Saturday, October 2, 2010

'എന്തിരന്‍' ഒരു ദൃശ്യ വിസ്മയം


ഷങ്കര്‍ എന്ന സംവിധായകന്റെ ചിത്രങ്ങളിലെ പല രംഗങ്ങളും നമുക്കൊന്നും മറക്കാനാവില്ല അത്യാധുനിക ദൃശ്യവിസ്മയങ്ങളാല്‍ സമ്പുഷ്ടമാക്കപ്പെട്ട മായക്കാഴ്ചകളൊരുക്കി നമ്മെ വിസ്മയിപ്പിക്കാറുള്ള അദ്ദേഹം ഇത്തവണ പൂര്‍ണ്ണമായും ശാസ്ത്ര സങ്കല്‍പ്പ കഥയായ എന്തിരനിലൂടെ നമ്മെ അതിശയത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു. പാശ്ചാത്യ സിനിമകളായ ദ മെട്രിക്സ്, കില്‍ ബില്‍ സീരിസ് എന്നിവയുടെ സ്റ്റന്‍ട് കോര്‍ഡിനേറ്റര്‍ യൂ വു പിങ്ങിന്റെ സേവനം, സ്റ്റാന്‍ വിന്‍സ്റ്റണ്‍ സ്റ്റുഡിയോയിലൊരുക്കിയ അനിമേഷന്‍ രംഗങ്ങള്‍, മെന്‍ ഇന്‍ ബ്ലാക്കിനു വസ്ത്രാലങ്കാരമൊരുക്കിയ മേരി ഇ വോട്ട്, ഓസ്കാര്‍ ജേതാവ് ഏ ആര്‍ റഹ്മാന്റെ സംഗീതം തുടങ്ങി അനവധി പ്രത്യേകതകളുണ്ട് ഇന്‍ഡ്യന്‍ സിനിമയിലെ തന്നെ ചിലവേറിയ ചിത്രമായ എന്തിരനെക്കുറിച്ച് പറയുവാന്‍.

പ്രമുഖ ശാസ്ത്രകാരനായ ഡോ.വസീഗരന്‍ (രജനീകാന്ത്) കഴിഞ്ഞ പത്തു വര്‍ഷമായി മനുഷ്യഭാവമുള്ള ഒരു യന്ത്രമനുഷ്യനെ സൃഷ്ടിക്കാനുള്ള കഠിനാധ്വാനത്തിലാണ​‍്, അദ്ദേഹത്തെ ഈ ഉദ്യമത്തില്‍ സഹായിക്കാന്‍ ശിങ്കിടികളായ രവി (കരുണാസ്) ശിവ (സന്താനം) എന്നിവരുമുണ്ട്. തന്റെ കാമുകിയായ സനയെ (ഐശ്വര്യാ റായ്) പോലും മറന്നു കൊണ്ട് ഉദ്യമത്തില്‍ മുഴുകുന്ന വസീകരന്‍ ഒടുവില്‍ സ്വന്തം രൂപത്തില്‍ ഒരു റോബോട്ടിനെ നിര്‍മ്മിച്ച് അതിന്‌ ചിട്ടി എന്നു നാമകരണം ചെയ്യുന്നു. എന്തു ജോലിയും ചെയ്യാന്‍ പര്യാപ്തനായ കായിക ശേഷിയും, ബുദ്ധിശക്തിയും പ്രകടിപ്പിക്കുന്ന മനുഷ്യ രൂപത്തിലുള്ള അതിമാനുഷികനാണ്‌ ചിട്ടി. വസീകരന്റെ നേട്ടങ്ങളില്‍ അത്ര സന്തുഷ്ടനല്ല ഗുരുവായ ഡോ. ബോരാ (ഡാനി ഡെന്‍സോങ്ങ്പ), ആസുര ശക്തികളുള്ള ഒരു റോബോട്ടിനെ നിര്‍മ്മിച്ച് വിപണനം ചെയ്യുക എന്നതാണ്‌ ബോരായുടെ ലക്ഷ്യമെങ്കില്‍, സൈനിക സേവനത്തിനായി റോബോട്ടിനെ നല്‍കുക എന്നതാണ്‌ വസീകരന്റെ ഉന്നം. മാനുഷിക വികാരങ്ങള്‍ പ്രകടിപ്പിക്കാനാവില്ല എന്ന കുറവിനാല്‍ വസീകരന്റെ പദ്ധതി തിരസ്ക്കരിക്കപ്പെടുന്നു, എല്ലാ കുറവുകളും നികത്താനായി ചിട്ടി എന്ന യന്ത്രമനുഷ്യനു ചിന്താശേഷിയും, വികാരങ്ങളും നല്‍കുന്ന വസീകരന്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു വസീകരന്റെ കാമുകിയായ സനയെത്തന്നെ ചിട്ടിയും പ്രേമിക്കാനാരംഭിക്കുന്നു,ഇതിനെത്തുടര്‍ന്ന്‍ ചിട്ടിയെ നിര്‍വീര്യനാക്കി ഉപേക്ഷിക്കാന്‍ വസീകരന്‍ നിര്‍ബന്ധിതനാവുന്നു.. എന്നാല്‍ ബോറായുടെ കരങ്ങളില്‍ എത്തിപ്പെടുന്ന ചിട്ടി വിനാശകാരിയായി തിരിച്ചെത്തുന്നു. തുടര്‍ന്നു നടക്കുന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ വസീകരന്‍ വിജയിക്കുന്നു.

