Monday, October 31, 2011

'കൃഷ്ണനും രാധയും'


'കൃഷ്ണനും രാധയും'

ട്ടനവധി കഴിവുകളും, അക്കാദമിക് യോഗ്യതകളുമുണ്ടെങ്കിലും അത്യാവശ്യം ഫ്ലക്സ് പ്രിന്റിംഗും, ആൽബം പിടിക്കലുമൊക്കെയായി കഴിയുന്ന ജോൺ (സന്തോഷ് പണ്ഡിറ്റ്) അന്യമതസ്ഥയും കാമുകിയുമായ രാധ (സൗപർണ്ണിക) യ്ക്ക് വേണ്ടി വീടും വീട്ടുകാരെയും ഉപേക്ഷിച്ച് ഇറങ്ങുകയാണ്. തന്റെ ആൽബങ്ങളിലൊന്നിലെ നായികയായ പ്രിയ എന്ന കൗമാരക്കാരിയുമായി നായകന്റെ മനസമ്മതം നിശ്ചയിച്ചിരിക്കുന്ന വേളയിലാണ് ഈ സാഹസം. ഏഴടി ഉയരമുള്ള സ്വന്തം ആങ്ങളയുടെ കുതന്ത്രങ്ങളിൽ കുടുങ്ങി സ്വന്തം വീട് വിറ്റ് ലോൺ തിരിച്ചടക്കാൻ തയ്യാറാകാതെ അനുയോജ്യരായ വാടകക്കാരെ കണ്ടെത്തി സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ വെമ്പി നിൽക്കുന്ന ഒരു അമ്മയുടേയും മകളുടെയും മുൻപിൽ ജോൺ പേരുമാറ്റി കൃഷ്ണനായി അവതരിക്കുന്നു, കൃഷ്ണന്റേയും രാധയുടെയും ദാമ്പത്യവല്ലരി അങ്ങിനെ തളിർത്ത് വളർന്നു കൊണ്ടിരിക്കുന്നതിനിടയിൽ തോമസ് എന്ന രാഷ്ട്രീയ നേതാവിന്റെ ഓഫീൽ ജോലിക്ക് ചേരുന്ന രാധയോട് ഒരു ദിവസം കാമാർത്തനായ ആ രാഷ്ട്രീയക്കാരൻ അപമര്യാദയായി പെരുമാറുന്നു, ഇതറിയുന്ന ജോൺ/ കൃഷ്ണൻ ആ കപട രാഷ്ട്രീയക്കാരനെ ചപ്രം ചിപ്രം തല്ലിച്ചതക്കുന്നു, എന്നാൽ മൂർഖൻ പാമ്പിനെയാണ് നീ നോവിച്ചു വിടുന്നതെന്ന അയാളുടെ മുന്നറിയിപ്പ് കൃഷ്ണൻ പുല്ലു പോലെ അവഗണിക്കുന്നു. ഇതിനിടെ തന്റെ ചട്ടമ്പിയായ സഹോദരൻ ജിമ്മിയെ അക്രമികളിൽ നിന്നും രക്ഷിക്കാനോടിയെത്തുന്ന നായകന് തലയ്ക്ക് അടിയേൽക്കുന്നു, തുടർന്ന് വിധിയുടെ വിളയാട്ടങ്ങൾക്ക് ദമ്പതിമാർ ഇരയാവേണ്ടി വരികയാണ്. ഒടുവിൽ സംഹാര രൂപിയായി മാറുന്ന കൃഷ്ണൻ വില്ലന്മാരെ നിഷ്കരുണം വെടി വെച്ച് കൊല്ലുന്നു, പക്ഷെ പതിന്നാലു വർഷങ്ങൾക്കപ്പുറം മറ്റൊരു ജീവിതം അയാളെ പ്രതീക്ഷിച്ചിരുപ്പുണ്ടായിരുന്നു....

