 23, 2010

കോക്ടെയില്‍(Cocktail) ഒരു അവലോകനം


കൊച്ചിയിലെ മികച്ച ആര്‍ക്കിട്ടെക്ടുകളില്‍ ഒരാളും കഠിനാധ്വാനിയുമാണ​‍് രവി എബ്രഹാം (അനൂപ് മേനോന്‍), ഭാര്യ പാര്‍വ്വതിയ്ക്കും (സംവൃത സുനില്‍) മകള്‍ക്കുമൊപ്പം കറതീര്‍ന്ന കുടുംബസ്ഥനായി കഴിയുന്ന രവിയുടെ ഉയര്‍ച്ചയില്‍ അസൂയാലുക്കളേറെയുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം രവി-പാര്‍വ്വതി ദമ്പതികളുടെ ഇടയിലേക്ക് അജ്ഞാതനായ ഒരാള്‍ (ജയസൂര്യ) കടന്നു വരികയാണ​‍്, വെങ്കി എന്നു വിളിക്കാവുന്ന അയാളുടെ പ്രവേശനത്തോടെ കഥാ ഗതി തന്നെ മാറുകയാണ​‍്, കേവലം ഒരു ദിവസം മാത്രമേ വെങ്കിയ്ക്കൊപ്പം രവിയും, പാര്‍വ്വതിയും ചിലവിടുന്നുള്ളുവെങ്കിലും ഇരുവര്‍ക്കും പൊള്ളുന്ന അനുഭവങ്ങളിലൂടെയാണ​‍് കടന്നു പോകേണ്ടി വരുന്നത്, പക്ഷെ അത്തരം അഗ്നിപരീക്ഷകളിലൂടെ ചിലതൊക്കെ ശുദ്ധീകരിക്കപ്പെടുകയും, കുടുംബ ബന്ധങ്ങളുടെ മൂല്യം തെളിയിക്കപ്പെടുകയും ചെയ്യുന്നു.

പ്രിയദര്‍ശന്‍ സിനിമകളുടെ എഡിറ്റര്‍ ആയിരുന്ന അരുണ്‍ കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ കോക്ടെയില്‍ , ഒരു പാശ്ചാത്യ സിനിമയുടെ അനുകരണം മാത്രം എന്നു പറഞ്ഞ് നമുക്കു വേണമെങ്കില്‍ പുഛ്ചിച്ച് തള്ളാം, പക്ഷെ റീ മേക്കുകളും, ഗിമ്മിക്കുകളും അരങ്ങുവാഴുന്ന മലയാള സിനിമാ തട്ടകത്തില്‍ വ്യത്യസ്ഥമായ എന്നാല്‍ പറയാന്‍ മടിക്കപ്പെടുന്ന ഒരു പ്രമേയം അവതരിപ്പിച്ച സംവിധായകന്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു, പക്ഷെ പദാനുപദ കോപ്പിയടി പോലെ സീനുകള്‍ ആവിഷ്കരിക്കുന്ന നയം അത്ര പ്രോത്സാഹനാര്‍ഹമല്ല. ചിത്രത്തിലെമ്പാടും നിറഞ്ഞു നില്‍ക്കുന്നത് സംവിധായക മികവോ ,തിരക്കഥയോ അല്ല മറിച്ച് മൂന്നു കഥാപാത്രങ്ങളാണ​‍്, അഭിനയ സാധ്യത ധാരാളമുള്ള വെങ്കി എന്ന കഥാപാത്രത്തിലൂടെ ജയസൂര്യ നല്ല ഇരുത്തം വന്ന നടനായി എന്ന്‍ നിസ്സംശയം പറയാം, അമിതമായ ആക്രോശമോ, ഭാവാഭിനയമോ കൂടാതെ വെങ്കിയുടെ മനോവ്യാപാരങ്ങള്‍ അതി മനോഹരമായി ആവിഷ്കരിക്കാന്‍ ജയസൂര്യക്കായി. രവി എബ്രഹാമായി വന്ന അനൂപ് മേനോന്‍ തന്റെ റോള്‍ മികച്ചതാക്കി, സ്ഥിരം സഹനടി, പ്രണയിനി റോളുകളില്‍ തളച്ചിടപ്പെട്ടിരുന്ന സംവൃതയ്ക്ക് പാര്‍വ്വതി എന്ന കഥാപാത്രം തന്റെ അഭിനയ ശേഷി തെളിയിക്കാനുതകി. പിന്നെ എടുത്തു പറയേണ്ടുന്നത് ചെറിയ റോളാണെങ്കിലും അത് മികച്ചതാക്കിയ ഫഹദ് ഫാസിലിന്റെ സാന്നിധ്യമാണ​‍്. പ്രദീപ് കുമാറിന്റെ ഛായാഗ്രാഹണവും, രതീഷ് വേഗ, അല്‍ഫോണ്‍സ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഗാനങ്ങളും മികവു പുലര്‍ത്തി.