അടുത്തിടെ അന്തരിച്ച പ്രമുഖ കഥാകാരനായ സുജാതയുടെ കഥയെ ആസ്പദമാക്കിയാണ്‌ ഷങ്കര്‍ എന്തിരനു രൂപം നല്‍കിയിരിക്കുന്നത്, പാശ്ചാത്യ ആക്ഷന്‍ ചിത്രങ്ങളായ ദ മെട്രിക്സ്, ഐ റോബോട്ട് എന്നിവയുടെ ചുവട് പിടിച്ച് അവയോടു തന്നെ കിടപിടിക്കത്തക്ക രീതിയില്‍ ഒരു ദൃശ്യ വിസ്മയമൊരുക്കിയതിനൊപ്പം സൂപ്പര്‍സ്റ്റാര്‍ രജനിയുടെ ആരാധകരെ നിരാശരാക്കാതിരിക്കാനും ഷങ്കര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. തികച്ചും സാങ്കല്‍പ്പിക പ്രമേയമാണെങ്കിലും അതു വിശ്വസനീയമായ രീതിയില്‍ അവതരിപ്പിച്ചു എന്നതാണ്‌ എന്തിരന്റെ ഏറ്റവും വലിയ വിജയം. വസീകരന്‍ എന്ന കഥാപാത്രത്തെ അപേക്ഷിച്ച് ചിട്ടി എന്ന യന്ത്രമനുഷ്യനാണ​‍് ചിത്രത്തിലെമ്പാടും നിറഞ്ഞു നില്‍ക്കുന്നത്, നായികയായ ഐശ്വര്യക്ക് പാട്ടും പ്രേമ രംഗങ്ങളും മാത്രമല്ലാതെ അഭിനയിക്കാനുള്ള വക കൂടി നല്‍കിയിട്ടുണ്ട് സംവിധായകന്‍. സന്താനം, കരുണാസ് എന്നിവരുടെ മിതമായ ഹാസ്യം നമ്മെ ചിരിപ്പിക്കുമെങ്കിലും, ചിട്ടിയുടെ ആദ്യകാല ചെയ്തികളാണ്‌ തീയേറ്ററില്‍ ചിരിയുടെ വേലിയേറ്റമുണ്ടാക്കുക. ഏ ആര്‍ റഹ്മാന്‍ ഒരുക്കിയ മികച്ച ഗാനങ്ങള്‍ തന്റെ പതിവു പോലെ തന്നെ അതിമനോഹരമാക്കിയിരിക്കുന്നു ഷങ്കര്‍,വിദേശ രാജ്യങ്ങളിലെ അതിശയകരമായ പ്രകൃതി ഭംഗി ഗാനരംഗങ്ങളില്‍ കാണാം. ഡാനി അവതരിപ്പിച്ച വില്ലന്‍ ബോറാ ഒട്ടും മോശമായില്ല. എല്ലാപ്രായക്കാര്‍ക്കും രസിക്കത്തക്ക രീതിയില്‍ മികച്ച ചേരുവകള്‍ ചേര്‍ത്തിണക്കിയ എന്തിരനിലെ പല രംഗങ്ങളും കാണുമ്പോള്‍ ഇതൊരു തമിഴ് ചിത്രം തന്നെയോ എന്ന ശങ്ക നമുക്കുണ്ടാകും,മിന്നിത്തെളിയുന്ന ബള്‍ബുകളും, താനെ അടയുന്ന വാതിലുകളും മാത്രമുണ്ടായിരുന്ന ഇന്‍ഡ്യന്‍ സിനിമയിലെ ശാസ്ത്രരംഗങ്ങള്‍ ഇത്രത്തോളം പുരോഗതി കൈവരിച്ചതില്‍ നമുക്കഭിമാനിക്കാന്‍ വകയുണ്ട്. അത്യാധുനിക അനിമേഷന്‍ രീതികളും, വിഷ്വല്‍സും അതി മനോഹരമായി കോര്‍ത്തിണക്കിയിരിക്കുന്നഎന്തിരനില്‍ അതിശയാവഹമായ ശബ്ദമിശ്രണമാണുള്ളത്.