നായകനും, നായികയും ഔട്ട് ഓഫ് ഫോക്കസ് ആയാലും അവർക്ക് പിന്നിലെ കതകിന്റെ ചിത്രപ്പണികൾ വ്യകതമായി എടുത്ത് കാണിക്കുന്ന ഛായാഗ്രാഹണം, കാണികളെ ഉന്മേഷ ഭരിതരാക്കാൻ ഇടക്കിടെ ഔചിത്യം നോക്കാതെ ഓടിയെത്തുന്ന എനർജറ്റിക് ഗാനങ്ങൾ (പഴയ ആൽബത്തിലെ നായിക പ്രിയക്കുറിച്ച് നായകൻ സംസാരിക്കുമ്പോൾ 'രാത്രി ശുഭരാത്രി ' എന്ന ഗാനം അവതരിക്കും, പിന്നെ ഗോവയ്ക്ക് പോകുന്നു എന്ന് പറയുമ്പോൾ 'മം മം മായാവി' എന്ന 'പുളകിത/ഐറ്റം ഡാൻസ്' ഗാനം വരും, കുടുംബ സുഹ്ര്‍ത്ത് ശ്രീകലയുമൊത്ത് നായകൻ കൊച്ചിയിൽ പോകുമ്പോൾ 'സ്നേഹം സംഗീതം' എന്ന പാട്ട് കാണിക്കും ഇപ്രകാരം യൂട്യൂബിൽ ഹിറ്റായി ഓടുന്ന പാട്ടുകളൊക്കെ തന്നെ ബിഗ് സ്ക്രീനിൽ കണ്ട് ആസ്വദിക്കാം. പിന്നെ ചിത്ര, വിധുപ്രതാപ് എന്നിവർ പാടിയ രണ്ട് കൃഷ്ണ ഭകതി ഗാനങ്ങളുണ്ട് ചിത്രത്തിൽ അവ രണ്ടും നന്നായിട്ടുമുണ്ട് (സത്യം :)).


കഥാപാത്രങ്ങളുടെ അഭിനയം,ഡയലോഗ് പ്രസന്റേഷൻ, കഥാഗതി ഇവയൊക്കെ വിലയിരുത്തുക എന്ന പാഴ്ശ്രമം ഞാൻ നടത്തുന്നില്ല. കൊച്ചി കാനൂസ് തീയേറ്ററിലാണ് ഈ ചിത്രം കണ്ടത് സെക്കന്റ് ഷോയ്ക്ക് പോലും തീയേറ്റർ ഹൗസ്ഫുൾ, കാണാനെത്തിയവരാകട്ടെ ആടിയും, പാടിയും അർമ്മാദിച്ചും മൂന്ന് മണിക്കൂർ ചിലവഴിച്ചു. അതുകൊണ്ട് ദൈനം ദിന ജീവിതത്തിലെ ടെൻഷനുകളിൽ പെട്ട് നട്ടം തിരിയുന്നവർക്ക് ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്ന അത്രയും സമയം യാതൊന്നിനെക്കുറിച്ചും ആലോചിച്ച് വേവലാതിപ്പെടേണ്ടി വരികയില്ല..ഉറപ്പ്..


(ചിന്താവിഷയം)

സാധാരണക്കാരെ അഭിനേതാക്കളാക്കി, സ്വപ്രയത്നത്താൽ ഒരു സിനിമ തട്ടിക്കൂട്ടിയെടുത്ത് ഒടുക്കം അത് തീയേറ്ററിലെത്തിച്ച് വിജയം കണ്ട സന്തോഷ് പണ്ഡിതിനെ ലോകത്തെങ്ങുമില്ലാത്ത തെറി വിളിക്കുന്ന എത്ര പേർക്ക് ഒരു ആൽബമെങ്കിലുമെടുത്ത് ഹിറ്റാക്കാൻ കഴിയും !)

--

Thursday, September 8, 2011

Tuesday, August 2, 2011

സോൾട്ട് ആൻഡ് പെപ്പർ


Ingredients

'ഉപ്പും കുരുമുളകും' എന്ന ചലച്ചിത്രം കണ്ടിട്ട് ഒരു മാസം പിന്നിട്ടിരിക്കുന്നു. നിരവധി കൂതറ ചിത്രങ്ങൾക്ക് അവലോകനം എഴുതിയിട്ടൂള്ള ഞാൻ എന്നെ എത്രയും നന്നായി കൊതിപ്പിച്ച ചെറു ചിത്രത്തിനും ഒരു അവലോകനം എഴുതാത്ത പക്ഷം അതു കടുത്ത അനീതീയായിരിക്കുമെന്ന് ബോധ്യം വന്നതിനാൽ പ്രിയ സുഹൃത്തുക്കൾക്കായി ഇത് ഇവിടെ എഴുതി സമർപ്പിക്കയാണ്‌.