പാശ്ചാത്യ സിനിമകളുടേയും, മലയാള സിനിമകളുടേയും തരംഗ ദൈര്‍ഘ്യം രണ്ടാണ​‍്, തോക്കു ചൂണ്ടി കൊള്ളയും, കിഡ്നാപ്പിങ്ങുമൊക്കെ അവിടെ സഹജമെങ്കിലും നമ്മള്‍ മലയാളികള്‍ 'ഇതൊക്കെ ഇവിടെ നടക്കുമോ?' എന്ന മട്ടിലേ പ്രസ്തുത സംഗതികള്‍ മലയാളീകരിക്കപ്പെട്ട് കാണുകയുള്ളുവെന്നത് കോക്ക്ടെയിലിന്റെ പ്രധാന ന്യൂനതയാണ​‍്. വിവാഹേതര ബന്ധങ്ങള്‍ എന്ന ഗോപ്യമാക്കപ്പെട്ട അധ്യായം വായിക്കാന്‍ കൊള്ളാത്തതെന്ന്‍ വിധിയെഴുതുകയും എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഒളിച്ചു വായിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ ഇത്തരമൊരു വിഷയത്തിന്റെ സ്വീകാര്യതയും പ്രശ്നമാണ​‍്. തുടക്കക്കാരനെന്ന നിലയില്‍ അരുണ്‍ കുമാര്‍ പ്രതീക്ഷയുണര്‍ത്തുന്നെങ്കിലും ആശയ ദാരിദ്രമെന്ന പേരില്‍ പാശ്ചാത്യ സൃഷ്ടികളുടെ അനുകരണങ്ങളില്‍ മാത്രമൊതുങ്ങാതെ നൂതനമായ പ്രമേയങ്ങള്‍ക്ക് ജീവന്‍ നല്‍കുവാന്‍ ഈ സംവിധായകന​‍് കഴിയുമാറാകട്ടെ എന്ന്‍ ആശിക്കാം.

മിതമായ അളവില്‍ മദ്യവും, പഴച്ചാറുകളും ചേര്‍ത്തുണ്ടാക്കുന്ന പാനീയമാണ​‍് കോക്ടെയില്‍ (cocktail)‍, അതേ പോലെതന്നെ കുടുംബ ബന്ധങ്ങളുടെ മാധുര്യവും ,ചില നഗ്ന യാഥാര്‍ത്യങ്ങളുടെ ചവര്‍പ്പും മിതമായ അളവില്‍ കൂട്ടിക്കലര്‍ത്തിയ ആസ്വദിക്കാന്‍ പാകത്തിലുള്ള സൃഷ്ടി തന്നെ കോക്ടെയില്‍ എന്ന ചിത്രവും.

ചിത്രം തീര്‍ന്നപ്പോള്‍ കോട്ടയം അനുപമ തീയേറ്ററില്‍ ബാല്‍ക്കണിയിലിരുന്ന ഒരു നല്ല വിഭാഗം യുവാക്കള്‍ എഴുനേറ്റ് നിന്ന്‍ കരഘോഷം മുഴക്കി, ഒരു പക്ഷെ കോക്ടെയിലിന്റെ വ്യത്യസ്തത അവര്‍ സ്വീകരിച്ചതാവാം.

No comments:

Post a Comment