Wednesday, September 15, 2010

ശിക്കാര്‍ ഒരു വ്യത്യസ്ത ദൃശ്യാനുഭവം





ചിറ്റാഴ എന്ന ഉള്‍ഗ്രാമത്തിലെ ഈറ്റക്കാടുകളില്‍ ലോറിഡ്രൈവറായ രാമേട്ടനെന്ന ബലരാമന്റെ (മോഹന്‍ ലാല്‍) വര്‍ത്തമാനകാലവും, ഭൂതകാലവുമാണ്, എം .പദ്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍ എന്ന സിനിമയുടെ ഇതിവൃത്തം. ചിറ്റാഴ നിവാസികള്‍ക്കിടയില്‍ ഒരു ഹീറോ പരിവേഷമുള്ളയാളാണ് ബലരാമന്‍, സുഹൃത്തായ സത്യചന്ദ്രന്‍ (ലാലു അലക്സ്), സാരഥി മണിയപ്പന്‍ (കലാഭവന്‍ മണി), വളര്‍ത്തുപുത്രി ഗംഗ (അനന്യ), മറ്റു ചിറ്റാഴ നിവാസികള്‍ എന്നിവരടങ്ങിയ ചെറിയ ലോകത്തില്‍ ഒതുങ്ങിക്കഴിയുകയാണയാള്‍.

ഇതിനിടയില്‍ ബലരാമന്‍ മറക്കാനാഗ്രഹിക്കുന്ന തന്റെ ഭൂതകാലത്തിലെ ചില കറുത്ത അടയാളങ്ങള്‍ അയാളെത്തേടിയെത്തുന്നു പക്ഷെ ഇത്തവണ അയാള്‍ക്കത് സധൈര്യം നേരിടേണ്ടി വരുന്നു.

ബലരാമന്റെ ഭാര്യ കാവേരി (സ്നേഹ), സ്നേഹിതന്‍ റാവുത്തര്‍ (തലൈവാസല്‍ വിജയ്), സത്യചന്ദ്രന്റെ ഭാര്യ രമണി (രശ്മി ബോബന്‍), അനുജത്തി (മൈഥിലി), കള്ളസ്വാമി (സുരാജ് വെഞ്ഞാറമൂട്), മത്തായിപ്പിള്ള (ജഗതി ശ്രീകുമാര്‍), അബ്ദുള്ള (സമുദ്രക്കനി) ഭാര്യ രുഗ്മിണി (ലക്ഷ്മിഗോപാലസ്വാമി), ഗംഗയുടെ കാമുകന്‍ മനു (കൈലാഷ്) തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങളും കഥയുടെ ഭാഗമാണ്.