Cooking

ആഹാരത്തെ സ്നേഹിക്കുന്ന, നല്ലൊരു വെപ്പുകാരനായ ബാബു (നമ്മുടെ ബാബു രാജ്) വിനെ സ്വന്തം അടുക്കളയുടെ ചുമതല ഏല്പ്പിച്ചിട്ടുള്ള, പുരാവസ്തു വകുപ്പ് ജീവനക്കാരനായ കാളിദാസൻ (ലാൽ), ടിയാന്റെ സഹോദരി പുത്രൻ മനു (ആസിഫ് അലി), ഡബ്ബിങ്ങ് ആർട്ടിസ്റ്റായ മായ (ശ്വേത മേനോൻ),മായയുടെ ഒപ്പം താമസിക്കുന്ന മീനാക്ഷി (മൈഥിലി) എന്നിവരാണ്‌ പ്രസ്തുത ചലച്ചിത്രത്തിലെ(സോൾട്ട് ആൻഡ് പെപ്പർ) മുഖ്യ കഥാപാത്രങ്ങൾ. ഗവേഷണത്തിനെന്ന പേരിൽ ഒരു ആദിവാസി മൂപ്പനെ കടത്തിക്കൊണ്ടു വന്ന് മൂപ്പരിൽ നിന്നും പാചകവിധികൾ പഠിച്ചെടുക്കത്തക്ക വണ്ണം ഭക്ഷണപ്രിയനായ കാളിദാസൻ അവിവാഹിതനായി തുടരുകയാണ്‌, ഇതിനിടയിൽ മനു കാളിദാസനൊപ്പം താമസിക്കാനെത്തുന്നു .തുടർന്ന് നല്ല ഭക്ഷണവും അത്യാവശ്യം വെള്ളമടിയുമൊക്കെയായി കഴിയുന്ന ഇവരില്ലേക്ക് ഒരു റോങ്ങ് ഫോൺ കോളിലൂടെ മായയും, മീനാക്ഷിയും കടന്നെത്തുകയാണ്‌. തുടർന്ന് നമുക്ക് പരിചിതമല്ലാത്തതും വിസ്മയിപ്പിക്കുന്നതും എന്നാൽ അനാർഭാടകരവുമായ അഖ്യാന ശൈലിയിലൂടെ ചിത്രം പൂർണ്ണമാകുന്നു.

Serving

മനുഷ്യ ജീവിതത്തിൽ ആഹാരത്തിനുള്ള പ്രസക്തി എന്തെന്ന് ചിത്രം കണ്ടു കഴിയുമ്പോൾ മനസ്സിലാകും, നാവിൽ വെള്ളമൂറുന്ന തരത്തിലുള്ള ടൈറ്റിൽ സോങ്ങിന്റെ അതേ ട്രീറ്റ്മെന്റ് സിനിമയിലുടനീളം ദ്യോതിക്കുന്നുണ്ടെന്ന് പറഞ്ഞാൽ അതോട്ടുമേ അതിശയോക്തിയാവുകയില്ല. പാചകത്തിൽ ഒട്ടും താത്പര്യമില്ലാത്ത, കഴിക്കുവാൻ വേണ്ടി മാത്രം അടുക്കളപ്പുറം താണ്ടുന്ന ശുംഭന്മാരെ ഒരിക്കലെങ്കിലും ഒരു പാചക പരീക്ഷണം നടത്തി നോക്കാൻ സിനിമ പ്രേരിപ്പിക്കുമെന്ന കാര്യത്തിലും തർക്കമില്ല. ഇതോടൊപ്പം പ്രണയവും, പരിഭവൗമൊക്കെ യൗവ്വനയുക്തർക്ക് മാത്രം അവകാശപ്പെട്ടതാണെന്ന പഴഞ്ചൻ ആശയത്തെയും ചിത്രം പൊളിച്ചടുക്കിയിട്ടുണ്ട്, ലാൽ ,ബാബു രാജ്,ശ്വേത, ആസിഫ്, മൈഥിലി (പുള്ളിക്കാരി ഇത്രയും സുന്ദരിയാണെന്ന കാര്യം ഇപ്പോഴാണ്‌ ഞാൻ ശ്രദ്ധിക്കുന്നത് !!!) എല്ലാവരുടെയും അഭിനയം വല്ലാതെ കൊതിപ്പിച്ചു കളഞ്ഞു (ബാബു രാജ് അതിശയിപ്പിച്ചു കളഞ്ഞു എന്നതാവും ശരിയായ പ്രയോഗം)