ചിത്രത്തിനെ ആദ്യ പകുതി, ഹാസ്യവും, ഗാനരംഗങ്ങളും ചേര്‍ന്നാണ്‌ കൊഴുപ്പിക്കുന്നതെങ്കില്‍ രണ്ടാം പകുതി ദൃശ്യ വിസ്മങ്ങളാല്‍ സമ്പുഷ്ടമാണ്‌, കഥാകൃത്ത് സുജാതയുടെ വിയോഗം ചിത്രത്തിന്റെ രണ്ടാം പകുതിയെ സാരമായി ബാധിച്ചിട്ടുണ്ട്, ആദ്യപകുതിയിലെ സുഗമമായ ഒഴുക്ക് രണ്ടാം പകുതിയില്‍ അത്ര അനുഭവപ്പെടുന്നില്ലെങ്കിലും ദൃശ്യസമ്പുഷ്ടമാക്കപ്പെട്ട സംഘട്ടന രംഗങ്ങള്‍ നമ്മുടെ പ്രതീക്ഷകള്‍ക്കെല്ലാം അപ്പുറത്താണ്‌. ചെറിയ ചില ന്യൂനതകള്‍ നമുക്ക് തോന്നിയാലും മനുഷ്യ രൂപം പൂണ്ട റോബോട്ടുകള്‍ ചേര്‍ന്ന്‍ ഭീമന്‍ പാമ്പായും, മനുഷ്യ കരമായും മറ്റും മാറുന്ന കാഴ്ചകള്‍ കണ്ട് സ്ക്രീനില്‍ നിന്ന്‍ കണ്ണെടുക്കാതെ കണ്ടിരിക്കാനെ നമുക്ക് കഴിയുകയുള്ളു.അന്തരിച്ച പ്രമുഖ നടന്‍ കൊച്ചിന്‍ ഹനീഫ, കലാഭവന്‍ മണി എന്നീ മലയാളികളുടെ സാന്നിധ്യവും എന്തിരനിലുണ്ട്എന്തിരനിലെ യഥാര്‍ഥ താരം രജനികാന്തെന്ന സൂപ്പര്‍സ്റ്റാറോ, ഐശ്വര്യ റായി ബച്ചന്‍ എന്ന സുന്ദരിയോ, ചിട്ടി എന്ന യന്ത്രമനുഷ്യനോ അല്ല മറിച്ച് ഇന്‍ഡ്യന്‍ സിനിമയില്‍ ഈ വിസ്മയമൊരുക്കിയ ഷങ്കര്‍ തന്നെയാണ​‍്.

ഈ ചിത്രം മികച്ച സംവിധാങ്ങളുള്ള ഒരു തീയേറ്ററില്‍ കണ്ടില്ല എങ്കില്‍ , ഒരു ദൃശ്യവിസ്മയമാകും നിങ്ങള്‍ക്ക് നഷ്ടപ്പെടുക.

No comments:

Post a Comment