പൂയംകുട്ടി എന്ന പ്രകൃതി രമണീയമായ വനമേഖല , ചിറ്റാഴയായി ദൃശ്യവല്‍ക്കരിച്ച ഛായാഗ്രാഹകന്‍ മനോജ് പിള്ള മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു, കാടിന്റെ രൗദ്രതയും ഭംഗിയും അദ്ദേഹം നന്നായി ഒപ്പിയെടുത്തിരിക്കുന്നു. കാടിന്റെ ചൂരുള്ള ഇത്തരമൊരു പശ്ചാത്തലത്തില്‍ നിവസിക്കുന്ന നായകനായി മോഹന്‍ ലാല്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. ബലരാമന്‍ എന്ന കഥാപാത്രത്തിന്റെ മനോവികാരങ്ങളും, മാനറിസങ്ങളും അദ്ദേഹം അനായാസം ആവിഷ്കരിച്ചിരിക്കുന്നതു കണ്ടാല്‍..'ഒരു നാള്‍ വരും' കണ്ടതു കൊണ്ടുണ്ടായ എല്ലാ പരിഭവവും മറന്ന്‍ നമ്മള്‍ അതുല്യനായ ആ പ്രതിഭയെ ഒരിക്കല്‍ കൂടി തിരിച്ചറിയും. കുറച്ചു സമയത്തേക്കു മാത്രമേ രംഗത്തുള്ളു വെങ്കിലും നക്സല്‍ നേതാവ് അബ്ദുള്ള എന്ന കഥാപാത്രമായി വന്ന സമുദ്രക്കനി നമ്മെ അതിശയിപ്പിക്കും, അത്ര ശക്തമാണ് അബ്ദുള്ളയുടെ വ്യക്തിത്വം. ലാലു അലക്സ്, കലാഭവന്‍ മണി, തലൈ വാസല്‍ വിജയ്, ലക്ഷ്മി ഗോപാലസ്വാമി, അനന്യ എന്നിവരും നല്ല പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഒരു സീനിലോ പാട്ടിലോ വന്ന്‍ അപ്രത്യക്ഷരാകുന്ന എല്‍ദോ ആശാന്‍ (ലാല്‍), തമ്പി മുതലാളി (ജോണ്‍ കൊക്കന്‍), തുടങ്ങി പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത ചിലരുമുണ്ട് ശിക്കാറില്‍. കള്ളവാറ്റും, കള്ളത്തരവുമായി നടക്കുന്ന മത്തായിപ്പിള്ളയായി വന്ന ജഗതി ശ്രീകുമാര്‍ കുറച്ചു ചിരിക്ക് വക നല്‍കുന്നുണ്ടെന്നല്ലാതെ ഒരു കഥാപാത്രമെന്ന നിലയിലേക്കുയരുന്നില്ല.സുരാജിന്റെ കള്ള സ്വാമിയുടെ ചെയ്തികള്‍ അസഹനീയം ശരാശരി ഗാനങ്ങളോടൊപ്പം ഒരു റിക്കാര്‍ഡ് ഡാന്‍സും അനാവശ്യമായി തിരുകിയിരിക്കുന്നു.

മറ്റുള്ളവ.....

സത്യചന്ദ്രന്റെ ഭാര്യ രമണി അനുജത്തിയോട്, ചിറ്റാഴയിലെ ഈറ്റവെട്ട് സീസണെക്കുറിച്ച് പറയുമ്പോള്‍, കഴിഞ്ഞതിന്റെ മുന്‍പിലത്തെ വര്‍ഷം സീസണ്‍ വെള്ളപ്പൊക്കവും, വസൂരിയും കൊണ്ട് ആകെ മോശമായെന്ന്‍ പറയുന്നു, (ഈശ്വരാ !! മൂന്ന്‍ പതിറ്റാണ്ട് മുന്‍പ് വസൂരി ഭൂമുഖത്തു നിന്നേ തുടച്ചു നീക്കിയെന്നാണ് എന്റെ അറിവ്, ഇനി ചിറ്റാഴയില്‍ മാത്രം വസൂരി ബാക്കിയുണ്ടോ എന്തോ?)


ബലരാമനെ തേടിയെത്തുന്ന കറുത്ത ശക്തികള്‍, കാട്ടില്‍ ഒളിവില്‍ കഴിയുമ്പോഴും ഒരു ഉചഭാഷിണിയിലെന്ന പോലെ തെലുങ്ക് വിപ്ലവ ഗീതികള്‍ പാടുന്നതെന്തിനാണെന്ന്‍ ഒരു പിടിയും കിട്ടുന്നില്ല, ഇവര്‍ക്കിതൊക്കെ രഹസ്യമായി ചെയ്തു കൂടെ? (അല്ലെ?)


ചുരുക്കത്തില്‍ : മോഹന്‍ ലാല്‍ എന്ന അഭിനയപ്രതിഭയെ കുറേനാളുകള്‍ക്കു ശേഷം മലയാളസിനിമയ്ക്ക് തിരികെ നല്‍കിയ ചിത്രമെന്ന്‍ ശിക്കാറിനെ വിശേഷിപ്പിക്കാം.

ശിക്കാറില്‍ അഭിനയിക്കുന്നതുമായ് ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ക്കൊടുവിലാണ് നടന്‍ ശ്രീനാഥ് ആത്മഹത്യ ചെയ്തത്, അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരാം.

No comments:

Post a Comment