Extras

മൂപ്പന്റെ കുണ്ഡലത്തെക്കുറിച്ചുള്ള പരാമർശം, കാമലോലുപനായ സിനിമാ സംവിധായകന്റെ ക്ലൈമാക്സിലെ ആനന്ദക്കണ്ണീർ എന്നിങ്ങനെ ചില അവ്യക്തതകൾ സിനിമയോടുള്ള സ്നേഹം കൊണ്ട് ഞാൻ കണ്ടില്ലെന്ന് നടിക്കുന്നു. (സിനിമയ്ക്ക് ശേഷമുള്ള ഗാനത്തിൽ നിന്നും ഭക്ഷണത്തെ ഒഴിവാക്കിയതിലും എനിക്ക് ലേശം വിയോജിപ്പുണ്ട്)

Last Word

വെറും വയറ്റിൽ സിനിമ കാണുന്നത് ഹാനികരമാണെന്ന് എവിടെയോ വായിച്ചിരുന്നതിനാൽ നല്ലതു പൊലെ കഴിച്ചിട്ടാണ്‌ (ബ്രേക് ഫാസ്റ്റ്) സിനിമക്ക് കയറിയത്..ഇനി സിനിമ കാണാൻ ബാക്കിയുള്ളവർ മാതൃക പിന്തുടരുന്നത് നന്നായിരിക്കും എന്നാണ്‌ എന്റെ അഭിപ്രായം)

ഇത്രയും മനോഹരമായ ഒരു ചിത്രമൊരുക്കിയ ആഷിഖ് അബുവിനും സംഘത്തിനും അഭിവാദ്യങ്ങൾ......

Tuesday, April 12, 2011

ദൃശ്യ വിസ്മയമൊരുക്കി 'റിയോ'



'ഐസ് ഏജ്' എന്ന സൂപ്പർ ഹിറ്റ് അനിമേഷൻ ചിത്രം ഓർമ്മയില്ലെ?, മൂന്നു ഭാഗങ്ങളിലായി പുറത്തിറങ്ങി ലോകത്തെമ്പാടുമുള്ള കുട്ടികളെയും മുതിർന്നവരേയും ഒരു പോലെ വിസ്മയിപ്പിച്ച ഐസ് ഏജിന്റെ ശില്പികളായ ബ്ലൂ സ്കൈ സ്റ്റുഡിയോസ് പുറത്തിറക്കിയ ആറാമത്തെ അനിമേഷൻ ചിത്രമാണ്‌ 'റിയോ', സ്റ്റീരിയോകോപിക് ത്രീഡിയിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ സംവിധായകൻ കാർലോസ് സാൽദെൻഹയാണ്‌, ബ്ലൂസ്ക്കൈ സ്റ്റുഡിയോസ്സ് പ്രതീക്ഷകൾ തെറ്റിച്ചില്ല, അവധിക്കാലം അഘോഷിക്കുന്ന കുട്ടികൾക്കും, അനിമേഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന മുതിർന്നവർക്കും കാഴ്ചയുടെ ഉത്സവമായി മാറുകയാണ്‌ 'റിയോ'.


അമേരിക്കയിലെ മിനസോട്ടയിലെ ലിന്റ എന്ന പെൺകുട്ടിയുടെ വളർത്തു തത്തയാണ്‌ ബ്ലൂ. തീർത്തും കുഞ്ഞായിരുന്നപ്പോൾ വേട്ടക്കാരുടെ വലയിലകപെട്ട ഇവന്‌ പറക്കാനറിയില്ല.. അങ്ങനെയിരിക്കെയാണ്‌ ബ്രസീലിൽ നിന്നുള്ള പക്ഷിശാസ്ത്രജ്ഞനായ ടുലിയോ, ബ്ലൂവിനെ കാണാനിടയാകുന്നത്, വളരെ അപൂർവ്വമായ മക്കൗ ഇനത്തില്പ്പെട്ട അവസാനത്തെ ആൺ തത്തയാണ്‌ ബ്ലൂ വെന്നും, ബ്രസീലിലെ റിയോ ഡി ജനീറോ നഗരത്തിലുള്ള തന്റെ പരീക്ഷണ ശാലയിലുള്ള ജൂവൽ എന്ന അതേ ഇനത്തില്പ്പെട്ട പെൺ തത്തയുടെ അരികിൽ അവനെ എത്തിക്കുകയാണെങ്കിൽ ഈ തത്തകൾക്ക് വംശനാശം സംഭവിക്കുകയില്ലെന്നും ടുലിയോ ലിന്റയെ ധരിപ്പിക്കുന്നു. തുടർന്ന ലിന്റയ്ക്കും, ടൂലിയോയ്ക്കുമൊപ്പം ബ്രസീലിലെത്തുന്ന ബ്ലൂ , സുന്ദരി തത്തയായ ജൂവലിനെ കണ്ടുമുട്ടുന്നു എന്നാൽ താമസിയാതെ ഇരുവരും പക്ഷി കടത്തൽ സംഘത്തിന്റെ പിടിയിലകപ്പെടുന്നു. ഒരു വശത്ത് ലിൻഡയും, ടൂലിയോയും ബ്ലൂവിനെയും, ജൂവലിനെയും തേടിയലയുമ്പോൾ മറു വശത്ത് രണ്ടു തത്തകളും പക്ഷി പിടുത്തക്കാരുടെ പിടിയിൽ നിന്നും രക്ഷപെടാനായുള്ള കഠിന പ്രയത്നം നടത്തുകയായിരുന്നു. ഒട്ടേറെ ദുർഘട സന്ധികൾ പിന്നിട്ട് ഇരുവരും ഒടുവിൽ ലിന്റയുടെലരികിൽ തന്നെ എത്തിച്ചേരുന്നു.

ബ്ലൂവിനെയും, ജൂവലിനെയും കൂടാതെ ഇരുവർക്കും സഹായിയായി വർത്തിക്കുന്ന ടൂക്കൺ പക്ഷിയായ റാഫേൽ, പക്ഷി പിടുത്തക്കാരുടെ വലം കൈയ്യായ നൈജൽ എന്ന ദുഷ്ടൻ തത്ത, ബുൾ ഡോഗ് ലൂയിസ്, ഇത്തിരിക്കുഞ്ഞൻ കുരങ്ങന്മാർ എന്നിങ്ങനെ ചിരിപ്പിക്കുകയും, വിസ്മയിപ്പിക്കുകയും ചെയ്യുന്ന ഒരു പിടി കഥാപാത്രങ്ങളെല്ലാം തന്നെ അനിമേഷൻ സിനിമകളുടെ അനന്ത സാധ്യതകൾക്ക് ദൃഷ്ടാന്തങ്ങളാവുകയാണ്‌.

സാഹസികതയ്ക്കും, ഹാസ്യത്തിനും പ്രാധാന്യം നൽകി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നത് മുൻ നിര ഹോളിവുഡ് താരങ്ങൾ തന്നെയാണ്‌, കൂടാതെ വശ്യമായ സംഗീതവും, ബ്രസീലിന്റെ പ്രകൃതി ഭംഗി ത്രീഡിയിൽ ആവിഷ്കരിച്ചിരിക്കുന്ന തകർപ്പൻ ഫ്രെയിമുകളൊമൊക്കെ ചേരുമ്പോൾ കലാസ്നേഹികൾക്ക് ഒഴിവാക്കാനാകാത്ത ദൃശ്യ വിസ്മയമായി മാറുകയാണ്‌ റിയോ.


Tuesday, January 18, 2011

കലോത്സവക്കാഴ്ച





കലോത്സവ വേദികളിൽ വിധി കർത്താക്കൾക്കെതിരെ അക്രമം പതിവാകുന്നു - വാർത്ത -

Thursday, January 13, 2011

ട്രാഫിക്ക് an excellent Movie






ടെലിവിഷൻ ജേർണ്ണലിസ്റ്റായ രെയ്ഹാൻ (വിനീത് ശ്രീനിവാസൻ) തന്റെ സുഹൃത്തായ രാജീവുമൊത്ത് (ആസിഫ് അലി) ബൈക്കിൽ ഓഫീസിലേക്ക് പോവുകയാണ്‌‌, സൂപ്പർസ്റ്റാർ സിദ്ധാർത്ഥ് ശങ്കർ (റഹ്മാൻ) ഇന്റർവ്യൂ ചെയ്യുകയാണ്‌ ലക്ഷ്യം, എന്നാൽ സിഗ്നൽ തെറ്റിച്ചു പാഞ്ഞു വന്ന ഒരു കാർ ഇരുവരേയുംഇടിച്ചു തെറിപ്പിക്കുന്നു. ഇതേ സമയം സിദ്ധാർത്ഥിന്റെ മകൾ ഹൃദ്രോഗവുമായി മല്ലിട്ട് മറ്റൊരു നഗരത്തിൽ ചികിത്സയിലുമാണ്‌. ഈ രണ്ടു സംഭവങ്ങളും നിരവധി മനുഷ്യരുടെ ഇടപെടലുകളാൽ പരസ്പര പൂരകങ്ങളാകുന്നിടത്ത് 'ട്രാഫിക്' പിറക്കുന്നു. കൈക്കൂലി കേസിൽ സസ്പെൻഷനു ശേഷം ജോലിയിൽ തിരികെയെത്തുന്ന ട്രാഫിക് കോൺസ്റ്റബിൾ സുദേവൻ നായർ (ശ്രീനിവാസൻ) ഡോ. ഏബൽ(കുഞ്ചാക്കോ ബോബൻ), സിറ്റി പോലീസ് കമ്മീഷണർ (അനൂപ് മേനോൻ), റെയ്ഹാന്റെ മാതാപിതാക്കൾ,കാമുകി അദിതി (സന്ധ്യ) സിദ്ധാർത്ഥ് ശങ്കർ ഇവരെയൊക്കെ വിധിയുടേ അദൃശ്യമായ നൂലിഴകൾ പരസ്പരം ചേർത്തു കെട്ടുകയാണ്‌. തുടർന്ന് ലക്ഷ്യത്തിലേക്കുള്ള, അത്യന്തം അപ്രതീക്ഷിതവും വേദനാജനകവുമായ യാത്ര, അത് തുടരുകയാണ്‌.

ബോബി സഞ്ജയ് മാരുടെ കെട്ടുറപ്പുള്ള തിരക്കഥയും, സാങ്കേതികത്തികവുകളും, രാജേഷ് പിള്ളയുടെ സംവിധാന മികവും കൂടാതെ അഭിനേതാക്കളുടെ അർപ്പണ മനോഭാവവും വിജയം കാണുന്നിടത്ത് സിനിമ എന്ന നിലയിൽ ട്രാഫിക് ഒരു വിജയമാവുന്നു. എല്ലാത്തിലുമുപരിയായി മികച്ചു നിൽക്കുന്നത് സംവിധായകനെന്ന നിലയിൽ നിലയിൽ രാജേഷ് പിള്ള കാണിച്ച ചങ്കൂറ്റവും, സാമർഥ്യവും തന്നെയാണ്‌. നിയോ റിയലിസ്റ്റിക് അഭിനയ ശൈലിയോട് താതാദ്മ്യം പ്രാപിച്ച അഭിനേതാക്കളിൽ താരങ്ങളെയല്ല പച്ച മനുഷ്യരെയാണ്‌ കാണാനാവുക. കുഞ്ചാക്കോ ബോബൻ, ശ്രീനിവാസൻ സായ് കുമാർ, സന്ധ്യ, ആസിഫ് അലി ഇവരുടെയൊക്കെ പ്രകടനം പ്രേക്ഷകനുള്ള ബഹുമതിയാവുകയാണ്‌. മകനെ മരണത്തിനു വിട്ടു കൊടുക്കുന്ന പിതാവ്, റോഡിൽ അപകടത്തിൽ പെട്ട് കിടക്കുന്ന കൂട്ടുകാരനെ രക്ഷിക്കാൻ കരഞ്ഞു വിളിച്ചപേക്ഷിക്കുന്ന യുവാവ്, അതു കേട്ടിട്ടും കൂസലില്ലാതെ സംഭവം മൊബൈലിൽ പകർത്തുന്നതിൽ ജാഗരൂകരായ സമൂഹം എന്നിങ്ങനെ കണ്ണുനനയിക്കുന്നതും, യാഥാർത്ഥ്യ ബോധമുള്ളവയുമായ നിമിഷങ്ങളനവധിയുണ്ട് ട്രാഫിക്കിൽ. സ്വന്തം മകളുടെ ബെസ്റ്റ് ഫ്രണ്ട് ആരെന്നു പോലും അറിയാത്ത തിരക്കുകളുടെ പിന്നാലെ പായുന്ന സൂപ്പർസ്റ്റാർ, ധാർഷ്ഠ്യക്കാരനായ ഇദ്ദേഹവും ഒടുവിൽ പച്ച മനുഷ്യനാക്കപ്പെടുകയാണ്‌, റഹ്മാൻ എന്ന നടന്റെ അതിശയിപ്പിക്കുന്ന പ്രകടനം , ജോസ് പ്രകാശ് എന്ന പ്രതിഭയെ വീണ്ടും കാണാനുള്ള അവസരം, മികച്ച എഡിറ്റിംഗും, ഛായാഗ്രാഹണവും മികവുകളേറെയുണ്ട് ട്രാഫിക്കിന്‌ അവകാശപ്പെടാൻ.


അവലോകന സാരം

ഒരു ക്ഷണിക നേരത്തെ അശ്രദ്ധ ക്ഷണിച്ചു വരുത്തുന്ന ഒരു ദുരന്തം, ഒരിടത്ത് അതു വേദനയാകുമ്പോൾ മറ്റൊരിടത്ത് അത് ആശ്വാസമാവുകയാണ്‌ വിധിയുടെ ഈ വൈപരീത്യം തീയേറ്റർ വിട്ടാലും മനസ്സിനെ നോവിക്കും. കണ്ടതിനു ശേഷം വിസ്മൃതിയിലേക്ക് തള്ളി വിടാനാകാത്ത കാമ്പുള്ള ഈ ചിത്രം നഷ്ടമാക്കാതിരിക്കുക.

Thursday, December 30, 2010

മേരിയും കുഞ്ഞാടും




ഗ്രാമത്തിലെ പള്ളിയിലെ കപ്യാരായ ഗിവർഗ്ഗീസിന്റെയും (വിജയ രാഘവൻ) മേരിയുടേയും (വിനയ പ്രസാദ്) മകനാണ്‌ സോളമൻ, നാട്ടിൽ കുഞ്ഞാട് എന്ന വിളിപ്പേരിലറിയപ്പെടുന്ന, മഹാ പേടിത്തൊണ്ടനും, ശുദ്ധനും, സർവ്വോപരി കുഴി മടിയനുമായ സോളമന്റെ ജീവിതാഭിലാഷം ഒരു സിനിമാ സംവിധായകനാവുക എന്നതാണ്‌. കാമുകി മേരിയുടെ (ഭാവന) അപ്പനും (ഇന്നസെന്റ്) സഹോദർന്മാരും തരം കിട്ടുമ്പോഴൊക്കെ കുഞ്ഞാടിനെ ദ്രോഹിക്കാറുമുണ്ട് ഇതിനിടയിലേക്കാണ്‌ ജോസേട്ടൻ (ബിജു മേനോൻ ) കടന്നു വരുന്നത്, നല്ലവനോ ചീത്തയോ എന്നു വേർതിരിച്ചറിയാനാകാത്ത പ്രകൃതക്കാരനായ അയാൾ തത്കാലത്തേക്ക് സോളമനു സംരക്ഷകനാവുന്നുണ്ടെങ്കിലും, സങ്കീർണ്ണമായെ ചില സംഭവവികാസങ്ങൾ സോളമനേയും കുടുംബത്തേയും കാത്തിരിപ്പുണ്ടായിരുന്നു.

ബെന്നി പി നായരമ്പലം, ഷാഫി കൂട്ടുകെട്ടിൽ പിറന്ന ദിലീപ് ചിത്രമായ കല്യാണരാമന്റെ ചരിത്രം ഇവിടെ വീണ്ടും ആവർത്തിപ്പിക്കപ്പെടുകയാണ്‌, ശുദ്ധഹാസ്യം, കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുമ്പോൾ ലഭിക്കുന്ന സ്വീകാര്യത ഒരിക്കൽ കൂടി വെളിവാക്കപ്പെടുകയാണ് 'മേരിക്കുണ്ടൊരു കുഞ്ഞാടിൽ'‌. കണ്ടും കെട്ടും മടുത്ത കഥാ പാത്രങ്ങളുടെ ആവർത്തനമോ, അശ്ലീല ഹാസ്യമോ ഇല്ലാതെ തികച്ചും സ്വാഭാവികമായ രീതിയിൽ തിരക്കഥയൊരുക്കിയ ബെന്നിയും, അഭിനേതാക്കളെയെല്ലാം തന്നെ മികവുറ്റ രീതിയിൽ ഉപയോഗപ്പെടുത്തി ചിത്രമൊരുക്കിയ ഷാഫിയും അഭിനന്ദനമർഹിക്കുന്നു. തികഞ്ഞ ഹാസ്യത്തിനിടയിലും പതറാതെ മുൻപോട്ട് നീങ്ങുന്ന യുക്തിഭദ്രമായ കഥാഗതിയും, സ്വാഭാവികമായ ആഖ്യാന രീതിയുമൊക്കെ കൂടി ചിത്രത്തെ വേറിട്ടൊരനുഭവമാക്കുന്നു. തികച്ചും സ്വതന്ത്രമായ ശരീരഭാഷയും, വ്യക്തിത്വവുമുള്ള കുഞ്ഞാട് എന്ന കഥാപാത്രം ദിലീപിന്റെ കയ്യിൽ ഭദ്രമായപ്പോൾ ജോസേട്ടനായി വന്ന ബിജു മേനോൻ ഗംഭീര സാന്നിധ്യമായി, അഭിനയത്തിൽ ശരീരഭാഷയ്ക്കുള്ള പ്രാധാന്യം എത്രയെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു ജോസേട്ടൻ. പള്ളി വികാരിയായി വന്ന ജഗതി ശ്രീകുമാർ, ശവപ്പെട്ടി കച്ചവടക്കാരനെ അവതരിപ്പിച്ച സലിം കുമാർ എന്നിങ്ങനെ എടുത്തു പറയേണ്ടുന്ന പ്രകടങ്ങൾ നടത്തിയവർ ഇനിയുമേറെയുണ്ട് ചിത്രത്തിൽ.

ആധുനിക സൗകര്യങ്ങളെത്തിയിട്ടില്ലാത്ത ഒരു ഊരിൽ നടക്കുന്ന കഥയെന്നു തോന്നുമെങ്കിലും ആർഭാടരഹിതമായും ആകർഷണീയത കൊണ്ടു വരാനാകും എന്ന് തെളിയിക്കുകയാണ്‌ മേരിക്കുണ്ടൊരു കുഞ്ഞാട്.നായികയായ മേരിക്ക് റ്റൈറ്റിലിലുള്ള പ്രാധാന്യം സിനിമയിൽ ഇല്ലെന്നതും സന്ദർഭവശാൽ ഒരു കുറവായി തോന്നിയേക്കാം സമ്പന്നയെ സ്നേഹിക്കുന്ന പാവപ്പെട്ടവൻ ഒരു ക്ലീഷേ കഥാപാത്രമാണെങ്കിലും പ്രമേയത്തിലെ വ്യത്യസ്തത ഒട്ടും മുഷിവുളവാക്കുന്നില്ലെന്നതാണ്‌ വാസ്തവം,മികച്ച ഛായാഗ്രാഹണം, നിലവാരമൊത്ത സംഗീതം എന്നീ ഘടകങ്ങളും ചിത്രത്തെ മികവുറ്റതാക്കുന്നു.

ആക്ഷനും സസ്പെൻസ് ത്രില്ലറുകൾക്കും ഇടയിൽ ഹാസ്യ ചിത്രങ്ങൾ എന്ന പേരിൽ ലേബലൊട്ടിച്ച് പുറത്തിറങ്ങിയിരുന്ന ഇടിവെട്ട് സാധനങ്ങൾ കണ്ട് ജീവനും കൊണ്ടോടിയ പ്രേക്ഷകരെ തിരികെപിടിക്കുവാൻ മേരിക്കും കുഞ്ഞാടിനും കഴിഞ്ഞിരിക്കുന്നു, ഭാവുകങ്ങൾ........


അവലോകന സാരം: വളരെക്കാലത്തിനു ശേഷം മലയാളത്തിൽ തിരികയെത്തിയ ഒരു ഫാമിലി എന്റർടെയ്നർ.